കാസര്‍കോട്: രാജ്യത്തിന്റെ വിദേശനാണ്യ, വിദേശ സംഭാവന നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കാസര്‍കോട്ടെ പ്രവാസിയുടെ വിദ്യാഭ്യാസ ട്രസ്റ്റിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. യുഎഇ ആസ്ഥാനമായുള്ള വ്യവസായിയും ചെയര്‍മാനുമായ ഇബ്രാഹിം അഹമ്മദ് അലിയില്‍ നിന്നും 2021 മുതല്‍ കുനിയ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് നടത്തുന്ന കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന് 220 കോടി രൂപ ലഭിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. വിദേശനാണ്യവും വിദേശസഹായ നിയമങ്ങളും ലംഘിച്ചതിനാണ് കാസര്‍കോട് സ്വദേശിയായ പ്രവാസിയുടെ വിദ്യാഭ്യാസ ട്രസ്റ്റിനെതിരെ ഇഡി അന്വേഷണം തുടങ്ങിയത്. 2010ലെ എഫ്‌സിആര്‍എ നിയമപ്രകാരം രജിസ്‌ട്രേഷനോ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോ ഇല്ല, പ്രത്യേക വിദേശ സംഭാവന അക്കൗണ്ടും തുറന്നിട്ടില്ലെന്ന് ഇ ഡി. വ്യക്തമാക്കി.

'അണ്‍സെക്യൂര്‍ഡ് ലോണ്‍' - രേഖകളില്ല, തിരിച്ചടവും ഇല്ല

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കാസര്‍കോട് ജില്ലയിലെ രണ്ട് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ലഭിച്ച 220 കോടി ''അണ്‍സെക്യൂര്‍ഡ് ലോണ്‍'' ആയി അക്കൗണ്ടില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. എന്നാല്‍, വായ്പാ കരാറോ പലിശ നിബന്ധനകളോ തിരിച്ചടവ് ക്രമീകരണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഇതുവരെ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ലെന്നും ഇ ഡി പറയുന്നു.: അണ്‍സെക്യൂര്‍ഡ് ലോണ്‍ രേഖകള്‍, കാഷ് ബുക്ക്, സാമ്പത്തിക രേഖകളടങ്ങിയ ഹാര്‍ഡ് ഡ്രൈവ് എന്നിവ ഇ ഡി പിടിച്ചെടുത്തു. യുഎഇ ആസ്ഥാനമായ യൂണിവേഴ്‌സല്‍ ലൂബ്രിക്കാന്റ്‌സ് LLCയില്‍ നിന്ന് പണം അയച്ചതായി ഇ ഡി കണ്ടെത്തി. വിദേശ ഫണ്ടിന്റെ ഭാഗം കാര്‍ഷിക ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു, 2.49 കോടി കാഷ് രൂപയില്‍ ഏറ്റുവാങ്ങി - രണ്ടും FEMA വ്യവസ്ഥകള്‍ക്ക് വിരുദ്ധം

ആഡംബര സൗകര്യങ്ങളോട് കൂടിയ 'ഐഎഎസ് ട്രെയിനിംഗ്' കോളേജാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. 2023-ല്‍ കുനിയയില്‍ 100 ഏക്കര്‍ ക്യാമ്പസില്‍ ആരംഭിച്ച കോളേജ്, ഇസ്ലാമിക് ശൈലി ഉള്‍ക്കൊള്ളുന്ന വെളുത്ത കെട്ടിടങ്ങളും ഗുംഭങ്ങളും അര്‍ച്ചുകളും കൊണ്ട് ശ്രദ്ധേയമാണ്. ഏഴ് ബിരുദ കോഴ്‌സുകള്‍ക്ക് പുറമേ സിവില്‍ സര്‍വീസ് പരിശീലനവും നല്‍കുന്നു. രാജ്യാന്തര നിലവാരത്തിലുള്ള സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുമെന്നും, IAS പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്റോടുകൂടി പഠനം നല്‍കുമെന്നും അവകാശപ്പെടുന്നു. മികച്ച വിദേശ സര്‍വകലാശാലകളുമായി ധാരണാപത്ര നടപടികള്‍ പുരോഗമിക്കുന്നുവെന്നും ട്രസ്റ്റ് അവകാശപ്പെടുന്നു.

അതോടൊപ്പം, ഐഐടി, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്കായി എന്‍ട്രന്‍സ് അക്കാദമി, കോളേജ് ഓഫ് ലോ, നഴ്സിംഗ് കോളേജ്, ഫാര്‍മസി കോളേജ് തുടങ്ങിയവ ആരംഭിക്കുമെന്നുമാണ് അവകാശവാദം. റെയ്ഡിനുശേഷം, ഈ പ്രഖ്യാപനങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപരമായ വ്യക്തത വേണമെന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സി. FCRAയുടെ 2(1)(h) വകുപ്പ് പ്രകാരം, പ്രവാസികളുള്‍പ്പെടെ വിദേശ ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏതെങ്കിലും പണവും വിദേശ സംഭാവനയായി കണക്കാക്കപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരം പണം സ്വീകരിക്കാന്‍ രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ അനുമതി നിര്‍ബന്ധമാണെന്ന് ഇ ഡി ചൂണ്ടിക്കാട്ടി.

എഫ്‌സിആര്‍എയുടെ സെക്ഷന്‍ 2(1)(h) പ്രകാരം, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ സ്രോതസ്സില്‍ നിന്നുള്ള ഏതൊരു സംഭാവനയും, കൈമാറ്റവും, കറന്‍സി വിതരണവും വിദേശ സംഭാവനയായി കണക്കാക്കപ്പെടുന്നു. നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം, വിദ്യാഭ്യാസ, സാംസ്‌കാരിക, മത, സാമൂഹിക അല്ലെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു സംഘടനയും വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് മുമ്പ് എഫ്‌സിആര്‍എയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയോ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടുകയോ വേണം. എന്നാല്‍ ട്രസ്റ്റ് ഇത് രണ്ടും ചെയ്തിട്ടില്ലെന്ന് ഇഡി അറിയിച്ചു. 220 കോടി രൂപയുടെ മുഴുവന്‍ വരവും പ്രത്യക്ഷത്തില്‍ നിയമവിരുദ്ധമാണെന്നാണ് ഇഡിയുടെ നിരീക്ഷണം.

ട്രസ്റ്റ് പൊതുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചിട്ടില്ലാത്തതിനാല്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നാണ് ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പെരിയയ്ക്കടുത്തുള്ള കുണിയ എന്ന സ്വന്തം ഗ്രാമത്തില്‍ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനം നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിനായി ചെയര്‍മാന്‍ കൂടിയായ ഇബ്രാഹിം അഹമ്മദ് അലിയുടെ സ്വകാര്യ സ്വത്തില്‍ നിന്നാണ് പണം ലഭിച്ചത്. എന്നാല്‍ ഈ അവകാശവാദം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഇഡി വാദിക്കുന്നു.

ഇഡിയുടെ കണ്ടെത്തല്‍

ഇബ്രാഹിം അഹമ്മദ് അലിയുടെ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനമായ യൂണിവേഴ്‌സല്‍ ലൂബ്രിക്കന്റ്‌സ് എല്‍എല്‍സിയില്‍ നിന്നാണ് പണം കൈമാറിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ ഫണ്ടുകള്‍ കണക്കുപുസ്തകങ്ങളില്‍ 'അണ്‍സെക്യുവേര്‍ഡ് ലോണുകള്‍' അഥവാ ഈടില്ലാത്ത വായ്പകള്‍ ആയി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വായ്പാ കരാറുകളോ പലിശ നിബന്ധനകളോ തിരിച്ചടവ് ഷെഡ്യൂളുകളോ ഉണ്ടായിരുന്നില്ലെന്നും ഇതുവരെ തിരിച്ചടവുകള്‍ നടത്തിയിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. മാനുഷികപരമായ ഉദ്ദേശ്യമുണ്ടായിരുന്നിട്ടും, ധനസഹായം നല്‍കുന്ന രീതി 1999-ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ), എഫ്‌സിആര്‍എ എന്നിവയുടെ പ്രധാന വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. വിദേശ ഫണ്ടിന്റെ ഒരു ഭാഗം ഇന്ത്യയില്‍ കൃഷിഭൂമി വാങ്ങാന്‍ ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. നിലവിലുള്ള ഫെമ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഇത് ചെയ്തതെന്നും ഇഡി വ്യക്തമാക്കി. ഇബ്രാഹിം അഹമ്മദ് അലിയില്‍ നിന്ന് ട്രസ്റ്റിന് 2.49 കോടി രൂപ പണമായി ലഭിച്ചതായും ഇത് ഫെമ വ്യവസ്ഥകളെ കൂടുതല്‍ ലംഘിക്കുന്നതാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

അതായത് 2025 ജൂലൈ 31-ന്, ഏജന്‍സിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കാസര്‍കോട് കുണിയയില്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ട്രസ്റ്റിന് 220 കോടി രൂപ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിരച്ചിലുകളില്‍, ഈടില്ലാതെ വായ്പകള്‍ വ്യക്തമാക്കുന്ന ലെഡ്ജര്‍ അക്കൗണ്ടുകള്‍, ഒരു ക്യാഷ് ബുക്ക്, സാമ്പത്തിക രേഖകള്‍ അടങ്ങിയ ഒരു ഹാര്‍ഡ് ഡ്രൈവ് എന്നിവ ഇഡി പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മനുഷ്യസ്നേഹപരമായ സംഭാവനയോ എന്‍ഡോവ്മെന്റോ ആയിട്ടാണ് പണം ഉദ്ദേശിച്ചിരുന്നതെങ്കില്‍, അത് സുതാര്യമായി പ്രഖ്യാപിക്കുകയും ശരിയായ രേഖകളുടെ പിന്തുണയോടെ അംഗീകൃത എഫ്‌സിആര്‍എ റൂട്ടുകളിലൂടെ കൈമാറുകയും ചെയ്യേണ്ടതായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വായ്പയായി കണക്കാക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കില്‍, റിസര്‍വ് ബാങ്കില്‍ നിന്നുള്ള ഔപചാരിക കരാറുകളും ക്ലിയറന്‍സും ആവശ്യമായി വരുമായിരുന്നു. പ്രത്യേകിച്ച് ഫെമ പ്രകാരം അതിര്‍ത്തി കടന്നുള്ള വായ്പയ്ക്ക് ഇത് നിര്‍ബന്ധമാണ്.