കൊച്ചി: സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ച് സംസാരിച്ചതിന്റെ പേരില്‍ സൈബറിടത്തിലും മറ്റും കടുത്ത വിമര്‍ശനമാണ് നടി മാലാ പാര്‍വതി നേരിട്ടത്. നടി രഞ്ജിനി അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ മാലാ പാര്‍വതിക്കെതിരെ രംഗത്തുവന്നിരുന്നു. നടി വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം. ഒടുവില്‍ വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി നടി രംഗത്തു വന്നു.

ദുരനുഭവങ്ങള്‍ നേരിട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് താന്‍ ചൂണ്ടികാട്ടിയതെന്നും അതിനുശേഷം വേണം ഇന്റണേല്‍ കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നും മാല പാര്‍വതി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ നടിമാര്‍ ഉടന്‍ പ്രതികരിക്കണം എന്നാണ് ഉദ്ദേശിച്ചത്. സെറ്റില്‍ നേരിട്ട അപമാനം വിന്‍സി മനസില്‍ കൊണ്ട് നടക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു എന്നും മാല പാര്‍വതി പറഞ്ഞു.

പെണ്‍പിള്ളേര് ഇത്തരം കാര്യങ്ങളില്‍ എന്തിനാണ് പേടിക്കുന്നത്? താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് തനിക്കെതിരെ പറയുന്നത്. സ്വപ്നത്തില്‍ പോലും താന്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. പൊതുമധ്യത്തില്‍ താന്‍ അപമാനം നേരിട്ടെന്നാണ് വിന്‍സി പറഞ്ഞത്. അന്ന് ആ സംഭവം നടന്നപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. സെറ്റില്‍ ഉണ്ടായിരുന്നവര്‍ ഉറപ്പായും വിന്‍സിയെ പിന്തുണച്ചേനെ എന്നും മാലാ പാര്‍വതി വ്യക്തമാക്കി.

നേരത്തെ ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങള്‍ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നാണ് നടി ഒരു യുട്യൂബിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കമന്റുകള്‍ അടക്കമുള്ള പരാമര്‍ശങ്ങള്‍ കാര്യമാക്കി എടുക്കേണ്ടതില്ലെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു. നടി വിന്‍സി അലോഷ്യസ് സിനിമാ സെറ്റില്‍ നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ അധികരിച്ചായിരുന്നു മാലാ പാര്‍വതിയുടെ പരാമര്‍ശം.

പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്ന് അവര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച മാലാ പാര്‍വതി ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും പറഞ്ഞു. സിനിമയില് നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്‌ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ.. പോടാ എന്ന് പറഞ്ഞാല്‍ പോരേ. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല.' -മാലാ പാര്‍വതി പറഞ്ഞു.

'നമ്മള്‍ റോഡില്‍ ഇറങ്ങുമ്പോള്‍ ലോറി വരും, ബസ്സ് വരും. അപ്പൊ ലോറി വന്നതിന്റെ പേരില്‍ റോഡ് ക്രോസ് ചെയ്തില്ലാ, നമ്മള്‍ ഇറങ്ങി നടന്നില്ലാ എന്ന് പറഞ്ഞാല്‍ ആര്‍ക്കാ നഷ്ടം വരിക? സ്ത്രീകള്‍ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്.' -മാലാ പാര്‍വതി തുടര്‍ന്നു.

ലൈംഗികാതിക്രമങ്ങളോട് വഴക്കല്ലാതെ, കളിതമാശയായി പ്രതികരിക്കാമെന്നും മാലാ പാര്‍വതി പറഞ്ഞു. എങ്ങനെയാണോ റോഡ് ക്രോസ് ചെയ്യുമ്പോള്‍ വലിയ വാഹനങ്ങള്‍ വരുമ്പോള്‍ അതൊന്നും തട്ടാതെ അപ്പുറമെത്തുന്നത് പോലെ ഇതിനെല്ലാമിടയിലൂടെ പോകാന്‍ പറ്റും. അതിനെ വലിയൊരു വിഷയമാക്കി കഴിഞ്ഞാല്‍ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേക്ക് പോകുമെന്നും മാലാ പാര്‍വതി പറഞ്ഞു.