കോഴിക്കോട്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ സൈബര്‍ ആക്രമണം നടത്തിയത് തന്റെ സുഹൃത്താണെന്ന് അറിഞ്ഞ് ഞെട്ടിപ്പോയെന്ന് ഭാര്യ ബസന്തി. കോഴിക്കോട്ടെ ഒരു ആയുര്‍വേദ കോസ്‌മെറ്റോളജി ഡോക്ടറും അവരുടെ ഭര്‍ത്താവും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് സൈബര്‍ ആക്രമണം നടത്തിയതെന്ന തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ആകെ ഉലഞ്ഞുപോയെന്ന് അവര്‍ പറഞ്ഞു.

ക്രൂരമായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സുഹൃത്താണെന്ന് അറിഞ്ഞത് തന്നെ തകര്‍ത്തു കളഞ്ഞെന്നും ബസന്തി ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മഞ്ജു വാര്യരെ പിന്തുണച്ച് ജയചന്ദ്രന്‍ ഇട്ട പോസ്റ്റിന് താഴെ 'നിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു' എന്ന വധഭീഷണിയും അശ്ലീല കമന്റുകളും വ്യാജ ഐഡിയില്‍ നിന്നാണ് വന്നിരുന്നത്. പിന്നീട് നടി നിത്യാ ദാസിനൊപ്പമുള്ള തന്റെ ചിത്രത്തിന് താഴെയും മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ബസന്തി കോഴിക്കോട് സൈബര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സൈബര്‍ സെല്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഈ സൈബര്‍ ക്വട്ടേഷന് പിന്നില്‍ തന്റെ സുഹൃത്തായ വനിതാ ഡോക്ടറും അവരുടെ ഭര്‍ത്താവും മറ്റ് രണ്ടുപേരുമാണെന്ന് വ്യക്തമായതെന്ന് ബസന്തി പറയുന്നു. ഈ വനിതാ ഡോക്ടര്‍ ഇപ്പോള്‍ രണ്ടാമത് വിവാഹം കഴിച്ചതായും ബസന്തി സൂചിപ്പിച്ചു. പലതവണ താന്‍ അവരെ സഹായിച്ചിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷനില്‍ അടക്കം അവര്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും, അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്നും ബസന്തി പറഞ്ഞു.

'ഞാനെന്നും പറയുന്നതുപോലെ ഇപ്പോഴും പറയുന്നു, സ്ത്രീകളെ വിശ്വസിക്കാന്‍ പാടില്ല, സ്ത്രീകളുടെ ഭാഗത്തുനിന്നാണ് എനിക്ക് പണി കിട്ടിയിട്ടുള്ളത്. ഈ ഡോക്ടറുടെ പ്രോഡക്ട്‌സ് ഉപയോഗിച്ച് ചില ആള്‍ക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായി എന്ന പരാതിയില്‍ കേസുകളും കാര്യങ്ങളുമൊക്ക ആയപ്പോള്‍ ഞാന്‍ അവരുമായുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കിയിരുന്നു. ഒരു ഡോക്ടര്‍ ആകണമെന്നില്ല ഒരു സാമാന്യ ബോധം ഉള്ള ആള്‍ ചെയ്യുന്ന പരിപാടിയാണോ ഈ തെറിവിളിയൊക്കെ. ഇനി ഏതായാലും നാളെ സ്റ്റേഷനില്‍ ചെല്ലണം, അവര്‍ കുറ്റം സമ്മതിച്ചെന്നാണറിയുന്നത്.'

സ്ത്രീകളുടെ ഭാഗത്തുനിന്നാണ് തനിക്ക് ഈ 'പണി' കിട്ടിയതെന്നും, അതുകൊണ്ടാണ് സ്ത്രീകളെ വിശ്വസിക്കരുതെന്ന് താന്‍ എപ്പോഴും പറയാന്‍ കാരണമെന്നും പറഞ്ഞാണ് ബസന്തി വീഡിയോ അവസാനിപ്പിച്ചത്.