പാലക്കാട്: കേരളത്തില്‍ സ്പിരിറ്റ് ഉല്‍പാദനം തുടങ്ങണമെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. ഒന്‍പത് ഡിസ്ലറികള്‍ ഉണ്ടായിട്ടും കേരളത്തില്‍ നിലവില്‍ സ്പിരിറ്റ് ഉല്‍പാദിപ്പിക്കുന്നില്ല. ചില സ്ഥാപിതതാല്‍പര്യക്കരാണ് സ്പിരിറ്റ് ഉല്‍പാദനത്തെ എതിര്‍ക്കുന്നത്. സംസ്ഥാനത്ത് തദ്ദേശീയമായ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കും. മദ്യനയം അഞ്ച് വര്‍ഷത്തേക്ക് ആക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

സ്പിരിറ്റ് ഉത്പാദനത്തില്‍ വെള്ളത്തിന്റെ പ്രശ്‌നം പറയുന്നവരുണ്ട്, എന്നാല്‍ കര്‍ണാടകയില്‍ ഇല്ലാത്ത എന്ത് വെള്ള പ്രശ്‌നമാണ് കേരളത്തില്‍ ഉള്ളതെന്നായിരുന്നു എം.ബി. രാജേഷിന്റെ ചോദ്യം. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുന്‍പില്‍ വഴങ്ങില്ല. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് വെച്ച് ചില ചുവട് വെപ്പുകള്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

മദ്യനയം അഞ്ച് വര്‍ഷത്തേക്ക് വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിഷയം സര്‍ക്കാറിന്റെ പരിഗണനയിലാണ്. നിലവില്‍ ഒരോ വര്‍ഷത്തിനുമായാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യ നിര്‍മാണ വ്യവസായത്തെ ബാധിക്കുന്നു. ദീര്‍ഘകാല മദ്യനയം ഇല്ലാത്തതിനാല്‍ വ്യവസായികള്‍ കേരളത്തില്‍ വരാന്‍ മടിക്കുന്നു. മദ്യനയം അടുത്ത വര്‍ഷം മാറുമോ എന്നതാണ് വ്യവസായികളുടെ ആശങ്ക. ഇത് പരിഹരിക്കാന്‍ ദീര്‍ഘകാല മദ്യനയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എലപ്പുള്ളി ബ്രൂവറി പദ്ധതിക്കെതിരെ പ്രതിഷേധം ഉയരുമ്പോവാഴാണ് മന്ത്രി എം ബി രാജേഷ് വീണ്ടും നിലപാട് വ്യക്തമാക്കിയത്. ബ്രൂവറി പദ്ധതിക്കെതിരെ സ്‌പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്ന് എലപ്പുള്ളി പഞ്ചായത്ത് രംഗത്തുവന്നിരുന്നു. ഗ്രാമസഭയില്‍ പദ്ധതിക്കെതിരെ വന്‍ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസ്സാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാര്‍ഡുകളില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു.

ഗ്രാമസഭ ചേര്‍ന്ന എലപ്പുള്ളി പഞ്ചായത്ത് നടപടിയെ മന്ത്രി എം.ബി രാജേഷ് പരിഹസിച്ചു. പഞ്ചായത്ത് പരമാതികാര റിപ്പബ്ലിക്ക് അല്ലെന്നും മന്ത്രി പറഞ്ഞു. 179 പേരാണ് ഗ്രാമസഭയില്‍ പങ്കെടുത്തത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കമ്പനിക്ക് എതിരാണെന്നും പദ്ധതിക്കെതിരെ ഭരണസമിതി കോടതിയെ സമീപിക്കുമെന്നും രേവതി ബാബു പറഞ്ഞു.

വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായി തുടങ്ങുന്ന ഓയസിസ് കമ്പനിക്ക് തിരെ തുടക്കം മുതല്‍ പ്രതിഷേധം ഉണ്ടായിരുന്നു. എലപ്പുള്ളിയിലെ 26 ഏക്കര്‍ സ്ഥലമാണ് ബ്രൂവറിക്ക് വേണ്ടി വാങ്ങിയത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാല്‍ തങ്ങള്‍ വലിയ പ്രതിസന്ധിയിലാകുമെന്ന് പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു. ബ്രൂവറിക്കായി കണ്ടെത്തിയ സ്ഥലത്ത് ജെസിബിയുമായി എത്തിയ കമ്പനി അധികൃതരെ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഭൂഗര്‍ഭ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.