മലപ്പുറം: മലപ്പുറം എസ്പി എസ്.ശശിധരന്റെ സ്ഥലംമാറ്റം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ രണ്ടാം വിക്കറ്റും വീണെന്ന് കെടി ജലീലിന്റെ പ്രതികരണം. 'മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു.' എന്നാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മലപ്പുറം എസ്പി ശശിധരന്‍ സംഘി മനസുള്ള 'കണ്‍ഫേഡ് എൈപിഎസു' കാരനാണ്. ഇനി തെറിക്കാനുള്ളത് വമ്പന്‍ സ്രാവിന്റെ കുറ്റി, അതും വൈകാതെ തെറിക്കും. ഐപിഎസ് ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഐപിഎസ് ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം കൂടുകയാണ്. പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ മുഖ്യമന്ത്രി കര്‍ശന നടപടികളാണ് സ്വീകരിച്ചതെന്നു പറഞ്ഞ ജലീല്‍ അദ്ദേഹത്തിന് അഭിനന്ദനവും അറിയിച്ചു. 'ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണ്.' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

മലപ്പുറം പൊലീസില്‍ സര്‍ക്കാര്‍ വന്‍ അഴിച്ച് പണി നടത്തിയിരുന്നു. മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലംമാറ്റിയതിന് പുറമെ മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റിയിരുന്നു. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ് ബെന്നി.

മലപ്പുറത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതേസമയം, പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ സസ്‌പെന്റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.

സംസ്ഥാന പൊലീസിനെ പിടിച്ച് കുലുക്കിയ വിവാദങ്ങള്‍ക്ക് തുടക്കം മലപ്പുറം പൊലീസില്‍ നിന്നായിരുന്നു. മലപ്പുറത്തെ പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വര്‍ മലപ്പുറം എസ് പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചതില്‍ നിന്നാണ് ചില പ്രശ്‌നങ്ങള്‍ മറ നീക്കി പുറത്തേക്ക് വരുന്നത്.

പിന്നീട് ആക്ഷേപം മലപ്പുറം മുന്‍ എസ് പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കും നീങ്ങുകയുണ്ടായി. ഇതിന് പിന്നാലെയാണ് മലറപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലൈംഗിക ആരോപണവുമായി പരാതിക്കാരി രംഗത്ത് വരുന്നത്. തുടര്‍ച്ചയായ വിവാദങ്ങള്‍ക്കൊടുവിലാണ് മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണി നടത്തിയത്.

കെടി ജലീലിന്റെ കുറിപ്പിങ്ങനെ...

''മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു. ഐപിഎസ് ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപിയുടെ അധികാരാരോഹണമാണ് പൊലീസിലെ സംഘിവല്‍ക്കരണത്തിനു വഴിവച്ചത്. കേരളത്തിന് പുറത്തുനിന്ന് വരുന്ന ഐപിഎസ് ഉദ്യോഗസ്ഥരിലാണ് മലയാളക്കരയ്ക്ക് അപരിചിതമായ വര്‍ഗീയ ചുവയോടെയുള്ള പെരുമാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ക്രമേണ അത് മലയാളി ഐപിഎസുകാരിലേക്കും വ്യാപിക്കുന്നതാണ് നാം കണ്ടത്.

ഉത്തരേന്ത്യയില്‍ മതം നോക്കി കുറ്റവാളികളാക്കുകയും, കേസെടുത്ത് ജയിലിലാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. എന്നാല്‍ കേരളത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളത് ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഇതിന് സര്‍ക്കാരോ മുഖ്യമന്ത്രിയോ അല്ല ഉത്തരവാദി. ഉദ്യോഗസ്ഥ സമൂഹത്തെ വിശ്വാസത്തിലെടുക്കുക എന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭന്‍മാരെ കുറിച്ച് എന്തുപറയാന്‍?

മലപ്പുറം എസ്പി ശശിധരന്‍ സംഘി മനസ്സുള്ള 'കണ്‍ഫേഡ് ഐപിഎസ്'കാരനാണെന്ന് നാട്ടില്‍ പാട്ടാണ്. പദവികള്‍ കരസ്ഥമാക്കാന്‍ എന്തു നെറികേടും ചെയ്യുന്നവര്‍ കശക്കിയെറിയുന്ന നിരപരാധികളുടെ പ്രാര്‍ഥന വന്‍ ശാപമായി ഉദ്യോഗസ്ഥ പ്രമാണിമാരുടെ തലയില്‍ പതിക്കുക തന്നെ ചെയ്യും. മലപ്പുറം എസ്പിയുടെ തൊപ്പിയിലെ 'പൊന്‍തൂവലുകള്‍'ക്ക് രക്തത്തിന്റെ മണമുണ്ട്. കണ്ണീരിന്റെ നനവുണ്ട്. വംശവെറിയുടെ വിഷമുണ്ട്.

എത്രമാത്രം സങ്കുചിതന്മാരും അധമന്‍മാരുമാണ് ഇത്തരം ഓഫിസര്‍മാര്‍? ഇവിടെയാണ് പൊതുപ്രവര്‍ത്തകര്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഒരു രാഷ്ട്രീയക്കാരനും തന്റെ മുന്നില്‍ വരുന്ന കേസുകള്‍ വര്‍ഗീയ താല്‍പര്യങ്ങള്‍ വച്ചു കാണാന്‍ താല്‍പര്യപ്പെടില്ല. ഒരാളെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കാനും കേസില്‍ കുടുക്കാനും പൊലീസ് മേധാവികള്‍ ചെയ്യുന്ന പോലെ അവരൊരിക്കലും ചെയ്യില്ല. വെറുതെയല്ല വര്‍ഗീയവാദികളും അഴിമതിക്കാരുമായ റിട്ടയര്‍ ചെയ്യുന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 'പട്ടിയുടെ' വില പോലും നാട്ടുകാര്‍ കല്‍പ്പിക്കാത്തത്. ഉന്നതോദ്യോഗസ്ഥര്‍ ചെയ്യുന്ന നെറികേടുകള്‍ ഉറക്കെ പറയാന്‍ ആരും മെനക്കെടാത്തത് ഭയം കൊണ്ടാണ്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്നെങ്കിലും ഈ 'മൂര്‍ഖന്‍മാര്‍' കൊത്തിക്കൊല്ലുമെന്ന് ഓരോരുത്തരും കരുതുന്നു. പൗരന്‍മാരുടെ ഈ പേടിയാണ് ഹൃദയശൂന്യരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എക്കാലത്തും കരുത്തായത്.

ഇന്ന് ഞാനൊരു റിട്ടയഡ് മജിസ്‌ട്രേറ്റിന്റെ ഫെയ്‌സ്ബുക് കുറിപ്പ് വായിച്ചു. അതില്‍ ശശിധരന്റെ യഥാര്‍ഥ മുഖം അനാവരണം ചെയ്യപ്പെടുന്നുണ്ട്. മുന്‍ മജിസ്‌ട്രേറ്റിന്റെ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളും അദ്ദേഹം സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പും മാത്രം മതി, മലപ്പുറം എസ്പിക്കെതിരെയുള്ള തെളിവായി. വസ്തുതാ വിരുദ്ധമായി ആ കുറിപ്പില്‍ വല്ലതുമുണ്ടെങ്കില്‍ ശശിധരന്‍ അയാള്‍ക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുക്കട്ടെ. മലപ്പുറം എസ്പിയെ പോലുള്ള 'വര്‍ഗീയവിഷ ജന്തുക്കളെ' തുറന്നു കാട്ടാന്‍ ഇനി മടിച്ചു കൂട. നമ്മുടെ മൗനം പോലും അത്തരക്കാര്‍ക്ക് കരുത്താകും.

ഏതെങ്കിലും നിരപരാധികളെ വര്‍ഗീയ വിദ്വേഷത്തിന്റെ പേരില്‍ അന്യായമായി ആര് ദ്രോഹിച്ചാലും അവര്‍ക്കോ അവരുടെ മക്കള്‍ക്കോ അതിന്റെ 'ഫലം' ദൈവം നല്‍കും. ഉറപ്പാണ്. മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്പിയായി പെറ്റിക്കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ ഉണ്ടാക്കി ഏറ്റവുമധികം കേസുള്ള ജില്ലയെന്ന അപഖ്യാതി മലപ്പുറത്തിന് ചാര്‍ത്തി നല്‍കിയ സുജിത് ദാസിന്റെ ഗതി എന്തായി? മുഖ്യമന്ത്രി കര്‍ശനമായാണ് പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം എസ്പിയെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണ്.''