തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മല്‍സരം മുറുകുമ്പോള്‍ കൂടുതല്‍ സാധ്യത വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്‌ക്കോ? സീനിയോറിട്ട് പാലിച്ച് യുപിഎസ് സി ബോര്‍ഡ് ശുപാര്‍ശ നല്‍കിയാല്‍ യോഗേഷ് ഗുപ്ത അടുത്ത ഡിജിപിയാകുമെന്നാണ് സൂചന. മേധാവിയാകാന്‍ തയാറാണെന്ന് പ്രാഥമിക പട്ടകിയിലുള്ള ആറ് പേരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 30ന് പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കും. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് എത്തുന്നത്. അടുത്ത പോലീസ് മേധാവിയ്ക്കായി സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം തയാറാക്കിയ പട്ടികയില്‍ ആറ് പേരുണ്ട്. നിതിന്‍ അഗര്‍വാള്‍, രവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് പുരോഹിത്, എം.ആര്‍.അജിത്കുമാര്‍ എന്നിവരെല്ലാം പോലീസ് മേധാവിയാകാന്‍ തയ്യാറുമാണ്. മെയ് ആദ്യത്തോടെ ഈ പട്ടിക കേന്ദ്രത്തിന് കൈമാറും. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവരെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് പട്ടിക.

ഇതില്‍ നിന്ന് മൂന്ന് പേരെ ഉള്‍പ്പെടുത്തി യു.പി.എസ്.സി അന്തിമപട്ടിക തിരിച്ച് നല്‍കും. അട്ടിമറികളുണ്ടായില്ലങ്കില്‍ സീനിയോറിട്ടി അനുസരിച്ച് നിതിന്‍ അഗര്‍വാള്‍, രവാഡ, യോഗേഷ് ഗുപ്ത എന്നിവരായിരിക്കും അന്തിമപട്ടികയില്‍. ഇതില്‍ യോഗേഷ് ഗുപ്തയോടാണ് മുഖ്യമന്ത്രി പിണറായി വിജയന് താല്‍പ്പര്യം. സീനിയോറിട്ടിയ്ക്ക് അപ്പുറത്തേക്കുള്ള പരിഗണനയില്‍ യുപിഎസ് സി മൂന്ന് പേരുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ മനോജ് എബ്രഹാമും സ്ഥാനം പിടിക്കും. അങ്ങനെ വന്നാല്‍ മനോജ് എബ്രഹാമിന് സാധ്യത കൂടും. അതായത് യുപിഎസ് സിയുടെ ചുരുക്കപ്പട്ടകയാകും അടുത്ത ഡിജിപിയെ നിശ്ചയിക്കുക. കഴിഞ്ഞ രണ്ടു തവണയും സീനിയോറിട്ടി മാനിക്കാതെയാണ് യുപിഎസ് സിയുടെ ചുരുക്കപ്പട്ടികയില്‍ നിന്നും പോലീസ് മേധാവിയെ പിണറായി സര്‍ക്കാര്‍ നിശ്ചയിച്ചത്. അനില്‍കാന്തും ഷെയ്ഖ് ദര്‍വേശ് സാഹിബും പോലീസ് മേധാവിയായത് സംസ്ഥാന സര്‍ക്കാരിന്റെ വിവേചന അധികാരത്തിന്റെ കരുത്തിലാണ്.

അതിനിടെ മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്ന ഒഴിവില്‍ എം.ആര്‍.അജിത്കുമാറിനെ വീണ്ടും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കാനും നീക്കം തുടങ്ങി. ചരുക്കത്തില്‍ കേരള പൊലീസിന്റെ തലപ്പത്ത് വന്‍മാറ്റങ്ങളുടേതാണ് ഇനിയുള്ള രണ്ട് മാസം. ഇതിന്റെ സാഹചര്യത്തിലാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നു വരുന്നതും. ഈ 30ന് മനോജ് എബ്രഹാമിന് ഡി.ജി.പി റാങ്ക് ലഭിക്കും. ഇതോടെ പുതിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ നിശ്ചയിക്കേണ്ടി വരും. വേണമെങ്കില്‍ ക്രമസമാധാന ചുമതല ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനില്‍ നിലനിര്‍ത്തുന്ന തീരുമാനവും എടുക്കാം. അങ്ങനെ വന്നാല്‍ മനോജ് എബ്രഹാം ക്രമസമാധാന ചുമതലയില്‍ തടുരം. ഈ 30ന് കെ.പത്മകുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് മനോജ് എബ്രഹാമിന് ഡി.ജി.പി റാങ്ക് ലഭിക്കുന്നത്. ആപ്പോള്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ തിരികെകൊണ്ടുവരാനാണ് ചില ചരടുവലികള്‍. എന്നാല്‍ ജൂലൈ 1ന് അദേഹത്തിനും ഡി.ജി.പി റാങ്ക് ലഭിക്കുന്നതിനാല്‍ രണ്ട് മാസമേ എ.ഡി.ജി.പി കസേരയില്‍ ഇരിക്കാനാവു. അതിനാല്‍ എച്ച്. വെങ്കിടേഷ്, എസ്.ശ്രീജിത്, ബല്‍റാംകുമാര്‍ ഉപാധ്യായ എന്നിവരും പരിഗണനയിലുണ്ട്.

യുപിഎസ് സിയില്‍ അട്ടിമറികളോ യോഗ്യത പ്രശ്‌നമോ ഉയര്‍ന്ന് വന്നില്ലെങ്കില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളവര്‍ പോലീസ് മേധാവിയുടെ അന്തിമപട്ടികയില്‍ ഇടംപിടിക്കും. അതായത് നിധിന്‍ അഗര്‍വാള്‍, റവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത. അപ്പോള്‍ ഇവരില്‍ ഒരാളെ വേണം സംസ്ഥാനത്തിന് തിരഞ്ഞെടുക്കാന്‍. ഇതില്‍ വര്‍ഷങ്ങളായി കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന റവാഡാ ചന്ദ്രശേഖറിനെ പരിഗണിക്കാന്‍ സംസ്ഥാനം തയാറായേക്കില്ല. മാത്രവുമല്ല, കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് റവാഡയായിരുന്നു കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി. അതിനാല്‍ സി.പി.എമ്മുമായും നല്ല ബന്ധമല്ല. അതോടെ നിധിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരിലേക്ക് മല്‍സരം ചുരുങ്ങും. നിധിന്‍ അഗര്‍വാള്‍ ബി എ്‌സ് എഫ് മേധാവിയായിരുന്നു. പിന്നീട് കേന്ദ്രം കേരളാ കേഡറിലേക്ക് മടക്കുകയായിരുന്നു. യോഗേഷ് ഗുപ്തയെ ഡി.ജി.പിയാക്കിയാല്‍ അദേഹത്തിന് 2030വരെ സര്‍വീസുണ്ട്. നിലവിലെ പട്ടികയില്‍ നാലാം സ്ഥാനമാണ് മനോജ് എബ്രഹാമിന്. അതുകൊണ്ട് തന്നെ സ്വാഭാവിക നടപടികള്‍ മാത്രമുണ്ടായാല്‍ അന്തിമപട്ടികയില്‍ ഇടംപിടിക്കില്ല. പക്ഷെ ബിഎസ് എഫ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും കേന്ദ്രം മാറ്റിയ നിധിന്‍ അഗര്‍വാളിനെതിരെ യുപിഎസ് സി നിലപാട് എടുത്താല്‍ മനോജ് എബ്രഹാമിന് സാധ്യത കൂടും.

കേന്ദ്ര ഐ.ബി അഡീഷണല്‍ ഡയറക്ടര്‍ റവാഡാ ചന്ദ്രശേഖറിനെ കേന്ദ്രം ഐ.ബി ഡയറക്ടറാക്കാന്‍ പരിഗണിക്കുന്നുണ്ട്. ജൂണിലാണ് ഒഴിവ് വരുന്നത്. അങ്ങിനെ വന്നാല്‍ അദേഹം ഡി.ജി.പി പട്ടികയില്‍ നിന്നൊഴിവാകും. അപ്പോള്‍ നാലാം സ്ഥാനത്തുള്ള മനോജ് എബ്രഹാം മൂന്നംഗ ചുരുക്കപ്പട്ടികയിലേക്ക് വരും. അന്തിമ പട്ടികയില്‍ ഇടംപിടിച്ചാല്‍ പിന്നീട് മനോജ് എബ്രഹാമിന് പോലീസ് മേധാവിയാകാന്‍ സാധ്യത കൂടും. സര്‍ക്കാരിനും വിശ്വസ്തനാണ് പൊലീസിലെ ക്രൈസിസ് മാനേജറായി അറിയപ്പെടുന്ന മനോജ് എബ്രഹാം. പട്ടികയിലെ ആറില്‍ മൂന്ന് പേര്‍ ഒഴിവായാല്‍ മാത്രമേ അജിത് കുമാര്‍ അന്തിമപട്ടികയിലെത്തൂ. അതിന് സാധ്യത തീരെ കുറവാണെന്നാണ് വിലയിരുത്തല്‍. സുരേഷ് രാജ് പുരോഹിതിനോടും പിണറായി സര്‍ക്കാരിന് താല്‍പ്പര്യ കുറവുണ്ട്.