തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇല്ലാതാക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യം പുതിയ വിവാദമാകുന്നു. സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ നടത്തുന്ന ഇടപെടലുകള്‍ സിപിഎം ചര്‍ച്ചയാക്കുമ്പോഴാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഈ നീക്കം. കേരളത്തില്‍ നടപ്പാക്കി വരുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സില്‍ ഹിസ്റ്ററി പാഠപുസ്തം അടിച്ചേല്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ രാജന്‍ ഗുരുക്കളാണ് കൗണ്‍സിലിനെ നയിക്കുന്നത്. ഫലത്തില്‍ മുഖ്യമന്ത്രിയോട് അടുപ്പമുള്ള രാജന്‍ കുരുക്കളെ ലക്ഷ്യമിട്ടാണ് പരിഷത്തിന്റെ നീക്കം. സര്‍ക്കാരിന്റെ പല സ്വപ്‌ന പദ്ധതികളേയും പരിഷത്ത് വിമര്‍ശിച്ചിട്ടുണ്ട്. കെ റെയിലില്‍ അടക്കം എടുത്ത നിലപാട് കേരളം ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍വ്വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇടപെടലിനെ വിമര്‍ശിക്കുന്നത്.

കേരളീയ ജ്ഞാന വ്യവസ്ഥിതിയും ചരിത്രവും ഉള്‍പ്പെടുത്തിയ കേരളം പഠനം എന്ന ഭാഗം പഠിപ്പിക്കാന്‍ നല്‍കുന്നതാണ് വിവാദം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കേന്ദ്രീകൃത സിലബസ് തയ്യാറാക്കി സ്വകാര്യ പ്രസാധകന്‍ പുറത്തിറക്കിയ പുസ്തകം അടിസ്ഥാനപ്പെടുത്തി വേണം ഹിസ്റ്ററി പഠിപ്പിക്കാന്‍ എന്ന നിര്‍ദേശം കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വച്ചുവെന്നാണ് പരിഷത്തിന്റെ ആരോപണം. ഇത് സര്‍വ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നു കയറ്റമാണ്. സര്‍വ്വകലാശാലകളില്‍ കോഴ്‌സിന്റെ സിലബസ് തയാറാക്കാന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് , അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ടെന്ന് പരിഷത്ത് ഓര്‍മ്മപ്പെടുത്തി. അതിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന പ്രസ്ഥാനമാണ് പരിഷത്ത്. സര്‍വ്വകലാശാലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിന് അവസരമൊരുക്കുന്ന ബില്ലിനോടും മറ്റും പരിഷത്ത് മൗനമാണ് പുലര്‍ത്തിയത്. അവരാണ് കൗണ്‍സിലിനെ വിമര്‍ശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായി അത്ര നല്ല ബന്ധത്തില്‍ അല്ല ഉന്ന വിദ്യാഭ്യാസ മന്ത്രി എന്ന ചര്‍ച്ചകളും സജീവമാണ്. ഇതിനിടെയാണ് രാജന്‍ഗുരുക്കളെ ലക്ഷ്യമിട്ടുള്ള പരിഷത്തിന്റെ യുദ്ധ പ്രഖ്യാപനം.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വ്വകലാശാലകളുടെ ഈ അധികാരം കവരുകയും അവര്‍ തയ്യാറാക്കിയ പുസ്തകം പാഠപുസ്തകമാക്കണമെന്നും ആവശ്യപ്പെടുന്നത് ജനാധിപത്യ വിരുദ്ധവും അക്കാദ മികമായി നിലവില്‍ പാലിച്ചു കൊണ്ടിരിക്കുന്ന നടപടികള്‍ക്കും വിരുദ്ധമായതിനാല്‍ അംഗീകരിക്കാനാവില്ല. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വ്വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് പരിഗണിക്കാനാവുന്ന ഒരു നിര്‍ദ്ദേശമായിട്ടല്ല, മറിച്ച് ആധികാരി കമായ ഉത്തരവായാണ് ഇത് നല്‍കിയിട്ടുള്ളത്. എല്ലാ സര്‍വ്വകലാശാലകളും നാലു വര്‍ഷ ബിരുദ പരിപാടിയുടെ സിലബസ് ഉള്‍പ്പടെ നേരത്തെ തയാറാക്കിയിട്ടുള്ളതാണ്. ഈ സിലബസ്സില്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങളെ തള്ളിക്കളയാനും കൗണ്‍സില്‍ പറയുന്ന പുസ്തകമാണ് പഠിപ്പിക്കേണ്ടതെന്നും അധ്യാപകര്‍ക്ക് വിവരം നല്‍കി ട്രെയിനിങ് നടത്തുകയാണ് നിലവില്‍ കൗണ്‍സില്‍ ചെയ്യുന്നത്. ഈ പ്രവര്‍ത്തനം സര്‍വ്വകലാശാലകളെ അക്കാദമികമായി മോശമായി ചിത്രീകരിക്കാനും അവഹേളിക്കാനും മാത്രമേ ഉപകരിക്കൂവെന്ന് പരിഷത്ത് കുറ്റപ്പെടുത്തുന്നു.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് ഇപ്രകാരം ഒരു നിര്‍ദ്ദേശമുണ്ടായിരുന്നെങ്കില്‍ സിലബസ് തയ്യാറാക്കുന്നതിന് മുന്‍പ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ പരിഗണനയ്ക്കു നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. സര്‍വകലാശാലയ്ക്ക് അത് സ്വീകരിക്കാനോ തള്ളിക്കളയാനോ ഉള്ള അവകാശമുണ്ട്. സര്‍വകലാശാലകളെ നോക്കുകുത്തികളാക്കി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അവരവരുടെ രാഷ്ടീയ അജണ്ട നടപ്പിലാക്കുന്ന സ്ഥിതി വരുത്തി വെയ്ക്കാവുന്ന ഒരു തീരുമാനമാണ് നിലവില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കൈക്കൊണ്ടിരിക്കു ന്നത്. ഇത് അംഗീകരി ക്കാനാവില്ല. മാത്രമല്ല, യൂണിയന്‍ സര്‍ക്കാര്‍ യുജിസി അടക്കമുള്ള ഏജന്‍സികളെയും രാജ്ഭവനെയും ദുരൂപയോഗപ്പെടുത്തിക്കൊണ്ട് അവരുടെ നയങ്ങള്‍ കേന്ദ്രീകൃതമായി അടിച്ചേല്‍പ്പി ക്കുന്നതിന് എതിരായി ജനാധിപത്യ ശക്തികള്‍ നടത്തുന്ന സമരത്തെ ഇത് ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് പരിഷത്ത് പറയുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു. കേരള മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിക്കും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേല്‍ വിഷയത്തില്‍ ഇതിനകം നിവേദനം നല്‍കിയിട്ടുണ്ട്.