വര്‍ക്കല: കെടാകുളം കെ.എസ്.ഇ. ബി ഓഫീസിലെ ജീവനക്കാര്‍ക്ക് എതിരെ പരാതിയുമായി ഗൃഹനാഥന്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടിലെ ഇലക്ട്രിക് മീറ്റര്‍ തീ പിടിച്ചതിനെ തുടര്‍ന്ന് പരിശോധിക്കാനെത്തിയ ലൈന്‍മാന്മാര്‍ക്ക് എതിരെയാണ് അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് പരാതി നല്‍കിയത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ രാജീവിന്റെ വീട്ടിലെ ഇലക്ട്രിക് മീറ്ററില്‍ നിന്ന് തീ ആളിപ്പടരുന്നത് കണ്ട് കെടാകുളം ഇലക്ട്രിക്‌സിറ്റി ഓഫീസില്‍ വിളിച്ചു വിവരം പറഞ്ഞത്. എന്നാല്‍ ഇത് കേട്ട് ആരും എത്തിയില്ല.

ഇലക്ട്രിക്‌സിറ്റി ഓഫീസില്‍ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥന്‍ ഫയര്‍ ഫോഴ്സിനെ വിളിക്കാനാണ് പറഞ്ഞതത്രെ. വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞ് രണ്ട് ലൈന്‍മാന്മാര്‍ എത്തിയതും തീ അണയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും. എന്നാല്‍ എത്തിയ ജീവനക്കാര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ഇവര്‍ സ്വയരക്ഷ പോലും നോക്കാതെ എന്തൊക്കയോ കാട്ടി കൂട്ടുകയായിരുന്നു എന്നും രാജീവ് പറയുന്നു.

വൈദ്യുതി കണക്ഷന്‍ വിച്ചേധിച്ച ശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കുവാന്‍ ആവശ്യപ്പെട്ട രാജീവിനെ ഇവര്‍ അസഭ്യം വിളിച്ചതായി പരാതിയില്‍ പറയുന്നു. ജീവനക്കാര്‍ മദ്യലഹരിയില്‍ ആണെന്ന് മനസിലാക്കിയ രാജീവ് അയിരൂര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയ ശേഷമാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതെന്നും പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍അപകടം ഒഴിവായതെന്നും രാജീവ് പറഞ്ഞു. മദ്യപിച്ചെത്തിയെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

രാജീവിന്റെ പരാതിയിന്മേല്‍ അയിരൂര്‍ പൊലീസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെ ഉള്ളവരെ ബന്ധപ്പെട്ടിട്ടും കഴിഞ്ഞദിവസം വൈകിയും വീട്ടില്‍ കണക്ഷന്‍ പുനസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ജീവനക്കാര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്കിയതാണ് കണക്ഷന്‍ പുനസ്ഥാപിക്കാന്‍ തയ്യാറാകാത്തിന് കാരണമെന്നും രാജീവ് ആരോപിക്കുന്നു. മക്കളും ചെറുമകളും ഭാര്യയും ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന കുടുബം ഇരുട്ടിലാണ്. രണ്ട് വര്‍ഷം മുന്‍പ് ഇതേ സാഹചര്യത്തിലാണ് തീ പിടിത്തത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ വീടിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചത്.