കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പ് ഇപ്പോഴും കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഒരു തീരാനോവായി ആയിട്ടാണ് കിടക്കുന്നത്. ഒരിക്കൽ നടന്ന ഒരു വാര്‍ഷികദിനത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി പുഷ്പനു സമ്മാനിച്ച ഫലകത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു. 'അവശതയുടെ കിടക്കയില്‍ മുപ്പതുവര്‍ഷം പൂര്‍ത്തിയാക്കി വേദനയുടെ ലോകത്ത് നിന്നും പുഷ്പന്‍ വിടവാങ്ങുമ്പോള്‍ സംഭവബഹുലമായ ഒരു ചരിത്രത്തിന് കൂടിയാണ് അവസാനമാകുന്നത്'. ഇനിയും പ്രവർത്തകരുടെയും ജനങ്ങളുടെയും മനസ്സിൽ പുഷ്പ്പൻ ഒരു ധീരരക്തസാക്ഷിയായി ജീവിക്കും.

കേരളത്തിലെ സി.പി.എമ്മിന് പകരം വയ്ക്കാന്‍ പാര്‍ട്ടിക്ക് പുഷ്പനെക്കാള്‍ വലിയ വൈകാരിക പ്രതീകം ആരും തന്നെ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ വീണുപോയിട്ടും വെളിച്ചം മായാതെ 'പുഷ്പന്‍' എന്നും പാര്‍ട്ടിയ്ക്ക് ഒരു ആവേശമായി കൂത്തുപറമ്പിലെ വീട്ടില്‍ ജീവിച്ചു. അത് ഇനിയും വരും തലമുറയ്ക്കും പുഷ്പൻ ഒരു വെളിച്ചമായി ജീവിക്കും. സംഭവം നടന്ന് ഇത്രയും വർഷം അതായത് 'മുപ്പത് വര്‍ഷം' മലര്‍ന്നു മാത്രം കിടക്കാന്‍ കഴിയുമായിരുന്ന ശരീരത്തില്‍ ജീവിച്ചിട്ടും പണ്ട് നിറതോക്കിനു മുന്‍പിലേക്ക് എടുത്തുചാടിയിടത്തു തന്നെയായിരുന്നു ഇക്കലമത്രയും പുഷ്പന്റെ മുഴുവൻ മനസ്സും. പുഷ്പന്റെ ആവേശപ്പോരാട്ടത്തെ ഒരിക്കല്‍ പോലും അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നുല്ല. കാരണം അദ്ദേഹത്തിന് അത് ഒരു വലിയൊരു ധീരപോരാട്ടമായിരിന്നു.

പുഷ്പന്‍ എന്ന സമരപോരാളി ഓരോ പാര്‍ട്ടി അണികള്‍ക്കും അത്രമാത്രം ആവേശം തന്നെയായിരുന്നു. കൂത്തുപറമ്പിന്റെ മണ്ണിൽ എത്തുമ്പോൾ വലിയൊരു തീക്കാറ്റുപോലെ പുഷ്പന്റെ ഓര്‍മകള്‍ ഉയര്‍ന്ന് വരാത്തവർ ആരും തന്നെ ഉണ്ടാകില്ല. കാരണം സമരം അദ്ദേഹത്തിന് എന്നും ഒരു ആവേശമായിരുന്നു. ആ സമയം ബെംഗളൂരുവിലും മൈസൂരുവിലുമായി ജോലി ചെയ്തകാലമായിരുന്നു. ഇടയ്ക്ക് നാട്ടിൽ എത്തുമ്പോൾ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. അങ്ങനെ ഒരു ദിവസം നാട്ടില്‍ വന്നപ്പോൾ ആണ് പുഷ്പനെ ഒറ്റ കിടക്കയിൽ തന്നെ കിടത്തിയ സമരം അരങേറിയത്.

സ്വാശ്രയവിദ്യാഭ്യാസ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാരെ വഴിയില്‍ തടയാന്‍ ഡി.വൈ.എഫ്.ഐ നോക്കിയിരുന്ന സമയമായിരുന്നു അത്. നവംബര്‍ 24 ന് മേനപ്രത്തെ സഖാക്കള്‍ പുഷ്പനോട് വ്യക്തമാക്കി. അന്ന് കൂത്തുപറമ്പ് ടൗണ്‍ഹാളില്‍ മന്ത്രി എം.വി രാഘവന്‍ വരുന്നുണ്ട്. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാം. പുഷ്പന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അങ്ങനെയാണ് പുഷ്പ്പനും സംഘവും സമരമുഖത്തേക്ക് തിരിച്ചത്.

അങ്ങനെ 1994 നവംബര്‍ 25 ഒരു വെള്ളിയാഴ്ചയായിരുന്നു കേരളം ഞെട്ടിയ സംഭവം നടന്നത്. മനുഷ്യരുടെ ചോര ഒഴുകിയ വെള്ളിയായിരിന്നു അന്ന്. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി എം.വി. രാഘവന്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എന്‍. രാമകൃഷ്ണന്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന പോലീസ് മുന്നറിയിപ്പിനെ തുടർന്ന് പിന്‍വാങ്ങുന്നു. പക്ഷെ പിന്‍മാറാതെ രാഘവന്‍. കൂത്തുപറമ്പിലും പരിസരത്തും വന്‍ പോലീസ് സന്നാഹം ഉണ്ടായിരിന്നു. രണ്ടായിരത്തോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. പകല്‍ 11.55 ആയപ്പോഴേക്കും പോലീസ് സംരക്ഷണത്തോടെ മന്ത്രി എത്തി.

പിന്നാലെ മുദ്രാവാക്യം മുഴക്കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് അഴിച്ചുവിട്ടു. തിരിച്ചും വലിയ കല്ലേറ് നടന്നു. ചിതറി ഓടിയവര്‍ക്കിടയിലൂടെ വഴി ഉണ്ടാക്കി മന്ത്രിയുടെ വാഹനം ടൗണ്‍ഹാളിലേക്ക്. പക്ഷെ മന്ത്രി ഹാളില്‍ കയറുന്നതിനിടയില്‍ റോഡില്‍ വെടിവയ്പ് തുടങ്ങുകയും ചെയ്തു. ഹാളിനുള്ളിലും വലിയ ലാത്തിച്ചാര്‍ജ് നടന്നു. സമരമുഖത്ത് പലരും അടിയേറ്റു വീണു.

ഒടുവിൽ പോലീസുകാര്‍ ഒരുക്കിയ സുരക്ഷാവലയത്തിനുള്ളിൽ നിന്നും നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്ത എം.വി.ആര്‍ പ്രസംഗിക്കുകയും ചെയ്തു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ വലിയ രീതിയിൽ പ്രകോപിപ്പിച്ചു. ഇതിനിടയില്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിന് നേരെ വീണ്ടും വെടിവയ്പ് ആരംഭിച്ചു. രണ്ടുമണിക്കൂറോളം തുടര്‍ന്ന വെടിവയ്പിന് ഒടുവിൽ ഡി.വൈ.എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷന്‍, പ്രവര്‍ത്തകരായ വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു വീണു. പുഷ്പന്‍, മാങ്ങാട്ടിടം മങ്ങാട് സജീവന്‍, കൂത്തുപറമ്പ് ചാലില്‍ സജീവന്‍, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

പക്ഷെ ഒറ്റവെടിയില്‍ തന്നെ പുഷ്പൻ കുഴുഞ്ഞുവീണിരുന്നു. അപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ വാഹനം പോലും സമയത്ത് കിട്ടിയില്ല. പെട്ടെന്ന് അതുവഴി വന്ന ബ്രിട്ടാനിയ ബിസ്‌കറ്റ് കമ്പനിയുടെ വണ്ടിയിലാണ് ഒടുവിൽ പുഷ്പ്പനെ ആശുപത്രിയിലെത്തിച്ചത്. പുഷ്പന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്കായി തലശ്ശേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായിരുന്നു ചികിത്സ. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെ സമരമുഖത്തായിരുന്നു റോഡുകള്‍ മുഴുവന്‍. അന്ന് ചോരപുരണ്ട ഷര്‍ട്ട് കൂടെയുള്ളവര്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ആശുപത്രിയിലേക്കുള്ള വഴിയൊരുക്കിയത്.

സമരദിനത്തില്‍ അമ്മ ഉണ്ടാക്കി കൊടുത്ത കപ്പയും കഴിച്ച് സമരത്തിന് പോയതാണ് പുഷ്പന്‍. പക്ഷെ പിന്നീട് വീട്ടിലേക്ക് തിരിച്ചു എത്തിയത് ഒരുവര്‍ഷത്തിന് ശേഷമാണ്. മുണ്ടും ഷര്‍ട്ടുമിട്ട് വീട്ടില്‍ നിന്ന് പോയ പുഷ്പന്‍ തിരികെ എത്തിയത് സ്ട്രെച്ചറില്‍ കിടന്നുകൊണ്ട്. ആ കിടപ്പാണ് അങ്ങനെ മുപ്പത് വര്‍ഷത്തോളം നീണ്ടു നിന്നത്. തന്റെ മകൻ വെടിയേറ്റത് കൂത്തുപറമ്പ് സമരത്തില്‍ നിന്നാണെന്ന് അമ്മയും അച്ഛനും അറിഞ്ഞത് പോലും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആയിരിന്നു.

അതുവരെ അവര്‍ കരുതിയത് കൈക്കോ കാലിനോ പരിക്കുപറ്റി ചികിത്സയിൽ എന്നായിരുന്നു. അങ്ങനെ കടന്നുപോയ മുപ്പത് വര്‍ഷം പുഷ്പനെ മുന്നോട്ടുനയിച്ചത് മരുന്നിന്റേയും ചോരയുടേയും മണമുള്ള ജീവിതം കൂടിയാണ്. ഒടുവിൽ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തന്റെ ഉറക്കത്തില്‍ എപ്പോഴും ചോരയില്‍ കുളിച്ച ആ അഞ്ച് മനുഷ്യരൂപങ്ങളുണ്ടായിരുന്നുവെന്ന് പുഷ്പന്‍ ഇടയ്ക്ക് പറയാറുണ്ട്.