കൊച്ചി: അറബിക്കടലില്‍ എംഎസ്സി എല്‍സ 3 ലൈബീരിയന്‍ കപ്പല്‍ മുങ്ങിയ അപകടത്തില്‍ നിര്‍ണായക നടപടിക്ക് കസ്റ്റംസ്. കേരള തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്‌നറിലെ സാധനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് ആയി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കില്‍ കണ്ടുകെട്ടും. 1962 ലെ കസ്റ്റംസ് ആക്ട് സെക്ഷന്‍ 21 അനുസരിച്ചാണ് നടപടി. കടലില്‍ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്.

ഇന്നലെ രാത്രി ചേര്‍ന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ടെയ്‌നര്‍ അടിഞ്ഞ സ്ഥലങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തി മഹസര്‍ തയ്യാറാക്കി ഏറ്റെടുക്കും. തീരത്ത് കസ്റ്റംസ് മറൈന്‍ പട്രോള്‍ ബോട്ടുകള്‍ നിരീക്ഷണം ശക്തമാക്കും. ശക്തികുളങ്ങരയില്‍ തീരത്ത് അടിഞ്ഞ കണ്ടയ്‌നറുകള്‍ ബോട്ടുകള്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോര്‍ട്ടിലേക്ക് മാറ്റും.

അതിനിടെ കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ കപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തില്‍ മാത്രമെ നില്‍ക്കാന്‍ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.

കൊല്ലത്തെ കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലും ആലപ്പുഴ തറയില്‍ക്കടവ് ഭാഗത്തുമാണ് കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞത്. കൊല്ലം നീണ്ടകരയില്‍ മാത്രം അഞ്ച് എണ്ണമാണ് തീരത്തടിഞ്ഞത്. മിക്ക കണ്ടെയ്‌നറുകളും ഒഴിഞ്ഞനിലയിലെന്നാണ് പ്രാഥമിക നിഗമനം.ആലപ്പുഴയിലെ ആറാട്ടുപ്പുഴ പഞ്ചായത്തിലടക്കം മൈക്കില്‍ അനൗണ്‍സ്‌മെന്റ് നല്‍കി ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേ സമയം അപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി. വിഴിഞ്ഞം തുറമുഖത്തിന്റെ സല്‍പ്പേര് കളയാനുള്ള ഗൂഢാലോചനയെന്നും ആരോപണം. അപകടത്തില്‍പ്പെട്ട കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണം ഒഴിഞ്ഞവയാണ്. ഇന്‍ഷുറസ് തട്ടിപ്പിനുള്ള ശ്രമമെന്നാണ് പരാതിക്കാരന്റെ ആരോപണം. സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് പരാതി നല്‍കിയത്.

മാനുഷിക പിഴവോ? മോശം കാലാവസ്ഥയോ

വിഴിഞ്ഞത്തുനിന്നു വന്ന എംഎസ്‌സി എല്‍സി 3 കൊച്ചി തീരത്തിന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയതിനു പിന്നില്‍ മാനുഷിക പിഴവോ മോശം കാലാവസ്ഥയോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. കണ്ടെയ്‌നര്‍ കപ്പലുകളില്‍ ചരക്ക് നിറച്ചവയ്‌ക്കൊപ്പം ശൂന്യമായ കണ്ടെയ്‌നറുകളും കൊണ്ടുപോകാറുണ്ട്. അതുപോലെ ചില കണ്ടെയ്‌നറുകള്‍ മുഴുവന്‍ നിറച്ചതുണ്ടാവാം, ചിലത് പകുതി നിറച്ചതാവാം. കപ്പലിന്റെ ഭാര സന്തുലനം നിലനിര്‍ത്താനായി ഈ കണ്ടെയ്‌നറുകള്‍ പ്രത്യേക രീതിയിലാണ് ക്രമീകരിക്കുക. അതിന് ഭാരക്കൂടുതല്‍ ഉള്ളത് എറ്റവും താഴെയായി വയ്ക്കുക എന്നതാണ് പൊതുവായി സ്വീകരിച്ചു പോരുന്ന രീതി.

മുകളില്‍ ഭാരം കുറവുള്ളതും വയ്ക്കും. എന്നാല്‍ എംഎസ്‌സി എല്‍സ 3യുടെ കാര്യത്തില്‍ അങ്ങനെയല്ലാതെ വച്ചിട്ടുണ്ടോ എന്നതു പരിശോധിച്ചാലേ അറിയാന്‍ സാധിക്കൂ. കാരണം വിഴിഞ്ഞത്തുനിന്ന് പോന്ന കപ്പലില്‍ കൊച്ചിയില്‍ ഇറക്കേണ്ട സാധനങ്ങള്‍ ഉണ്ടെങ്കില്‍, അവ അടിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എങ്കില്‍ മുകളിലുള്ള കണ്ടെയ്‌നറുകള്‍ ഒക്കെ നീക്കിയിട്ടു വേണം ഇറക്കാന്‍. ഇത് ഒഴിവാക്കാന്‍ ഭാരക്കൂടുതലുള്ളത് മുകളില്‍ ക്രമീകരിച്ചിക്കാനാണ് ഒരു സാധ്യത. അപ്പോള്‍ പ്രതികൂല കാലാവസ്ഥയില്‍ കപ്പല്‍ ആടിയുലയുമ്പോള്‍ ചെരിയാനുള്ള സാധ്യതയ്ക്ക് ഇത് ആക്കം കൂട്ടും. അങ്ങനെയാവാം ഒരുപക്ഷേ കപ്പല്‍ ചരിഞ്ഞത്.

മറ്റൊന്ന് തിരയില്‍പ്പെട്ടോ മറ്റോ കപ്പലിന്റെ സ്വാഭാവിക സന്തുലനം നഷ്ടമാകലാണ്. കണ്ടെയ്‌നര്‍ കപ്പലിന്റെ നീളം, വീതി, തിരമാലയുടെ വരവ്, ദിശ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചേര്‍ന്നാണ് ഇത് തീരുമാനിക്കപ്പെടുന്നത്. കപ്പല്‍ ഒരു ഭാഗത്തേക്ക് ചെരിയുമ്പോള്‍ ഡെക്കിലുള്ള കണ്ടെയ്‌നറുകള്‍ ബന്ധിപ്പിച്ചിരിക്കുന്ന കയറുകള്‍ പൊട്ടാനും സാധ്യതയുണ്ട്. ഇതോടെ മുകളിലുള്ള കണ്ടെയ്‌നറുകള്‍ തെറിച്ചു പോകും.

അപ്പോള്‍ ആ ഭാഗത്തെ ഭാരം കുറയുകയും ഭാരമുള്ള വശത്തേക്ക് കപ്പല്‍ ചെരിയുകയും ചെയ്യും. എംഎസ്സി എല്‍സ 3 മറിഞ്ഞതിന് ഇതും കാരണമാവാം. വെറൊരു സാധ്യതയുള്ളത് വിഴിഞ്ഞത്ത് എത്തുന്നതിനു മുന്‍പു തന്നെ കപ്പലിന്റെ താഴെ ഭാഗത്ത് എവിടെയെങ്കിലും വിള്ളല്‍ വീണിട്ടുണ്ടാവാം. ഇത് കൊച്ചിയിലെത്തി ശരിയാക്കാം എന്നു വിചാരിച്ചിട്ടുമുണ്ടാവാം. അങ്ങനെ കൊച്ചിയിലേക്ക് വരുമ്പോഴാകാം പ്രക്ഷുബ്ധമായ കടലില്‍ വച്ച് അപകടമുണ്ടാകുന്നതെന്നും വിലയിരുത്തപ്പെടുന്നു.

പരിശോധന തുടങ്ങി

അതേസമയം, ചരക്ക് കപ്പില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കടല്‍ വെള്ളത്തില്‍ അപകടരമായ വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്നുള്ള പരിശോധന തുടങ്ങി. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേര്‍ന്ന് സാമ്പിള്‍ ശേഖരിക്കുകയാണ്. അടുത്ത ഘട്ടമായി മത്സ്യത്തിന്റെ സാമ്പിളുകളും ശേഖരിക്കും.

എണ്ണപ്പാട പരക്കുന്നതും മലിനീകരണവും തടയാനായി കോസ്റ്റ്ഗാര്‍ഡിന്റെ വിക്രം, സക്ഷം, സമര്‍ഥ് കപ്പലുകള്‍ രംഗത്തുണ്ടെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. മലിനീകരണം തടയുന്നതിനുവേണ്ടിയാണ് കപ്പലുകളെ രംഗത്തിറക്കിയത്. ഇന്‍ഫ്രാ റെഡ് ക്യാമറകള്‍ ഉപയോഗിച്ചാണ് എണ്ണ പരന്നിട്ടുണ്ടോയെന്നു പരിശോധിക്കുന്നത്. എണ്ണ പടരാതിരിക്കാന്‍ ഓയില്‍ സ്പില്‍ ഡെസ്‌പെറന്റും (ഒഎസ്ഡി) ഉപയോഗിക്കുന്നുണ്ടെന്നും എക്‌സിലെ കുറിപ്പില്‍ വക്താവ് വ്യക്തമാക്കി.

കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനവും വ്യോമനിരീക്ഷണം നടത്തി എണ്ണ വ്യാപനം നിരീക്ഷിക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രഹരി മുംബൈയില്‍നിന്ന് ഉടനെത്തിക്കും. ഇതുകൂടിയെത്തുന്നതോടെ എണ്ണവ്യാപനം കുറച്ചുകൂടി കാര്യക്ഷമമായി നിയന്ത്രിക്കാനാകും. കോസ്റ്റ്ഗാര്‍ഡും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നുണ്ട്.

കേരളത്തിന്റെ തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കണ്ടെയ്‌നറുകളുമായി വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. കപ്പലില്‍നിന്നു കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.