ലണ്ടന്‍: ഒരു മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പില്‍ റിഫോം യു കെ പാര്‍ട്ടി ഇതുപോലെ ആഞ്ഞടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ദ്വികക്ഷി രാഷ്ട്രീയത്തില്‍ നിന്നും ബ്രിട്ടന്‍ വ്യതിചലിക്കാന്‍ തുടങ്ങി എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളെയും ഇത് ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. റിഫോമിന്റെ മുന്നേറ്റത്തിന് തടയിടാന്‍ കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ലേബര്‍ സര്‍ക്കാര്‍ തുനിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കുടിയേറ്റ, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ വലിയ ചര്‍ച്ചയാക്കുന്ന റിഫോം യു കെ പാര്‍ട്ടിയെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ അഭയത്തിന് അപേക്ഷിക്കുന്നത് തടയുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. മെയ് പകുതിയോടെ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റത്തെ കുറിച്ചുള്ള ധവളപത്രത്തില്‍, അഭയത്തിനായി അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശമുണ്ടെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനും വിസ ചട്ടങ്ങളുടെ ദുരുപയോഗം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ക്ക് ഈ മാസം തന്നെ സര്‍ക്കാര്‍ അന്തിമരൂപം നല്‍കും എന്നറിയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നത് 2024 ല്‍ യു കെയില്‍ അഭയത്തിനായി അപേക്ഷിച്ച 1,08,000 പേരില്‍ 16,000 പേര്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയവരാണ് എന്നായിരുന്നു. വിദ്യാര്‍ത്ഥി വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍, യു കെയിലെ ജീവിതത്തിനാവശ്യമായ സാമ്പത്തിക പിന്തുണ ഉണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. അത്തരത്തിലുള്ളവര്‍ പിന്നീട് അഭയത്തിനായി അപേക്ഷിക്കുന്നത് വിസ ചട്ടങ്ങളു്യുടെ ദുരുപയോഗമാണെന്ന് ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ പറയുന്നു.

കുടിയേറ്റ നിയമങ്ങളില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും, റിഫോം യു കെയുടെ വിജയത്തിന്റെ അനന്തരഫലമല്ലെന്നുമാണ് ഹോം ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപില്‍ ലേബര്‍ പാര്‍ട്ടി അവതരിപ്പിച്ച പ്രകടന പത്രികയില്‍ നെറ്റ് ഇമിഗ്രേഷന്‍ കുറച്ചു കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ, കുറഞ്ഞ വേതനത്തിലുള്ള തൊഴിലുകള്‍ ചെയ്ത് ബ്രിട്ടനില്‍ തുടരുന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലേശകരമാക്കുന്നതിനുള്ള വഴികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍, അത്തരത്തിലുള്ള ഏതൊരു നീക്കവും വിദ്യാഭ്യാസ മേഖലയില്‍ നിന്നും യൂണിവേഴ്സിറ്റികളില്‍ നിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തും എന്നത് ഉറപ്പാണ്. അവര്‍ നിലനില്‍പ്പിനായി പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന കനത്ത ഫീസിനെയാണ്. അതേ സമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ റിഫോം യു കെയുടെ വിജയത്തെ തുടര്‍ന്ന് വടക്കന്‍ ഇംഗ്ലണ്ടിലെ എം പിമാര്‍ കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.