കൊച്ചി: മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന സിനിമാ രംഗത്ത് ചര്‍ച്ചയാകുന്നു. ഇനിയും അത് ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പ്രസ്താവന.

'മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടന്‍ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവര്‍ത്തിക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും,' എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

നിര്‍മാതാവിന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഏത് നടനെക്കുറിച്ചാണ് ലിസ്റ്റിന്റെ ഈ പ്രസ്താവന എന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ഉന്നയിക്കുന്നുമുണ്ട്. ദിലീപിനെ നായകനാക്കി ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'. ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് ഇത്. ചിത്രം മെയ് 9 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും ജോസ്‌കുട്ടി ജേക്കബും ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണിത്.

നേരത്തെ താരങ്ങളുടെ പ്രതിഫലത്തെയും നിബന്ധനകളെയും വിമര്‍ശിച്ച് ലിസ്റ്റിന്‍ രംഗത്തുവന്നിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു ഇന്‍കം മാത്രമാണ് കിട്ടുന്നത്. ഇവരങ്ങ് മതിമറക്കുകയാണ്. ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹം ഇവര്‍ ഞങ്ങളുടെയടുത്ത് നിന്നും മുതലെടുക്കുകയാണ്. ബിസിനസിനനുസരിച്ചാണോ ശമ്പളം വാങ്ങുന്നത്, ഇത്രയും സൗകര്യങ്ങളുടെ ആവശ്യമുണ്ടോ, തൃപ്തിയോടെയാണ് പ്രൊഡ്യൂസര്‍ ഇതെല്ലാം ചെയ്യുന്നത് എന്നൊക്കെയുള്ള കാര്യങ്ങളുണ്ട്. പല ആര്‍ട്ടിസ്റ്റുകളുമായും സംസാരിക്കേണ്ട ഘട്ടത്തിലേക്ക് വരികയാണെന്നായിരുന്നു ല്ിസ്റ്റിന്‍ പറഞ്ഞത്.

അനുഭവ സമ്പത്തുള്ള നിര്‍മാതാക്കള്‍ക്ക് പോലും പലതും നേരിടേണ്ടി വരുന്നു. മേക്കപ്പിട്ട് കഴിഞ്ഞാല്‍ ഇവര്‍ വേറെ ക്യാരക്ടറാണ്. പിന്നെ ഫൈവ് സ്റ്റാര്‍ ഫെസിലിറ്റിയാണ്. സ്വയം മറന്ന് പോകുകയാണിവരെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ വിമര്‍ശിച്ചു. ചെറിയ കാര്യങ്ങള്‍ വന്ന് കഴിഞ്ഞാല്‍ ഇവര്‍ ഭയങ്കര സെന്‍സിറ്റീവായി മാറുകയാണ്. അപ്പോള്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. നേരിട്ടുള്ള ഇടപെടല്‍ അതോടെ പോകും. നമുക്ക് മുന്നില്‍ വേറൊരാളെ കൊണ്ട് നിര്‍ത്തി അവര്‍ മുഖാന്തരം കാര്യങ്ങള്‍ ചെയ്യും. സിനിമ നമുക്കും പാഷനാണ്. ഇവരേക്കാള്‍ കൂടുതല്‍ നമ്മള്‍ ഇഷ്ടപ്പെടുന്നു. പക്ഷെ ഞങ്ങള്‍ ആക്ടേര്‍സ് അല്ല. ഞങ്ങള്‍ ആക്ട് ചെയ്യുന്നത് ഇവരുടെ അടുത്താണ്. നമ്മുടെ പ്രശ്‌നങ്ങള്‍ മനസിലാകാത്തത് പോലെ അവര്‍ ഇങ്ങോട്ട് ആക്ട് ചെയ്യുമ്പോള്‍ ചിലപ്പോള്‍ നിര്‍മാതാക്കളും പൊട്ടിത്തെറിക്കുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി.

ഈ ഇന്‍ഡസ്ട്രിയില്‍ അഞ്ച് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് മുഴുവന്‍ പൈസയും കൊണ്ട് വന്ന് പടം പ്രൊഡ്യൂസ് ചെയ്യുന്നവര്‍. ബാക്കിയുള്ളവര്‍ ലോണെടുത്തും പലിശയ്ക്കും വാങ്ങിയു അഡ്ജസ്റ്റ്‌മെന്റിലുമാണ് സിനിമ നിര്‍മിക്കുന്നത്. അഭിനേതാക്കളോട് ശമ്പളം കുറയ്ക്കണമെന്ന് പറയുന്നയാളാണ് ഞാന്‍. 100 രൂപ ലാഭം കിട്ടുമെങ്കില്‍ എനിക്ക് അതില്‍ നിന്ന് 25 രൂപ മതി.

വലിയ ആര്‍ട്ടിസ്റ്റോ ഡയറക്ടറോ ആണെങ്കില്‍ മാത്രമേ പ്രൊഫിറ്റ് ഷെയറും വര്‍ക്കൗട്ടാകൂ. ഇന്ന് ഒരു കലക്ടറുടെയോ ഐപിഎസ് ഉദ്യോഗസ്ഥന്റെയും പാറമടയില്‍ പണിയെടുക്കുന്നവരുടെയും ശമ്പളം എത്രയാണ്. എന്തുകൊണ്ടാണ് സിനിമയിലുള്ളവര്‍ക്ക് മാത്രം വലിയ വണ്ടികളെടുക്കാന്‍ പറ്റുന്നത്. സിനിമയില്‍ പണം അണ്‍ലിമിറ്റഡായി കിട്ടുകയാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവര്‍ക്കെല്ലാം ലിമിറ്റഡായാണ് പണം കിട്ടുന്നതെന്നും നിര്‍മാതാവ് ചൂണ്ടിക്കാട്ടി.

രാവിലെ 10 മണിക്കും 11 മണിക്കും വരുന്ന ആര്‍ട്ടിസ്റ്റുകളുണ്ട്. നേരത്തെ ഏഴ് മണിക്ക് ഫസ്റ്റ് ഷോട്ട് വെച്ചിരുന്നതാണ്. ഇപ്പോള്‍ ഷൂട്ട് വൈകുന്നത് ബാധിക്കാറുണ്ട്. മെയിന്‍ ആര്‍ട്ടിസ്റ്റുകളൊഴിച്ച് ബാക്കി എല്ലാവരും ഷൂട്ട് നീണ്ട് പോയാല്‍ എക്‌സ്ട്രാ ചാര്‍ജ് ചെയ്യുന്ന രീതിയുണ്ട്. 50 ദിവസം എന്നുള്ളത് 75 ദിവസമായാല്‍ ക്യാമറാമാനൊക്കെ എക്‌സ്ട്രാ പൈസ ചോദിക്കും. ഇതൊക്കെ പ്രൊഡ്യൂസറുടെ കുഴപ്പം കൊണ്ട് സംഭവിക്കുന്നതല്ല. ഷൂട്ടിംഗ് ദിവസങ്ങള്‍ കൂടുന്നത് കൊണ്ട് പ്രൊഡ്യൂസര്‍ക്ക് കാര്യമില്ല. ഇതൊക്കെ സിനിമയിലുള്ളവര്‍ മനസിലാക്കേണ്ടതുണ്ടെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു. സമാന പ്രസ്താവന നേരത്തെ മറ്റ് നിര്‍മാതാക്കളില്‍ നിന്നും വന്നിട്ടുണ്ട്.

അഭിനേതാക്കള്‍ വലിയ പ്രതിഫലം ചോദിക്കുന്നത് കാരണം സ്വന്തം പ്രാെഡക്ഷന്‍ ഹൗസായ മാജിക് ഫ്രെയിംസില്‍ താന്‍ കൊണ്ട് വന്ന മാറ്റങ്ങളെക്കുറിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍ സംസാരിക്കുന്നുണ്ട്. നേരത്തെ താന്‍ തന്നെയായിരുന്നു പ്രതിഫലക്കാര്യത്തിലും മറ്റും ഇടപെടുന്നതും സംസാരിക്കുന്നതും. എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്ന് ലിസ്റ്റിന്‍ പറയുന്നു. നമ്മള്‍ ചെന്ന് പ്രതിഫലം കുറയ്ക്കണം എന്ന് പറഞ്ഞാല്‍ അവര്‍ക്കത് ഫീലാകും. നമ്മള്‍പ്പോള്‍ നെഗറ്റീവാകും. അത് കാരണം ഇപ്പോള്‍ ടീമുണ്ട്.

അവരാണ് കാര്യങ്ങളെല്ലാം സംസാരിക്കുന്നത്. നേരിട്ട് സംസാരിച്ച് ഇഷ്ടക്കേട് വാങ്ങുന്നില്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയാണ് കൊടുക്കുന്നതെങ്കില്‍ ആ തുകയ്ക്ക് റെഡിയാണെങ്കില്‍ ചെയ്താല്‍ മതി. ഇല്ലെങ്കില്‍ അടുത്ത ഓപ്ഷനിലേക്ക് പോകും. ഒരു ക്യാരക്ടറിനെയിടുമ്പോള്‍ അഞ്ച് ഓപ്ഷനുകള്‍ ഇടും. പറഞ്ഞ പ്രതിഫലത്തിന് അഭിനയിക്കാന്‍ തയ്യാറല്ലെങ്കില്‍ അടുത്ത ഓപ്ഷനിലേക്ക് പോകുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി.