കോട്ടയം: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ദുരഭിമാനക്കൊലയാണ് കെവിന്‍ കേസ്. പ്രണയ ബന്ധത്തില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് കെവിന് സ്വന്തം ജീവന്‍ പോലും വെടിയേണ്ടി വന്നത്. കെവിന്റെ പ്രണയിനിയായിരുന്ന നീനുവിനെയും മറക്കാനാവില്ല. എന്നാല്‍ ഇപ്പോള്‍ നീനുവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ എന്താണ്? നീനു വീണ്ടും വിവാഹിതയായെന്നും നടത്തികൊടുത്തത് കെവിന്റെ അച്ഛന്‍ ആണെന്നുമാണ് ചില യുടൂബ് ചാനലുകളില്‍ വാര്‍ത്ത വന്നത്. ഈ വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് മറുനാടന്‍.

കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 2018 മെയിലായിരുന്നു കേസിന് ആസ്പദമായ കൊല നടന്നത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന്‍ കെവിന്‍ പി. ജോസഫ്, നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു.

നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ കെവിനോട് പറഞ്ഞിരുന്നുവെന്നും അതുകൊണ്ട് ദുരഭിമാനക്കൊലപാതകം അല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷായിരുന്നു മുഖ്യസാക്ഷി. നിയാസ് ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നു എന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.

കെവിന്റെ മരണശേഷം കെവിന്റെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന നീനു പിന്നീട് ജോലിക്കായി ബാംഗ്ളൂരിലേക്ക് പോയി. ഇപ്പോള്‍ അവിടെയാണ് താമസം. അതിനിടയില്‍ നീനു വീണ്ടും വിവാഹിതയായെന്നും വയനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചതെന്നുമൊക്കെ സൈബറിടങ്ങളില്‍ പ്രചരിക്കുന്നു. കെവിന്റെ പിതാവ് തന്നെയാണ് മുന്‍കൈയെടുത്ത് വിവാഹം നടത്തിയതെന്നുമൊക്കെയാണ് പ്രചരണം. വിവാഹം നടത്തിയത് നന്നായെന്നും, ജീവിതകാലം മുഴുവന്‍ നീനു ഒറ്റയ്ക്ക് കഴിയേണ്ടതല്ലെന്നും ഒക്കെയാണ് പ്രതികരണങ്ങള്‍ വന്നത്. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ അനേഷിച്ചപ്പോള്‍ നീനു വിവാഹിതയായിട്ടില്ലായെന്നാണ് അറിയുന്നത്.

കോട്ടയം സ്വദേശിയായ കെവിന്റെ പിതാവ് ജോസഫിനും ഇക്കാര്യം അറിയില്ലായെന്ന് പറയുന്നു. നീനു ഇപ്പോഴും ബാംഗ്ളൂരില്‍ ജോലി ചെയ്യുകയാണ്. കെവിന്റെ മരണശേഷം മാനസികമായി തകര്‍ന്ന നീനു കുറച്ചുകാലം കെവിന്റെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോയിരുന്നില്ല. ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയതോടെ ജോലി ആവശ്യമായി വന്നു. ഇതോടെ ബാംഗ്ളൂരില്‍ ഐടി മേഖലയില്‍ ജോലി ചെയ്ത് വരികയാണ് നീനു. പ്രചരിക്കുന്ന വാര്‍ത്തയില്‍ ഒട്ടും സത്യം ഇല്ലെന്നാണ് നീനുവിനെ അടുത്തറിയുന്നവര്‍ നല്‍കുന്ന വിവരം.

2018 മേയ് 28-നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ പുനലൂരിനു സമീപം ചാലിയക്കര ആറ്റില്‍ കണ്ടെത്തിയത്. നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരായിരുന്നു പ്രതികള്‍. 2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ വീട് ആക്രമിച്ച് കെവിനെയും ബന്ധു അനീഷിനെയും പതിമൂന്നംഗ അക്രമി സംഘം രണ്ട് കാറുകളിലായി തട്ടിക്കൊണ്ടുപോയി.

സംഭവമറിഞ്ഞ് നാട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. രാവിലെ കെവിന്റെ പിതാവ് ജോസഫും ഭാര്യ നീനുവും പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിക്കാനോ അന്വേഷിക്കാനോ ഗാന്ധിനഗര്‍ എസ്‌ഐ തയ്യാറായില്ല. രാവിലെ 11 മണിയോടെ അനീഷിനെ അക്രമിസംഘം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനു രണ്ടര കിലോമീറ്റര്‍ അകലെ സംക്രാന്തിയില്‍ ഇറക്കിവിട്ടു. ക്രൂരമായ പീഡനത്തിനിരയായ അനീഷിന്റെ മൊഴിയില്‍ പൊലീസ് കേസെടുത്തെങ്കിലും കെവിനെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി ഇടപ്പെട്ടതോടെ അന്വേഷണത്തിന്റെ വേഗത കൂടി. പരിശോധന തുടരുന്നതിനിടെ 28ാം തീയതി രാവിലെ തെന്‍മല ചാലിയക്കര തോട്ടില്‍ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.