തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന്റെ തുടര്‍ച്ചയായി കേരള സര്‍വകലാശാലയില്‍ അതിനാടകീയ നീക്കങ്ങളും കസേരകളിയും. തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനിടെ രജിസ്ട്രാറിന്റെ ചുമതലയില്‍ രണ്ട് പേര്‍. വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ മറികടന്ന് സിന്‍ഡിക്കേറ്റ് പിന്തുണയില്‍ രജിസ്ട്രാറായി കെഎസ് അനില്‍കുമാര്‍ തിരിച്ചെത്തി. പിന്നാലെ മിനി കാപ്പന് രജിസ്ട്രാറിന്റെ ചുമതല നല്‍കി വി.സി നിര്‍ണായക നീക്കം നടത്തി.

രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്‍ഷനിലാണ് പോര് കനക്കുന്നത്. സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വി.സി. സിസാ തോമസ്. രജിസ്ട്രാറായി അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റെടുത്തെങ്കിലും മറ്റൊരാള്‍ക്ക് രജിസ്ട്രാറുടെ ചുമതല നല്‍കിയിരിക്കുകയാണ് സിസാ തോമസ്.

കൂടാതെ ജോയിന്റ് രജിസ്ട്രാര്‍ പി.ഹരികുമാറിനെതിരേ കടുത്ത നടപടിയുമെടുത്തിട്ടുണ്ട്. പി. ഹരികുമാറിനെ വി.സി. ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് നീക്കി. അഡ്മിനിസ്‌ട്രേഷന്‍ ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് അക്കാദമിക് വിഭാഗത്തിലേക്കാണ് മാറ്റിയത്. വി.സി. യുടെ അനുമതിയില്ലാതെ പി.ഹരികുമാര്‍ സസ്‌പെന്‍ഷനിലായിരുന്ന രജിസ്ട്രാര്‍ക്ക് ചാര്‍ജ് കൈമാറിയെന്ന് കാണിച്ചാണ് നടപടി. എന്നാല്‍ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്.

വിസിയുടെ നിര്‍ദേശം മറികടന്ന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചതില്‍ മറുപടി നല്‍കാതെ അവധിയില്‍ പ്രവേശിച്ചതോടെയാണ് നടപടി. നിയമോപദേശം തേടിയതിന് പിന്നാലെയാണ് വിസിയുടെ നീക്കം. വി.സി ഇറങ്ങിപ്പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നതില്‍ വിശദീകരണം നല്‍കാതെയാണ് ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചത്. അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്ക്കാലിക വി.സി സിസ തോമസിന്റെ നിലപാട്. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ചുമതല ഏറ്റെടുത്തതെന്ന് രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍ കുമാര്‍ പറഞ്ഞു.

രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ ഞായറാഴ്ച വി.സി.യുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയത്. വി.സി. യോഗത്തില്‍ നിന്ന് പോയതിന് ശേഷമാണ് സിന്‍ഡിക്കേറ്റ് ഈ തീരുമാനമെടുത്തത്. ഈ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ജോ.രജിസ്ട്രാര്‍ തുടര്‍ന്ന് പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന് വി.സി. പറഞ്ഞിരുന്നു. ജോ. രജിസ്ട്രാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. രാവിലെ ഒമ്പത് മണിക്ക് മുമ്പായി മറുപടി നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്.

ഞായറാഴ്ച ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. വിഷയത്തില്‍ അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയമിച്ചതായും നടപടി ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞിരുന്നു. വി.സി.യുടെ സസ്പെന്‍ഷന്‍ ഉത്തരവ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയതായും അറിയിച്ചു. സിന്‍ഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി. ഡോ. ഷിജു ഖാന്‍, ജി. മുരളീധരന്‍, ഡോ. നസീബ് എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയും ചുമതലപ്പെടുത്തി.

എന്നാല്‍ സസ്പെന്‍ഷന്‍ റദ്ദാക്കിയ തീരുമാനം നിലനില്‍ക്കില്ലെന്നാണ് വി.സി.യുടെ ചുമതലയുള്ള സിസാ തോമസ് അറിയിച്ചത്. സസ്പെന്‍ഷന്‍ അജണ്ടയില്‍ ഇല്ലെന്നും താന്‍ പുറത്തിറങ്ങിയ ശേഷമാണ് അത്തരം തീരുമാനങ്ങള്‍ എടുത്തതെന്നും അവര്‍ പറഞ്ഞു. അതിന് നിയമസാധുതയില്ലെന്നും സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നുവെന്നും സിസാ തോമസ് പ്രതികരിച്ചിരുന്നു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പ്രത്യേക സാഹചര്യങ്ങളില്‍ വിസിയ്ക്ക് സിന്‍ഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ചാണ് നേരത്തേ രജിസ്ട്രാറെ സസ്പെന്‍ഡു ചെയ്തത്.

അതേസമയം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാര്‍ക്ക് എതിരായി താത്ക്കാലിക വി സി ഡോ സിസ തോമസ് എടുത്ത നടപടിയില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വി സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് വി സിയോട് സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.