തിരുവനന്തപുരം; കിളിയൂരില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 'സൂപ്പര്‍ സൈക്കോ' ലക്ഷ്യമിട്ടത് അഞ്ചു പേരെ. അച്ഛനേയും അമ്മയേയും സഹോദരിയേയും വകവരുത്തുകയായിരുന്നു ലക്ഷ്യം. കേഡല്‍ ജിന്‍സണ്‍ രാജ പ്രകടിപ്പിച്ച അതേ സൈക്കോ മനോഭാവം. അരുണാചല്‍ പ്രദേശില്‍ ദമ്പതിമാരടക്കം മൂന്നു മലയാളികള്‍ ആത്മഹത്യചെയ്തതിനു പിന്നില്‍ ഏതെങ്കിലും വ്യക്തിയുെടയോ സംഘത്തിന്റെയോ പ്രേരണയോ സഹായമോ ഉണ്ടോ എന്നത് പോലീസിനെ വട്ടം ചുറ്റിച്ചിരുന്നു. മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസമാണ് ദമ്പതിമാരായ നവീന്റെയും ദേവിയുടെയും കൂട്ടുകാരി ആര്യയുടെയും ആത്മഹത്യക്കു പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തു. ഇവിടേയും സാത്താന്‍ സേവ ചര്‍ച്ചയായി. പക്ഷേ പോലീസ് ചെറുവിരല്‍ അനക്കിയില്ല. സത്താന്‍ സേവക്കാരില്‍ സമൂഹത്തിലെ വിവിഐപികളുമുണ്ടെന്നതായിരുന്നു ഇതിന് കാരണം.

പ്രധാനമായും നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് സാത്താന്‍ ആരാധന നടക്കുന്നുവെന്നാണ് വിവരം. സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ പലരുമാണ് ഇത്തരം സംഘങ്ങളിലെ അംഗങ്ങളെന്നതാണ് ഞെട്ടിക്കുന്നത്. സാത്താന്‍ സേവയിലൂടെ ശത്രുക്കളില്‍ നിന്ന് രക്ഷയും ഒപ്പം സമ്പാദ്യം കുമിഞ്ഞ് കൂടുമെന്ന വിശ്വാസത്തിലും ഇത്തരം സംഘങ്ങളില്‍ അംഗങ്ങളാകുന്നവരില്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും ഉള്‍പ്പെടുന്നുണ്ട്. ഭയജനകവും വിചിത്രവുമാണ് ഇവരുടെ രീതികള്‍. കിളിയൂരിലും ഇത് വ്യക്തമാണ്. അഞ്ചാംതീയതി രാത്രിയാണ് കിളിയൂര്‍ ചാരുവിള ബംഗ്ലാവില്‍ ജോസി(70)നെ മകന്‍ പ്രജിന്‍ ജോസ്(28) അതിക്രൂരമായി വെട്ടിക്കൊന്നത്. സോഫയില്‍ കിടക്കുകയായിരുന്ന അച്ഛന്റെ കഴുത്തിലാണ് പ്രതി ആദ്യംവെട്ടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നെത്തി അടുക്കളയില്‍വെച്ച് തലയിലും നെഞ്ചിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റാരുടേയോ നിര്‍ദ്ദേശ പ്രകാരമാണ് ഈ കൊലയെന്ന സംശയം പോലീസിനുണ്ട്. പ്രജിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. പ്രജിനെ ഭയന്നാണ് മാതാപിതാക്കള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും എന്തെങ്കിലും ചോദിച്ചാല്‍ ഇവരെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

അച്ഛനെ കൊലപ്പെടുത്തും മുന്‍പ് പ്രജിന്‍ തന്റെ ശരീരത്തിലെ രോമവും തലമുടിയും സ്വയം നീക്കംചെയ്തിരുന്നു. എന്നാല്‍, ഇയാളുടെ മുറിയില്‍ ഇതിനെക്കാളേറെ തലമുടിയുടെ ഒരു കൂമ്പാരമാണ് കണ്ടെത്തിയത്. ഭസ്മവും കളിമണ്ണും മുറിയിലുണ്ടായിരുന്നു. ജോസിന്റെ കൊലപാതകത്തിന് മുമ്പ് പ്രജിന്‍ തന്റെ ഐഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു. തന്നെ ആഭിചാരത്തിന്റെ വഴിയേ നയിച്ചവരുടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാനായിരുന്നു ഇതെന്നാണ് സൂചന. വീട്ടില്‍ നിന്നും കിട്ടിയ കുറിപ്പുകളിലാണ് പ്രജിന്റെ കൊലപാതക പദ്ധതികള്‍ പോലീസ് തിരിച്ചറിയുന്നത്. ജോസിന്റെ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ഒരു മോഷണശ്രമം നടന്നിരുന്നു. ചില കുറിപ്പുകളും വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍, ഇതിനുപിന്നിലും പ്രജിനാണെന്നാണ് നിലവിലെ സംശയം. അന്നേദിവസം കിട്ടിയ കുറിപ്പിന് സമാനമായ പല കുറിപ്പുകളും ഇയാളുടെ മുറിയില്‍നിന്ന് കണ്ടെത്തി. വിചിത്രമായ കുറിപ്പുകളും പ്രതിമകളും പലവിധത്തിലുള്ള ഉപകരണങ്ങളുമാണ് പ്രജിന്റെ മുറിയില്‍നിന്ന് കണ്ടെടുത്തത്. ''ഐ ആം സൂപ്പര്‍ സൈക്കോ'' എന്നുതുടങ്ങിയ പല വാചകങ്ങളും ഇയാള്‍ മുറിയില്‍ എഴുതിവെച്ചിരുന്നു. കളിമണ്ണ് നിര്‍മിച്ച പ്രതിമകളും മറ്റുചില രൂപങ്ങളും കണ്ടെത്തി. കളിമണ്ണ് കൊണ്ട് പ്രതിമയുണ്ടാക്കി അതിന്റെ തല ഛേദിക്കുന്നത് പ്രജിന്റെ ഒരു സ്വഭാവമായിരുന്നു. ഹാര്‍ഡ് വെയര്‍ കടയില്‍നിന്ന് ലഭിക്കുന്ന പലവസ്തുക്കളും ഉപയോഗിച്ച് വിവിധതരം ടൂള്‍സും ഇയാള്‍ നിര്‍മിച്ചിരുന്നു. ഇതെല്ലാം സാത്താന്‍ സേവയിലേക്ക് വരില്‍ ചൂണ്ടുന്ന സംഭവങ്ങളാണ്. കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയ ശേഷമായിരുന്നു പ്രജിന്‍ ഇങ്ങനെയെല്ലാം ആയത്. ഇതിന് പിന്നിലെ വസ്തുത പ്രജിനെ ചോദ്യം ചെയ്താല്‍ തിരിച്ചറിയാം. ഇതിന്റെ ഉന്മൂലനത്തിലേക്കും കടക്കാം. പക്ഷേ അതിന് പോലീസ് ശ്രമിക്കുമോ എന്നതാണ് നിര്‍ണ്ണായകം.

കേരളത്തില്‍ സാത്താന്‍സേവ വിശ്വസികളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചിയിലെ ദ്വീപില്‍ സാത്താന്‍ ആരാധകര്‍ യോഗം ചേരാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പുറത്തുവന്നു. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യകമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകളാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്കപ്പുറം ഒന്നും സംഭവിച്ചില്ല. സാത്താന്‍ സേവ സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നുണ്ട്. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളും നിലവില്‍ ഉണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രര്‍ത്ഥന നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍.

ഫാമിലി പ്ലാനിങ്ങിന്റെ ഭാഗമായി സേഫ് പീരീഡ് നോക്കി മാത്രം ബന്ധപ്പെടാന്‍ താല്‍പര്യം കാണിച്ചിരുന്ന ഭര്‍ത്താവ് ആര്‍ത്തവസമയത്തും മുന്‍കൈ എടുക്കുന്നത് ആദ്യമൊന്നും സബിത (യഥാര്‍ഥ പേരല്ല) കാര്യമായെടുത്തില്ല. പക്ഷേ, ബന്ധപ്പെടുന്നതിനിടെ പിറുപിറുക്കുന്നതും രക്തത്തില്‍ വിരല്‍ മുക്കി എന്തൊക്കെയോ എഴുതുന്നതും ശ്രദ്ധയില്‍ പെട്ടതോടെ രഹസ്യമായി മനശ്ശാസ്ത്രജ്ഞനെ കണ്ടു. ഭര്‍ത്താവിന്റെ മാനസിക വിഭ്രാന്തികളെകുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ച അവള്‍ ഡോക്ടറുടെ വാക്കുകള്‍ കേട്ട് ഞെട്ടി. കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് സാത്താന്‍ ആരാധന പോലെയുള്ള ഏതോ ദുര്‍മന്ത്രവാദം ചെയ്യുന്നതാണ്. ഇക്കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പാലാക്കാരിയായ സബിത-കുറച്ചു കാലം മുമ്പ് വനിതയില്‍ വന്ന വാര്‍ത്തയാണ് ഇത്.

ദൈവം, പിശാച്, ആത്മാവ്, സ്വര്‍ഗം, നരകം... മനുഷ്യന്റെ അറിവിനും ബോധ്യത്തിനും അപ്പുറമുള്ള ഇത്തരം വിഷയങ്ങളെ അവര്‍ അടങ്ങാത്ത അദ്ഭുതത്തോടെ, അതിലുപരി ഭയത്തോടെയാണ് കണ്ടിരുന്നത്. ഉത്തരം കിട്ടാത്ത പ്രതിഭസങ്ങളെ മനുഷ്യന്‍ നേരിട്ടത് രണ്ടുതരത്തിലാണ്.. ഒരുകൂട്ടര്‍ അവഗണിച്ചു, മറ്റൊരു കൂട്ടര്‍ പൊടിപ്പും തൊങ്ങലുംവെച്ച കഥകളിലൂടെ വിശ്വസിച്ച് അനുസരിച്ചു. വിദേശികളടക്കം പങ്കെടുക്കുന്ന ഇത്തരം സാത്താന്‍ സേവകള്‍ പലപ്പോഴും സ്‌പോണ്‍സര്‍ ചെയ്യുന്നത് ലഹരി മാഫിയകളാണ്. അതീന്ദ്രിയ ശക്തി ലഭിക്കുമെന്നും സമ്പത്ത് ലഭിക്കുമെന്നും ശത്രുക്കളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഉള്ള ധാരണകളിലാണ് പലരും ഇത്തരം സംഘങ്ങളുടെ ഭാഗമാകുന്നത്. സാത്താന്‍ സേവകര്‍ ഇതിനായി ഞെട്ടിക്കുന്ന ആഭിചാരക്രിയകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

പതിമൂന്നാണ് ഇത്തരക്കാരുടെ ഇഷ്ടനമ്പര്‍. 13-ാം തീയതി വെള്ളിയാഴ്ചയാവുന്ന ദിവസങ്ങളില്‍ ഇത്തരം ആഭിചാരങ്ങള്‍ കൂടുതലായി നടക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.ഇത്തരം സാത്താന്‍ സേവകള്‍ക്കായി കേരളത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.