കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ ലൈബീരിയന്‍ കപ്പലിലെ കണ്ടെയ്‌നറുകള്‍ കൊല്ലം- ആലപ്പുഴ തീരത്ത് അടിയുന്നു. ഇതുവരെ എത്തിയത് ഇരുപതിലധികം കണ്ടെയ്‌നറുകളും വലിയ ബോക്‌സുകളുമാണ്. വിശദമായ പരിശോധനയ്ക്ക് കേന്ദ്രസംഘം കൊല്ലം ആലപ്പുഴ തീരപ്രദേശങ്ങളിലെത്തും. ആശങ്കവേണ്ടെന്ന് കസ്റ്റംസും പൊലീസും അറിയിച്ചു. പൊതുജനങ്ങള്‍ കണ്ടെയ്‌നറുകളുടെ അടുത്ത് പോകരുതെന്നാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലില്‍നിന്നുള്ള 18-19 കണ്ടെയ്‌നറുകള്‍ കൊല്ലം ജില്ലയിലെ തീരപ്രദേശങ്ങളിലായി അടിഞ്ഞിട്ടുണ്ട്. ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്‌നറില്‍ ചൈന ഗ്രീന്‍ ടീ ആണെന്നു വിവരം. തീരത്തെത്തിയ കണ്ടെയ്‌നറില്‍നിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞിട്ടുണ്ട്. തേയിലയുടെ മണവും വരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഒരു കണ്ടെയ്‌നറില്‍ മാത്രമേ തേയില ഉള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരും അറിയിച്ചു. ഇവിടെത്തന്നെ കപ്പലിനകത്ത് സൂക്ഷിക്കുന്ന റെസ്‌ക്യൂ ബോട്ടും അടിഞ്ഞിട്ടുണ്ട്. 28 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണിത്.

പലതും പൊട്ടിപ്പോയിട്ടുണ്ട്. വാതിലുകള്‍ തുറന്നാണ് കണ്ടെയ്‌നറുകള്‍ പലതും അടിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ അകത്ത് കാലിയായിക്കിടക്കുകയാണെന്നാണു വിവരം. അതിനിടെ, ആലപ്പാട് അടിഞ്ഞ കണ്ടെയ്‌നറുകളില്‍നിന്ന് ടഫന്‍ഡ് ഗ്ലാസ്, വസ്ത്രങ്ങള്‍ തുടങ്ങിയവ പുറത്തുവന്നതായാണ് വിവരം.

ഇന്ന് രാവിലെ ആറുമണിയോടെ ആലപ്പുഴയിലെ വലിയ അഴീക്കല്‍ ബീച്ചിനു വടക്ക് തറയില്‍ കടവിനു സമീപം അടിഞ്ഞ കണ്ടെയ്‌നറില്‍ പഞ്ഞിയാണെന്നാണ് പുറത്തുവരുന്ന വിവരം. ശക്തമായ തിരയില്‍ പുലിമുട്ടിന്റെ പാറക്കെട്ടുകളില്‍ തട്ടി കണ്ടെയ്‌നര്‍ തകരുകയും അതില്‍നിന്ന് അറുപതോളം പെട്ടികള്‍ പുറത്തേക്ക് വരികയും ചെയ്തു. പെട്ടികളിലൊന്ന് തകര്‍ന്ന് അതില്‍നിന്ന് വെള്ള പഞ്ഞി പോലുള്ള സാധനമാണ് പുറത്തേക്കു വന്നത്. ഇതു തുണിത്തരങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പഞ്ഞി ആണെന്നാണു പ്രാഥമിക നിഗമനം.

എന്തെങ്കിലും രാസപദാര്‍ഥം ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബള്‍ഗേറിയന്‍ കമ്പനിയായ സോഫ്‌ടെക്‌സിനുവേണ്ടിയുള്ള കണ്ടെയ്‌നറായിരുന്നു ഇത്. കസ്റ്റംസ് വന്നു പരിശോധിച്ചശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. നാപ്കിന്‍ നിര്‍മാതാക്കളാണ് സോഫ്‌ടെക്‌സ്. കണ്ടെയ്‌നറിനു മുകളിലെ നമ്പര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കുറിച്ചെടുത്തിട്ടുണ്ട്. കണ്ടെയ്‌നര്‍ നമ്പര്‍ പരിശോധിച്ചാല്‍ ഉള്ളില്‍ എന്താണെന്ന് വ്യക്തമാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘം കൊല്ലത്തേക്ക് എത്തും. ഇവര്‍ വന്നു പരിശോധിച്ചശേഷം കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യും.

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ആലപ്പുഴ കൊല്ലം തീരദേശ മേഖലയിലെ കടല്‍ പ്രക്ഷുബ്ധമാണ്. പലയിടങ്ങളിലും അതിരൂക്ഷമായ കടലേറ്റവുമുണ്ട്. രാസവസ്തുക്കള്‍ അടങ്ങിയതെന്നു സംശയിക്കുന്ന കണ്ടെയ്‌നര്‍കള്‍ കൂടി തീരത്തടിഞ്ഞതോടെ തീരവാസികള്‍ ആശങ്കയിലാണ്. വലിയഴിക്കലില്‍ 200 മീറ്റര്‍ പ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

ഏകദേശം 25 ഓളം കണ്ടെയ്‌നറുകള്‍ ആലപ്പുഴ കൊല്ലം തീരദേശ മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യം കൊല്ലം ചെറിയഴിക്കലിലും പിന്നാലെ ചവറ, പുത്തന്‍തുറ ശക്തികുളങ്ങര, തിരുമുല്ലാവാരം എന്നിവിടങ്ങളിലുമാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ശക്തികുളങ്ങരയില്‍ കണ്ടെത്തിയ കണ്ടൈനര്‍ ഒഴികെ ബാക്കിയെല്ലാം ശൂന്യമാണ്.

ചവറയില്‍ മൂന്ന് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞു. ശക്തികുളങ്ങര മദാമ തോപ്പിലും മൂന്നെണ്ണം കണ്ടെത്തി. നീണ്ടകര ആല്‍ത്തറമൂടിലും ഒരെണ്ണം അടിഞ്ഞിട്ടുണ്ട്. ഇതുവരെ എട്ടെണ്ണം കണ്ടെത്തിയതായാണ് സൂചന. നാല് മണിയോടെയാണ് ആലപ്പാട് തീരത്ത് കണ്ടെയ്നര്‍ കണ്ടത്. അഞ്ച് മണിയോടെ നീണ്ടകര പരിമണം ഭാഗത്തും കണ്ടെയ്നര്‍ കണ്ടു. ഇവ തുറന്ന നിലയിലായിരുന്നു ഉള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല.

ആലപ്പുഴ വലിയഴിക്കലിലാണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. കടലില്‍ ഒഴുകിനടന്ന കണ്ടെയ്‌നര്‍ പിന്നീട് തീരത്ത് കടല്‍ ഭിത്തിയില്‍ വന്നിടിച്ച് പൊട്ടിപ്പൊളിയുകയായിരുന്നു. രണ്ട് കണ്ടെയ്‌നര്‍ കൂട്ടിച്ചേര്‍ത്ത നിലയിലാണ് ഉള്ളത്. ഓറഞ്ച് തുണികൊണ്ടു പൊതിഞ്ഞ ബോക്‌സ് കണക്കേയുള്ള സാധനങ്ങള്‍ ആണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ഭൂരിഭാഗം ബോക്‌സുകളും കണ്ടെയ്‌നറിന് പുറത്ത് കടലില്‍ ഒഴുകി നടക്കുകയാണ്. തുണി നിര്‍മ്മാണവുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കള്‍ ആണെന്നാണ് പ്രാഥമിക നിഗമനം.

തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്‍ അകലെ വച്ച് നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരമായാണ് തോട്ടപ്പള്ളി സ്പില്‍വേ പൊഴിമുറിക്കുന്നത് കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലില്‍ കയറുമോയെന്ന് ആശങ്കയേ തുടര്‍ന്നാണ് പൊഴി മുറിക്കല്‍ നിര്‍ത്തിയത്. കടലില്‍ ഓയിലിന്റെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ കടല്‍ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചിരുന്നു.

കേരളത്തിന്റെ തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കണ്ടെയ്‌നറുകളുമായി വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു.

പുറംകടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 ചരക്കുകപ്പലില്‍ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണ്. ഇതില്‍ 73 എണ്ണം കാലിയായിരുന്നുവെന്നും 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ ചരക്കുകള്‍ ഉണ്ടായിരുന്നു എന്നുമാണ് വിവരം. കപ്പലില്‍നിന്നു കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.