കോഴിക്കോട്: പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിയപ്പെടുന്നത് തടയുന്നതിന് എന്നപേരില്‍ എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ലിക്കര്‍ ബോട്ടില്‍ റിട്ടേണ്‍ പദ്ധതി പുലിവാലാകുമെന്ന് ആശങ്കയില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍.

800 രൂപ മുകളിലുള്ള മദ്യം ഗ്ലാസ് ബോട്ടിലാക്കി 20 രൂപ അധികം ഈടാക്കുന്ന പദ്ധതി കണ്ണൂരിലെയും തിരുവനന്തപുരത്തെയും 20 ബിവറേജസ് ഔട്ട്ലെറ്റിലാണ്് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. ബിവറേജസ് കോര്‍പ്പറേഷന്‍ വഴി പ്രതിവര്‍ഷം വില്‍ക്കുന്ന 70 കോടി ബോട്ടിലുകളില്‍ 80 ശതമാനവും പ്ലാസ്റ്റിക് ബോട്ടിലാണ്.

അത്രയും ബോട്ടില്‍ തെരുവില്‍ വലിച്ചെറിയുന്നതിന് പരിഹാരമാകുമെന്നു പറഞ്ഞാണ്, പ്രകൃതി സംരക്ഷണത്തിന ഉതകുമെന്ന് പറഞ്ഞ് ഈ പദ്ധതി തുടങ്ങിയത്. പക്ഷേ ഇത് ഫലത്തില്‍ തങ്ങള്‍ക്ക് പാരയാണെന്നാണ് ബിവറേജസ് ജീവനക്കാര്‍ പറയുന്നത്.

പരസ്യ മദ്യപാനം വര്‍ധിക്കുന്നു

ഇതോടെ ബിവറേജ് പരസരത്തുവെച്ചുള്ള മദ്യപാനം വര്‍ധിച്ചിരിക്കയാണ്. ആ പരിസരത്തുവെച്ചു തന്നെ മദ്യപിച്ച് തീര്‍ത്ത്, കുപ്പിയുടെ കാശ് കിട്ടാനായി പലരും നേരിട്ട് കൗണ്ടറില്‍ എത്തുകയാണ്്. ഇതോടെ ബിവറേജ്സ് പരിസരത്ത് സ്ഥിരമായി ബഹളമാണ്. ഇത് വ്യാപാരികള്‍ക്കും വീട്ടുകാര്‍ക്കും വലിയ ശല്യവുമാവുന്നുണ്ട്. ബിവറേജസ് ജീവനക്കാര്‍ക്കും ഇരട്ടിപ്പണിയാണ് ഉണ്ടാക്കുന്നത്. സീ ഡിറ്റ് തയ്യാറാക്കിയ ലേബലാണ് കുപ്പികളില്‍ പതിക്കേണ്ടത്. ബില്ലിനൊപ്പം 20 രൂപയുടെ സ്ലിപ്പ് നല്‍കും.

ലേബല്‍ പോവാതെ കുപ്പി അതേ ഷോപ്പില്‍ തിരിച്ചുനല്‍കിയാല്‍ 20 രൂപ തിരിച്ചുകിട്ടും. ഈ ലേബല്‍ പോവരുത് എന്ന നിബന്ധനയുള്ളതുകൊണ്ടാണ് കൗണ്ടര്‍ പരസരത്തുവെച്ചുതന്നെ മദ്യപാനം നടക്കുന്നത്. ഫലത്തില്‍ പരസ്യ മദ്യപാനം വര്‍ധിക്കയാണ് പുതിയ പരിഷ്‌ക്കാരത്തോടെ സംഭവിച്ചത്. ബില്ലും മദ്യവും നല്‍കുന്നതിനൊപ്പം സ്റ്റിക്കര്‍ പതിക്കലും സ്ലിപ്പ് നല്‍കലുമെല്ലാം സമയമെടുക്കുന്നുവെന്ന പരാതി ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെയുണ്ട്.

അതേസമയം കേവലം വിലകൂട്ടാനുള്ള ഒരു ടെക്ക്നിക്ക് മാത്രമാണ് പുതിയ പരിഷ്‌ക്കാരം എന്നും വിമര്‍ശനമുണ്ട്. ഒരു ബിവറേജില്‍ നിന്ന് ഒരു ദിവസം ശരാശരി 500 കുപ്പി വില്‍ക്കുന്നുവെന്ന് കരുതുക. 20 രൂപ ഡെപ്പോസിറ്റ് വാങ്ങിയാല്‍ ദിവസം കിട്ടുക 10,000 രൂപ. കേരളത്തിലെ മൊത്തം ബിവറേജസ് ഷോപ്പുകള്‍ 346ആണ്. ഈ പരിഷ്‌ക്കാരം എല്ലാ ബിവറേജസിലേക്കും വ്യാപിപ്പിച്ചാല്‍ 20 രൂപ വര്‍ധനവഴി ഒരു ദിവസം 34.5 ലക്ഷമാണ് അധികമായി കിട്ടുക.

അതായത് മാസത്തില്‍ 10 കോടിയും വര്‍ഷത്തില്‍ 120 കോടിയുമാണ് അധികവരുമാനം. ഇതില്‍ സ്ഥിരം മദ്യപാനികള്‍ മാത്രമാണ് കുപ്പി തിരിച്ചുതരാന്‍ വരിക. മറ്റുള്ളവര്‍ക്ക് 20 രൂപയേക്കാള്‍ കൂടതലായിരിക്കും റിട്ടേണിനുള്ള വാഹന ചിലവ് തന്നെ. ഇനി കൂട്ടിയിട്ട് ഒന്നിച്ച് കൊണ്ടുകൊടുക്കണം എന്നുവെച്ചാല്‍ ലേബല്‍ എത്രകാലം ഉണ്ടാവും എന്ന് ഉറപ്പില്ല. അങ്ങനെ നോക്കുമ്പോള്‍, മാക്സിമം 20 കോടിയുടെ കുപ്പികള്‍ മാത്രമാണ് റിട്ടേണ്‍ വരിക എന്നാണ് വിമര്‍ശനം.

ബിവറേജിന് ബാക്കി ലാഭം നൂറുകോടിയോളം വരും. അതായത് ഇന്ത്യയില്‍ തന്നെ ഏറ്റവും വില കൂട്ടി മദ്യം വില്‍ക്കുന്ന സംസ്ഥാനമായ കേരളത്തില്‍ ഒരു ചിലവുമില്ലാതെ നൂറുകോടി മദ്യപരുടെ കീശയില്‍നിന്ന് അടിച്ചുമാറ്റുന്നുവെന്നാണ് വിമര്‍ശനം വരുന്നത്.