തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന ഏറ്റു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് അറസ്റ്റിന്റെ കാരണവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് ആസ്ഥാനത്തുനിന്നും പുറപ്പെടുവിച്ചു. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 47ന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മറുനാന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ദിവസങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് ഈ നീക്കം നടന്നത്. അന്ന് തന്നെ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യവും കിട്ടി. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ നടത്തിയ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ഈ സാഹചര്യം പോലീസ് മേധാവിയോട് മുഖ്യമന്ത്രി തിരക്കുകയും ചെയ്തു. ശാസനയും നല്‍കി. ഇതിന് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍. സുപ്രീംകോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് എന്ന് മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിരുന്നു.

സെക്ഷന്‍ 47 പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് വാറണ്ടില്ലാതെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കില്‍ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി ചെയ്ത കുറ്റകൃത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണവിവരവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പടുന്നതെന്നും ജാമ്യക്കാരെ ഹാജരാക്കുന്നപക്ഷം ജാമ്യം ലഭിക്കുന്നതാണെന്നും ആ വ്യക്തിയെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ രേഖാമൂലം അറിയിപ്പ് നല്‍കുന്നതിനെപ്പറ്റി ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ സെക്ഷന്‍ 35(1)(യ)(ശശ)യില്‍ പ്രതിപാദിക്കുന്നുണ്ട്. അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് നല്‍കേണ്ട നോട്ടീസിന്റെ നിശ്ചിത മാതൃകയും സര്‍ക്കുലറിനൊപ്പം പ്രസിദ്ധപ്പടുത്തിയിട്ടുണ്ട് പോലീസ് മേധാവി. കഴിഞ്ഞ ദിവസം സുപ്രീംകോടതിയും അന്യായ അറസ്റ്റില്‍ ചില നിരീക്ഷങ്ങള്‍ മറ്റൊരു കേസില്‍ നടത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശലംഘനമാണെന്ന് ഹൈ ക്കോടതി നിരീക്ഷിച്ചു. സമാനസാഹചര്യത്തില്‍ വ്യത്യസ്ത കേസുകളിലായി അറസ്റ്റിലായ രണ്ടുപേരെ ഉടന്‍ മോചിപ്പിക്കാനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. അതേസമയം, മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഈ ഉത്തരവ് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി.

സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തിയാകണം അറസ്റ്റെന്ന് ഭരണഘടനയിലും കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമാണെന്ന് സുപ്രീംകോടതിയും വിശദമാക്കിയിട്ടുണ്ട്. അറസ്റ്റിന് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കക്ഷികള്‍ പറയുമ്പോള്‍ അത് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലഹരിമരുന്നുകേസില്‍ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ അച്ഛനും നിക്ഷേപത്തട്ടിപ്പ് കേസില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിലെ പ്രതിയായ യുവതിയുടെ അമ്മയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിന് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മക്കളെ വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം. മജിസ്‌ട്രേട്ട് കോടതികള്‍ ജാമ്യം നിഷേധിച്ചതിനാല്‍ ഇരുവരും ഏറെനാളായി ജയിലിലാണ്. ഈ ഹൈക്കോടതി ഉത്തരവും പോലീസ് സര്‍ക്കുലറിനെ സ്വാധീനിച്ചിട്ടുണ്ട്.

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ പോലീസിനുള്ളില്‍ ആഭ്യന്തര അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഏത് സാഹചര്യത്തിലാണ് വീട്ടില്‍ നിന്നും ഷാജന്‍ സ്‌കറിയയെ ഷര്‍ട്ട് പോലും ഇടാതെ അറസ്റ്റ് ചെയ്തുവെന്നതിലാണ് അന്വേഷണം. അറസ്റ്റു നടപടികള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സൈബര്‍ സെല്‍ സിഐ നിയാസാണ് ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രി അറസ്റ്റു ചെയ്യുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ നടപടിയിലേക്ക് പോയെന്നതിലാണ് അന്വേഷണം. മുന്‍കാലങ്ങളില്‍ മറുനാടനെതിരെ നടന്നത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുള്ള നടപടികള്‍ ആണങ്കില്‍ ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ നടന്ന പോലീസ് ഓപ്പറേഷനാണ്. സിപിഎം ജില്ലാ സെക്രട്ടറി വിഎസ് ജോയിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും സൂചനകളുണ്ട്. നിയാസിനെതിരെ നിരവധി അച്ചടക്ക ലംഘന പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിലെല്ലാം അനുകൂല തീരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷ നല്‍കി നിയാസിനെ കൂടെ നിര്‍ത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്.

സുപ്രീംകോടതിയുടെ അറസ്റ്റ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ച ഓപ്പറേഷന് പിന്നില്‍ വമ്പന്‍ ഇടപാടുകാരുണ്ടെന്നാണ് സൂചന. എന്നാല്‍ ഒന്നും ആഭ്യന്തര വകുപ്പോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി ശശിയാണ് പോലീസിലെ കാര്യങ്ങള്‍ നോക്കുന്നത്. ശശിയും ഈ ഓപ്പറേഷനെ കുറിച്ച് അറിഞ്ഞിരുന്നില്ല. എരുമേലിയിലെ വീട്ടില്‍ നിന്ന് തുടങ്ങിയ പോലീസ് നിരീക്ഷണമാണ് കുടപ്പനക്കുന്നിലെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഷാജന്‍ സ്‌കറിയയെ നേരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കമെല്ലാം പാളിയിരുന്നു. പിവി അന്‍വറിന്റെ ആവശ്യപ്രകാരം അന്ന് എഡിജിപിയായിരുന്ന എംആര്‍ അജിത് കുമാറായിരുന്നു ആ നീക്കം നടത്തിയതും. അന്ന് അജിത് കുമാറിന് കഴിയാത്തത് ഇന്ന് സാധിക്കണമെന്ന നിര്‍ദ്ദേശമാണ് സിഐ നിയാസിന് ലഭിച്ചത്. അതിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്.

സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ വിഷയത്തില്‍ ബന്ധപ്പെട്ട പോലീസുകാരെ എല്ലാം മുഖ്യമന്ത്രി ശാസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. തൃശൂര്‍ പൂര ആഘോഷങ്ങള്‍ നടക്കുന്ന ദിനം ഇതിന് വേണ്ടി തിരഞ്ഞെടുത്തതും കരുതലോടെയാണ്. കഴിഞ്ഞ തവണ പൂരം കലങ്ങിയത് പോലീസിന് നാണക്കേടായി മാറി. അതുകൊണ്ട് തന്നെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, തൃശൂരിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വെങ്കിടേഷിന് പോലും വ്യക്തമായ ധാരണ നല്‍കാതെ 'ഓപ്പറേഷന്‍ മറുനാടന്‍' നടന്നുവെന്നതാണ് വസ്തുത. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നും അറിഞ്ഞില്ല. അടുത്ത ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ മാത്രമാണ് ഷര്‍ട്ടിടാതെ ഷാജന്‍ സക്‌റിയയെ പോലീസ് അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്.

പോലീസുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. ഇത് ആഭ്യന്തര വകുപ്പിനെ കൂടുതല്‍ വിവാദത്തിലാകുന്നു. അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടക്കം ഇന്നലെയുണ്ടായി അറസ്റ്റു നടപടികളോടെ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടക്കം അടുത്ത പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തിവരികയായിരുന്നു മുഖ്യമന്ത്രി. ഇതെല്ലാം മുന്‍കരുതല്‍ ഇല്ലാതെ പോലീസ് നടത്തിയ നീക്കത്തില്‍ പാളിയെന്നാണ് വിലയിരുത്തല്‍.

ഷാജന്‍ സ്‌കറിയക്കെതിരായ പോലീസ് നടത്തിയ നീക്കം സര്‍ക്കാരിന് തലവേദനയായിയിരുന്നു. പിണറായിസം വീണ്ടും ചര്‍ച്ചയായി. പൊതു സമൂഹവും എല്ലാ കുറ്റവും മുഖ്യമന്ത്രിയുടെ തലയില്‍ വച്ചു. സോഷ്യല്‍ മീഡിയയില്‍ അടക്കം വിഷയത്തില്‍ വിശദമായ ഇഴകൂറി ചര്‍ച്ചകള്‍ നടന്നു. ദേശീയ തലത്തില്‍ അടക്കം സിപിഎമ്മിന്റെ മാധ്യമങ്ങളോടുള്ള നയം ചര്‍്ച്ചകളില്‍ നിറഞ്ഞു. ഈ സാഹചര്യത്തില്‍ തന്റെ അതൃപ്തി പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനേയും അറിയിച്ചു. എത്രയും വേഗം അറസ്റ്റിന് പിന്നിലെ നാടകങ്ങള്‍ കണ്ടെത്താന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. തീര്‍ത്തും പാടില്ലാത്ത സംഭവങ്ങലാണ് നടന്നതെന്നാണ് പിണറായിയുടേയും വിലയിരുത്തല്‍. ജൂണ്‍ 30ന് പോലീസ് മേധാവിയായ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുകയാണ്. അതിനിടെയാണ് ഇത്തരമൊരു വിവാദം പോലീസുണ്ടാക്കിയത്. ഇത് പോലീസ് മേധാവിയ്ക്ക് അറിയാമായിരുന്നോ എന്ന സംശയം മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. ഇത്തരം വിവാദ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ മാത്രമേ ഉണ്ടാകൂവെന്ന സന്ദേശം ബന്ധപ്പെട്ടവര്‍ക്കെല്ലാം പോയിട്ടുണ്ട്. അറസ്റ്റും അര്‍ദ്ധരാത്രി ജാമ്യം കിട്ടിയതുമെല്ലാം സര്‍ക്കാരിനാണ് തലവേദനയായി മാറിയത്. പഴയൊരു പരാതിയിലായിരുന്നു അറസ്റ്റ്.

പരാതിക്കാരിയുടെ വിശ്വാസ്യതയും ചരിത്രവും തട്ടുമായി ബന്ധപ്പെട്ട മറുനാടന്‍ വാര്‍ത്തയുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദുബായില്‍ അറസ്റ്റിലായ വ്യവസായിക്ക് വേണ്ടി ആരാണ് ഇതിന് പിന്നില്‍ ചരടു വലിച്ചതെന്ന അന്വേഷണവും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നുണ്ട്. ഇതിനിടെയാണ് സംശയ മുന സിപിഎം ജില്ലാ സെക്രട്ടറി വിഎസ് ജോയിയുടെ നേര്‍ക്ക് നീളുന്നത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറിയിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഷാജന്‍ സ്‌കറിയ വിശദീകരിച്ചിട്ടുണ്ട്.