കോട്ടയം: ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പുതുമകളോടെ കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകള്‍ നിരത്തിലേക്ക്. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്ത് ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. 2018ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്.

ടാറ്റയുടെ രണ്ട് ബസുകളാണ് കഴിഞ്ഞദിവസം കെഎസ്ആര്‍ടിസിക്ക് കൈമാറിയത്. ഇതില്‍ ഒന്ന് സൂപ്പര്‍ ഫാസ്റ്റും മറ്റൊന്ന് ഫാസ്റ്റ് പാസഞ്ചറുമാണ്. ശേഷിക്കുന്നവ ജൂലായില്‍ എത്തും. ആദ്യ ബാച്ചിലെ 80 ബസുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. ഇവയെല്ലാം നിര്‍മിക്കുന്നത് ടാറ്റ ആയിരിക്കും. പ്രീമിയം ബസുകള്‍ക്കാണ് അശോക് ലൈന്‍ലാന്‍ഡിന് ഓര്‍ഡര്‍ നല്‍കിയത്. എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകള്‍ എന്നിവയാണ് ഇത്. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകളും വാങ്ങുന്നുണ്ട്. ബസ് വാങ്ങാന്‍ 107 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചത്. ഇതില്‍ ആദ്യഘട്ടമായി 63 കോടി രൂപ അനുവദിച്ചിരുന്നു. മൊത്തം 143 ബസുകളാണ് വാങ്ങുന്നത്. ഇതില്‍ 106 എണ്ണം സ്വിഫ്റ്റിന് നല്‍കും. അശോക് ലൈലന്‍ഡ്, ഐഷര്‍ കമ്പനികളില്‍നിന്നും ബസുകള്‍ വാങ്ങുന്നുണ്ട്.

നാളിതുവരെ കണ്ട കെഎസ്ആര്‍ടിസി ബസുകളുടെ ഡിസൈനില്‍ നിന്ന് വേറിട്ട ബോഡിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ പുതിയ ബസുകള്‍ക്ക്. ടാറ്റയുടെ ഷാസിയില്‍ എസിജിഎല്‍ ആണ് ഇപ്പോള്‍ എത്തിയിരിക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ബോഡി നിര്‍മിച്ചത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് എന്നീ രണ്ട് വിഭാഗങ്ങളിലേക്കുളള ബസുകളാണ് എത്തി തുടങ്ങിയിരിക്കുന്നത്. രണ്ട് വാഹനങ്ങളുടെയും ബോഡിയുടെ ഡിസൈന്‍ ഒരുപോലെ ആണെങ്കിലും ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് എന്നിവയ്ക്കു മുന്നിലെ നിറത്തില്‍ വ്യത്യാസമുണ്ട്.

ഗോവയിലാണ് ബസിന്റെ ബോഡി നിര്‍മിച്ചത്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ഇതേ മാതൃകയിലുള്ള കൂടുതല്‍ ബസുകള്‍ കേരളത്തിലേക്ക് എത്തും. പുതിയ ബസുകള്‍ വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 107 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 62 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ തുകയില്‍ നിന്ന് ബസുകള്‍ക്കുള്ള അഡ്വാന്‍സ് തുകയായി 22.9 കോടി രൂപ കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തേക്കെത്തിയ ബസുകള്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഓടിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു. മന്ത്രി ഓടിച്ചുനോക്കിയ ശേഷം എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ അതിനുള്ള നിര്‍ദേശം അദ്ദേഹം നല്‍കും. അതിനുശേഷമാകും കൂടുതല്‍ ബസുകള്‍ എത്തുകയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പുതിയ ഡിസൈനിലുള്ള ബസുകളെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്.

രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6401 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കിയെങ്കിലും 150 കോടി രൂപമാത്രമാണ് ബസ് വാങ്ങാന്‍ ഉപയോഗപ്പെടുത്തിയത്. എല്ലാമാസവും 130 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറുന്നുണ്ട്. സ്വിഫ്റ്റിനുള്ള 434 ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായധനത്തിന് പുറമേ സ്മാര്‍ട്ട് സിറ്റി ഫണ്ടും വിനിയോഗിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇ-ബസുകള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കെഎസ്ആര്‍ടിസി താത്പര്യം കാണിച്ചില്ല.

പുതിയ ബസുകള്‍ ഇല്ലാത്തതിനാല്‍ പത്തുവര്‍ഷം പഴക്കമുള്ള ബസുകള്‍വരെ ഉപയോഗിക്കുന്നുണ്ട്. 15 വര്‍ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് കേന്ദ്രം രജിസ്‌ട്രേഷന്‍ റദ്ദാക്കിയ 1194 ബസുകളും കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നുണ്ട്. പകുതി ബസുകളുടെ കാലാവധി അടുത്ത 11 മാസത്തിനുള്ളില്‍ കഴിയും.