തിരുവനന്തപുരം: കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപം റോഡിലൂടെ പോയ ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാറശ്ശാല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടേത്. അമിതവേഗത്തില്‍ അലക്ഷ്യമായാണ് കാര്‍ ഓടിച്ചതെന്നാണ് പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ചയായിരുന്നു അപകടം. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ക്കിടന്ന ആളിനെ കിളിമാനൂര്‍ പോലീസാണ് കേശവപുരം ആശുപത്രിയില്‍ എത്തിച്ചത്. എന്നില്‍ ജീവന്‍ ര്ക്ഷിക്കാനായില്ല.

അപകടത്തില്‍ കിളിമാനൂര്‍ ചിറ്റിലഴികം ചേണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജനാണ് (59) മരിച്ചത്. പുലര്‍ച്ചെ 5.30 -ഓടെയാണ് അപകടമുണ്ടായത്. നടന്ന് പോവുകയായിരുന്ന രാജനെ കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞത്. ഇത് പാറശ്ശാല സിഐയും നിലമേല്‍ കൈതോട് സ്വദേശിയുമായ പി.അനില്‍കുമാറിന്റെ പേരിലുള്ളതാണെന്ന് ഇതോടെ കണ്ടത്തി.

വാഹനം ഓടിച്ചിരുന്നത് അനില്‍കുമാറാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് അനില്‍കുമാര്‍ സംസ്ഥാനത്തിന് പുറത്താണെന്ന് പോലീസ് പറയുന്നു. അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്ഐആര്‍. കൂലിപ്പണിക്കാരനായ രാജന്‍ റോഡില്‍ ചോരവാര്‍ന്ന് ഒരു മണിക്കൂറോളം കിടന്നു. രാവിലെ 6 മണിയോടെ നാട്ടുകാരാണ് ചോരയില്‍ കുളിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാഹനം ഓടിച്ചത് അനില്‍കുമാറാണോ എന്ന് പരിശോധിക്കും. അനില്‍കുമാറാണു ഡ്രൈവറെന്നു തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. സമീപത്തെയും ഈ റോഡിലെയും കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഡ്രൈവര്‍ ആരാണ് എന്നു തിരിച്ചറിയാന്‍ ശ്രമിക്കുന്നത്. അടുത്ത ദിവസം അനില്‍കുമാറിനെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ സസ്‌പെന്‍ഷനും വരും. അപകടമുണ്ടാക്കിയ ശേഷം വാഹനവുമായി കടന്നത് പോലീസിനും നാണക്കേടാണ്.

കൂടുതല്‍ സിസിടിവി കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണത്തില്‍ മാത്രമേ കാര്‍ ഓടിച്ചത് അനില്‍കുമാര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. അതിനിടെ അപകടം മറ്റൊരാളുടെ തലയില്‍ വച്ച് രക്ഷപ്പെടാനും നീക്കം സജീവമാണ്. കസ്റ്റഡി മര്‍ദ്ദന വാര്‍ത്തകളില്‍ പോലീസ് പ്രതിക്കൂട്ടിലാണ്. അതിനിടെയാണ് വാഹനാപകട മരണത്തില്‍ സിഐയും പെടുന്നത്. അപകട ശേഷം സിഐ വാഹനം നിര്‍ത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ രാജനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു.

അതായത് ഇടിച്ച ശേഷം നിര്‍ത്താതെ പോയതു കൊണ്ട് തന്നെ കൊലപാതകമാണ് സംഭവിച്ചത്. ഒരു മണിക്കൂറോളം രക്തം വാര്‍ന്നതാണ് മരണ കാരണമായത്. ഈ അപകടമുണ്ടാക്കിയത് തന്റെ വാഹനമല്ലെന്ന് അനില്‍കുമാര്‍ വാദിക്കാനും സാധ്യത ഏറെയാണ്. മദ്യപിച്ചായിരിക്കാം ആ വാഹനം ഏത് ഡ്രൈവറായാലും ഓട്ടിച്ചതെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ടാകും വണ്ടി നിര്‍ത്താതെ പോയത്.