ന്യൂഡല്‍ഹി: സയണിസ്റ്റ് ഭരണകൂടത്തെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രഹരത്തില്‍ മലര്‍ത്തിയടിച്ചെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. അമേരിക്കയുടെ ആക്രമണത്തെ ചെറുത്തുനിന്ന രാജ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. സയണിസ്റ്റ്് ഭരണകൂടം പൂര്‍ണായും തുടച്ചുനീക്കപ്പെടും എന്ന് ഭയന്നാണ് അമേരിക്ക നേരിട്ട് യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ യുദ്ധത്തില്‍, അമേരിക്ക ഒന്നും നേടിയില്ല. ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തലിന് പിന്നാലെയാണ് ഒളിവിലായിരുന്ന ഖമനയിയുടെ വീഡിയോ സന്ദേശം.

ഭാവിയില്‍ ഏതെങ്കിലുമൊരു രാഷ്ട്രം ഇറാനെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യുഎസ് സൈനിക ശക്തിയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള സൈന്യമാണ് ഇറാന്റേതെന്നും ഖമനയി അവകാശപ്പെട്ടു. ഇറാന്‍ ഒരിക്കലും യുഎസിന് മുന്നില്‍ കീഴടങ്ങില്ല.


' ഇറാന്‍ കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തന്റെ ഒരു പ്രസ്താവനയില്‍ സൂചിപ്പിച്ചു. കീഴടങ്ങല്‍! അത് ഇപ്പോള്‍ യുറേനിയം സമ്പുഷ്ടീകരണത്തെയോ, ആണവ വ്യവസായത്തെയോ കുറിച്ച് അല്ല. കീഴടങ്ങല്‍ ഒരിക്കലും സംഭവിക്കില്ല'- ഖമനയി പറഞ്ഞു. 'ഇറാന്റെ ശത്രുകള്‍ മിസൈസലുകളോ ആണവ പദ്ധതിയോ ഒക്കെയാണ് ആക്രമിക്കാനായി ഒഴിവ്കഴിവ് പറയുന്നത്. പക്ഷ യഥാര്‍ഥത്തില്‍ അവര്‍ ശ്രമിക്കുന്നത് നമ്മുടെ കീഴടങ്ങലിനാണ്. ഇറാന്റെ കീഴടങ്ങലിലൂടെ മാത്രമേ അമേരിക്ക സംതൃപ്തമാകുക ഉള്ളുവെന്ന് ട്രംപ് സത്യം വെളിപ്പെടുത്തി. പക്ഷേ ആ കീഴടങ്ങല്‍ ഒരിക്കലും സംഭവിക്കില്ല. നമ്മുടെ രാജ്യം ശക്തമാണ്'- ഖമനയി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ട്രംപ് പറയുന്നത് പോലെയുള്ള നാശനഷ്ടങ്ങളൊന്നും യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്നും ഖമനയി പറഞ്ഞു. കാര്യമായ ഒരു തകരാറും സംഭവിച്ചിട്ടില്ല. ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുക മാത്രമാണ് ട്രംപ് ചെയ്യുന്നത്. സത്യം മറച്ച് പിടിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. യുഎസിന്റെ സുപ്രധാന വ്യോമതാവളം തങ്ങള്‍ ആക്രമിച്ചത് മറച്ചുവയ്ക്കാനാണ് ഈ വീരവാദമെന്നും ഖമനയി പറഞ്ഞു.