തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കോടികള്‍ ഒഴുക്കിയത് കോടികള്‍. സ്വര്‍ണ്ണ പാളി വിവാദത്തിലൂടെ പല സ്‌പോണ്‍സര്‍മാരും സാഹയമൊന്നും നല്‍കില്ലെന്ന സൂചനയാണ്. കല്ലും മുള്ളും കാലുക്ക് മെത്ത എന്നതാണ് ശബരിമലയിലെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇതെല്ലാം ലംഘിക്കപ്പെട്ടു. സംഗമത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ തങ്ങിയത് ആഡംബര റിസോര്‍ട്ടുകളിലാണെന്നും മുറിവാടക ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോര്‍ഡ് ചെലവഴിച്ചതായും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. സ്‌പോണ്‍സര്‍മാര്‍ ആണ് സംഗമത്തിന് പണം നല്‍കിയതെന്ന വാദം ഇനി നിലനില്‍ക്കില്ല. ഈ കണക്കുകള്‍ ഹൈക്കോടതിയ്ക്ക് മുമ്പിലെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ പണം നഷ്ടമാകില്ലെന്ന വാദമാണ് പൊളിയുന്നത്.

ആഗോള അയ്യപ്പ സംഗമത്തിന് പണം അനുവദിച്ചത് ദേവസ്വം ഫണ്ടില്‍ നിന്നാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ ഈ തുക 'റിലീജിയസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് ഡിസ്‌കോഴ്‌സ്' എന്ന ഹെഡില്‍ നിന്നാണ് അനുവദിച്ചത്. സംഗമം നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മീഷണര്‍ ഇറക്കിയത്. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 17-ന്, പ്രതിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും പുറത്തിറങ്ങി. ആളൊഴിഞ്ഞ സംഗമത്തിലെ കസേരകള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ റിസോര്‍ട്ടില്‍ എല്ലാം ആളുകളുമുണ്ടായിരുന്നു. അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, ഒരു വിഭാഗം വിഐപി പ്രതിനിധികള്‍ ഉണ്ടായിരുന്നു എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആഗോള അയ്യപ്പ സംഗമത്തില്‍ യാതൊരു വേര്‍തിരിവുമില്ലെന്നും വിഐപികള്‍ ഇല്ലെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരിച്ചിരുന്നു. എന്നാല്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. കുമരകത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച വിഐപി പ്രതിനിധികള്‍ ആരായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. പമ്പയിലാണ് അയ്യപ്പ സംഗമം നടന്നതെങ്കിലും, അതില്‍ പങ്കെടുത്ത പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ്. താമസസൗകര്യത്തിനായി ലക്ഷങ്ങളാണ് അഡ്വാന്‍സ് തുകയായി ദേവസ്വം ഫണ്ടില്‍ നിന്ന് നല്‍കിയത്. പമ്പയില്‍ സംഗമം നടക്കുകയും കുമരകത്ത് വലിയ തുക ചെലവഴിച്ച് താമസം ഒരുക്കുകയും ചെയ്തതില്‍ വലിയ ധൂര്‍ത്ത് നടന്നിട്ടുണ്ടെന്നാണ് ആരോപണം.

പ്രധാനമായും നാല് റിസോര്‍ട്ടുകളിലാണ് താമസസൗകര്യം ഒരുക്കിയത്. കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 8,31,600 രൂപയും താജ് കുമരകം റിസോര്‍ട്ടിന് 3,39,840 രൂപയും പാര്‍ക്ക് റിസോര്‍ട്ടിന് 80,000 രൂപയും കെടിഡിസി ഗേറ്റ്വേ റിസോര്‍ട്ടിന് 25,000 രൂപയും അഡ്വാന്‍സായി അനുവദിച്ചിരുന്നു. ഈ തുകകള്‍ അഡ്വാന്‍സ് മാത്രമാണ് എന്നും, ബാക്കിയുണ്ടെങ്കില്‍ അത് അക്കൗണ്ടില്‍ നിന്ന് പേ ചെയ്യുമെന്നും ഉത്തരവില്‍ ദേവസ്വം കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

ആഗോള അയ്യപ്പ സംഗമത്തില്‍ യാതൊരു വേര്‍തിരിവുമില്ലെന്നും വിഐപികള്‍ ഇല്ലെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവരുന്നത്. 4500 ഓളം പ്രതിനിധികള്‍ പങ്കെടുത്തു എന്ന് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുമ്പോള്‍, കുമരകത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച വിഐപി പ്രതിനിധികള്‍ ആരായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.

അയ്യപ്പ സംഗമത്തിന് സര്‍ക്കാറോ ദേവസ്വം ബോര്‍ഡോ പണം ചെലവാക്കുന്നില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഉറപ്പ്. ഇത് ലംഘിച്ച് ഇവന്റ് മാനേജ്‌മെന്റ് ടീമിന് മൂന്ന് കോടി നല്‍കിയവിവരം ശനിയാഴ്ച പുറത്തുവന്നിരുന്നു. ഈ തുക 'റിലീജിയസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് ഡിസ്‌കോഴ്‌സ്' എന്ന ഹെഡില്‍ നിന്നാണ് അനുവദിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ വ്യക്തമാക്കുകയും ചെയ്തു. അതിനുപിന്നാലെയാണ് റിസോര്‍ട്ട് വാസത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.