തിരുവനന്തപുരം: സിപിഎം ബന്ധമുണ്ടങ്കില്‍ കേരളത്തില്‍ എന്തും എളുപ്പം നടക്കുമെന്നതിന് തെളിവായി കേരളാ പോലീസിലെ നിയമനങ്ങള്‍. കായികക്ഷമത പരീക്ഷയില്‍ തോറ്റവര്‍ക്ക് പൊലീസില്‍ ഇന്‍സ്‌പെക്ടറായി നിയമനം ലഭിച്ചു. ബോഡി ബില്‍ഡര്‍മാരായ ഷിനു ചൊവ്വരയെയും ചിത്തരേഷിനെയും ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.

ഇരുവരുടെയും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. സിപി എം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് ഷിനുവും ചിത്തരേഷും. കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്തിരുന്നെങ്കിലും ഷിനു പരാജയപ്പെട്ടിരുന്നു. ചിത്തരേഷ് പങ്കെടുക്കുകയും ചെയ്തിരുന്നില്ല. ഇരുവര്‍ക്കും വീണ്ടും കായികക്ഷമത പരീക്ഷ നടത്താന്‍ ആലോചിച്ചിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല.

നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവരെ പൊലീസില്‍ നിയമിച്ചപ്പോള്‍ മെഡിക്കല്‍ പരിശോധന മാത്രമേ നടത്തിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇവര്‍ക്ക് കായികക്ഷമത പരിശോധന ആവശ്യമില്ല എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇരുവരെയും പൊലീസില്‍ നിയമിക്കുന്നതിനെ മുന്‍ സംസ്ഥാന പൊലീസ് മേധാവി എതിര്‍ത്തിരുന്നു.

കെഇപിഎയില്‍ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്‌ഐ ആയി നിയമനം നല്‍കാനാണ് ഡിജിപിയുടെ ഉത്തരവ്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തില്‍ നിയമനം നല്‍കാമെന്നും ബോഡി ബില്‍ഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്.

മുന്‍കാലത്ത് കായിക നിയമനത്തില്‍ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ്.