പിണറായി വിജയന്‍, വെള്ളാപ്പള്ളി നടേശന്‍, എംഎ ബേബി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തന്‍ ആണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി രംഗത്ത്. പിണറായി വിജയന്‍ സ്വന്തം ചിന്തയിലും വിശ്വാസത്തിലും എങ്ങനെയാണ് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പുലര്‍ത്തുന്നതെന്ന് നേരിട്ട് അറിയുന്നവരില്‍ ഒരാളാണ് താന്‍. പിണറായി ഭക്തനാണെന്ന് പറഞ്ഞതിനെ വെള്ളാപ്പള്ളിയുടെ നിരീക്ഷണമായി മാത്രമേ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിലൂടെ വളരെ കാലികമായ ഒരു ഇടപെടലാണ് ദേവസ്വം ബോര്‍ഡ് നടത്തിയതെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നും അടുത്ത തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയാകാനുള്ള യോഗ്യത ഇടതുപക്ഷത്ത് പിണറായി വിജയനു മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തരാണ്.അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പിണറായി തന്നെ രണ്ട് തവണ ശബരിമലയില്‍ വന്നിട്ടുണ്ടെന്നും ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. അയ്യപ്പനെ ഇന്ന് അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചില്ലേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

''മുഖ്യമന്ത്രി പിണറായി വിജയനെ എനിക്ക് അത്രയേറെ ഇഷ്ടമാണ്. അദ്ദേഹത്തെ ഞാനും എന്നെ അദ്ദേഹവും മുന്‍പു പൊക്കിക്കൊണ്ട് നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകാന്‍ യോഗ്യന്മാരുണ്ടായിരിക്കാം. പക്ഷേ, കൊണ്ടു നടക്കാനുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി പിണറായിക്ക് മാത്രമാണുള്ളത്' വെള്ളാപ്പള്ളി പറഞ്ഞു.യുഡിഎഫില്‍ തമ്മിലടിയാണെന്നും അവര്‍ അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനയില്‍ ഭക്തനോട് ഉപമിച്ചത് ഏറെ വിവാദമായി.

എന്നാല്‍ വെള്ളാപ്പളളിയുടെ പ്രതികരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എത്തിയത്.