കണ്ണൂര്‍: ആളുകളെ പിടിച്ചുപറിക്കുന്നതിനുള്ള ഉപാധിയായി ടോള്‍ ഗേറ്റുകള്‍ മാറുന്നോ? പണി പൂര്‍ത്തിയായ മാഹി ബൈപാസില്‍( കണ്ണൂര്‍-തലശേരി റോഡ്) ഉണ്ടായ തര്‍ക്കവും, കയ്യേറ്റവും, മര്‍ദ്ദനവും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. ദേശീയ പാതയില്‍, 50 കിലോമീറ്ററില്‍ ഒരിടത്ത് ടോള്‍ ഗേറ്റുകളുണ്ട്. ഓരോ ടോള്‍ ഗേറ്റിലും നൂറും നൂറ്റമ്പതും, ഇരുന്നൂറും രൂപയാണ് ടോള്‍ പിരിക്കുന്നത്. ദേശീയ പാതയ്ക്ക് വേണ്ടി ശതകോടികള്‍ നീക്കി വയ്ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. ബി ഒ ടി വ്യവസ്ഥയിലാണെങ്കില്‍ നിര്‍മ്മാണ കമ്പനികള്‍ പണം മുടക്കുകയും ടോളിലൂടെ തിരിച്ചുപിടിക്കുകയും ചെയ്യുന്നു. അപ്പോള്‍, സര്‍ക്കാര്‍ പണം മുടക്കുന്നത് എവിടെ എന്ന ചോദ്യവും ഉയരുന്നു. സര്‍ക്കാര്‍ പണം മുടക്കുന്നെങ്കില്‍ ടോള്‍ പിരിക്കേണ്ട ആവശ്യമെന്ത്?

ടോള്‍ പിരിക്കുമ്പോള്‍ മിക്ക ബൂത്തുകളും നിയമങ്ങളും പാലിക്കുന്നില്ല. കാരണം മിക്ക ടോള്‍ ഗേറ്റുകളുടെയും ഉടമസ്ഥാവകാശമോ, കരാറോ ഉന്നത സ്വാധീനം ഉള്ളവര്‍ക്കായിരിക്കും. ഉന്നത നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒക്കെ ചാര്‍ച്ചക്കാരും വേണ്ടപ്പെട്ടവരുമാണ് ടോള്‍ മാനേജ്‌മെന്റ് നടത്തുന്നത്. ഗൂണ്ടാ സംഘങ്ങളില്‍ പെട്ടവരെയാണ് പലപ്പോഴും ജോലിക്കാരായും, സുരക്ഷാ ഉദ്യോഗസ്ഥരായും ടോള്‍ ഗേറ്റില്‍ നിയോഗിക്കുന്നതെന്ന പരാതിയുണ്ട്. ഇക്കൂട്ടര്‍ യാതൊരു മര്യാദയും പണം കൊടുത്തുപോകുന്ന യാത്രക്കാരോട് കാട്ടാറില്ല.

100 മീറ്ററിന് അപ്പുറത്തേക്ക് ക്യൂ നീണ്ടാല്‍ ഗേറ്റ് തുറക്കണം, ടോള്‍ വാങ്ങരുത് എന്നാണ് നിയമം. എന്നാല്‍, 100 മീറ്ററിനപ്പുറം ക്യൂ നീണ്ടാലോ, മണിക്കൂറൂകളോളം ക്യൂവില്‍ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നാലോ ടോള്‍ ഗേറ്റ് തുറക്കാറില്ല. ടോള്‍ ഗേറ്റ് തുറക്കാനോ വാഹനം ഹോണടിക്കാനോ ശ്രമിച്ചാല്‍ ഗേറ്റിലെ ഗൂണ്ടകള്‍ ചാടിയിറങ്ങി അതിക്രൂരമായി യാത്രക്കാരെ മര്‍ദ്ദിക്കുകയും പുലഭ്യം വിളിക്കുകയും ചെയ്യും. അതിനുശേഷം സംഭവം വിവാദമായാല്‍ ടോള്‍ ഗേറ്റുകാര്‍ക്ക് അനുകൂലമായ സിസി ടിവി ദൃശ്യങ്ങള്‍ മാത്രം പുറത്തുവിടും. അതാണ് കഴിഞ്ഞ ദിവസം മാഹി ബൈപ്പാസില്‍, തലശേരി കോളാശേരിയിലെ തിരുവങ്ങാട് ടോള്‍ പ്ലാസയില്‍ സംഭവിച്ചത്. മുഴുപ്പിലങ്ങാടി ബീച്ചിന് സമീപമാണിത്.


തിരുവങ്ങാട് ടോള്‍ പ്ലാസയില്‍ സംഭവിച്ചത്

കണ്ണൂരില്‍ നിന്ന് തലശേരിയിലേക്ക് യാത്ര ചെയ്ത അബ്ദുള്‍ അസീസ് എന്ന 69 കാരനും ഭാര്യയും മരുമകനും ഫോട്ടോഗ്രാഫറുമായ ഷഹീന്‍ താഹയും ഭാര്യയും, ഭാര്യാ സഹോദരിയും, കുട്ടികളും അടങ്ങുന്ന സംഘമാണ് ഹോണ്ട ജാസ് കാറില്‍ സഞ്ചരിച്ചത്. ഇക്കൂട്ടത്തില്‍ 11 മാസം പ്രായമുളള കുഞ്ഞും ഉണ്ടായിരുന്നു. ഈ യാത്രാ സംഘമാണ് അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരകളായത്.

ടോള്‍ ഗേറ്റിന് സമീപം വലിയ ക്യൂവായിരുന്നു. കാത്തിരുന്ന് ഗേറ്റിന് അടുത്തെത്തിയപ്പോള്‍, ടോള്‍ ഗേറ്റ് തുറക്കുന്നില്ല. ഫാസ്റ്റ് ടാഗ് ഉണ്ടായിട്ടും തുറക്കാതെ വന്നപ്പോള്‍, അത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് പച്ചത്തെറിയഭിഷേകം. ടോള്‍ ഗേറ്റിലെ ഉദ്യോഗസ്ഥര്‍ ഗൂണ്ടകളായി പാഞ്ഞുവന്ന് അബ്ദുള്‍ അസീസിനെയും മറ്റും പൊതിരെ തല്ലി. അബ്ദുള്‍ അസീസ് മറിഞ്ഞു വീണ് ഡിസ്‌കിന് തകരാര്‍ സംഭവിച്ച് ആശുപത്രിയിലായി. നേരത്തെ തന്നെ ഹെയര്‍ലൈന്‍ ഫ്രാക്ചര്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന് മര്‍ദ്ദനമേറ്റതോടെ സ്ഥിതി മോശമായി.

അതേസമയം,അബ്ദുള്‍ അസീസ് തള്ളുന്ന വീഡിയോ ദൃശ്യങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത് ടോള്‍ ഗേറ്റുകാര്‍ പുറത്തുവിട്ടിട്ടുണ്ട്. അബ്ദുള്‍ അസീസ് തിരിച്ചുപ്രതികരിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇങ്ങനെ എഡിറ്റ് ചെയ്ത് പുറത്തിറക്കിയത്.

അബ്ദുള്‍ അസീസിന്റെ മരുമകന്‍ ഷഹീന്‍ താഹ മറുനാടനോട് പറഞ്ഞതിങ്ങനെ:

' ഞങ്ങള് കണ്ണൂര്ന്ന് തലേശേരിയിലേക്ക് വരികയായിരുന്നു. താമസിക്കുന്ന സ്ഥലം കവിയൂരാണ്. വൈഫിന്റെ സ്ഥലമാണ് കവിയൂര്. ഞാനും ഫാദര്‍ ഇന്‍ ലോയും, വൈഫും വൈഫിന്റെ സിസ്റ്ററും, മദറും പിന്നെ കുട്ടികളും ഉണ്ട്, 9 മാസം പ്രായമുള്ള കുട്ടിയുണ്ട്..10 വയസുള്ള എന്റെ മോളുണ്ട്, നാലു വയസുളള രണ്ടാമത്തെ മോളുണ്ട് സിസ്റ്ററിന്റെ മൂത്തമോളുണ്ട്.. മൂത്ത വയസ്.....അപ്പോ വരുന്ന വഴി നല്ല ട്രാഫിക്കായിരുന്നു. 15-20 മിനിറ്റോളം ക്യൂവുണ്ടായിരുന്നു. അവിടെ ഇടയ്ക്കിടെ ആള്‍ക്കാര് പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. എന്റെ വണ്ടിയുടെ ഫ്രണ്ടില്‍ രണ്ടു വണ്ടികള്‍ ഉണ്ടായിരുന്നു. അവിടെ എന്തോ പ്രശ്‌നം നടക്കുന്ന പോലെ തോന്നി. എന്റെ വൈഫിനെ തല്ലാന്‍ ചെരുപ്പെടുത്ത ആള്‍ ഒരു ടോള്‍ ഗേറ്റ് ഉദ്യോഗസ്ഥന്‍ റോഡില്‍ നിന്് ചാടി മാറുന്നത് കണ്ടു. വണ്ടിയെന്തോ വാക്കുതര്‍ക്കമാണെന്ന് തോന്നി. എന്റെ വണ്ടി എത്തിയപ്പോഴേക്ക് ഓപ്പണ്‍ ആവുന്നുമില്ല. കുറെ നേരമായിട്ട് റീഡ് ആവുന്നില്ല. ഫാസ്റ്റാഗില്‍ പൈസയുണ്ട്. അപ്പോ, ക്ഷമയുടെ നെല്ലിപ്പലക എത്തി. നിങ്ങള്‍ ആള്‍ക്കാരെ ഫ്രീ ആക്കി വിടണമെന്ന് ഞാന്‍ പറഞ്ഞു. 100 മീറ്ററിന് അപ്പുറത്തേക്ക് ക്യൂ നീണ്ടാല്‍ ഗേറ്റ് തുറക്കണം ടോള്‍ വാങ്ങരുത് എന്നാണ് നിയമം. ഇത് എല്ലാം വണ്ടികളും പിടിച്ചുനിര്‍ത്തി ...നല്ല ട്രാഫിക്കുളള സമയമായിരുന്നു. എട്ടാം തീയതിയാണ് സംഭവം നടക്കുന്നത്. രാത്രി 8.54 നാണ് നമ്മുടെ സംഭവം നടക്കുന്നത്.

അപ്പോ ഭയങ്കര ഉടക്കായി. സംസാരം നടന്നു. ഓപ്പണ്‍ ആവുന്നില്ല ഗേറ്റ്. ഞാന്‍ വണ്ടി മാക്‌സിമം ഫ്രണ്ടിലേക്ക് ഇട്ടു. അത് റീഡ് ആകണമെല്ലോ. ആ സമയത്ത് ലെഫ്റ്റ് ഡൈഡിലുള്ള മാനേജര്‍, ഇയാള്‍ ഇടതുവശത്ത് നില്‍ക്കുകാണ്..അപ്പോ..ഇവന്‍ വിചാരിച്ചു നമ്മളും പണം കൊടുക്കാതെ പോകുമെന്ന് കരുതി അവിടെ കിടന്ന പൈപ്പ് എന്തോ കയ്യില്‍ എടുത്ത് അടിക്കാന്‍ വന്നു. കാറടിച്ച് തകര്‍ക്കും, നിങ്ങളെയെല്ലാം കൊല്ലും എന്ന് പറഞ്ഞു. അപ്പോഴത്തേക്ക് ബാരിക്കേഡ് ഓപ്പണായി. ഞാന്‍ വണ്ടി ഫ്രണ്ടിലേക്ക് എടുത്തങ്ങ് നിര്‍ത്തി അവിടെ. നിര്‍ത്തിയിട്ട് ഗ്ലാസ് താഴ്ത്തി. ലെഫ്റ്റ് സൈഡില്‍ ഫാദര്‍ ഇന്‍ ആയിരുന്നു. നിങ്ങള്‍ എന്തുമോശമായിട്ടാണ് പെരുമാറുന്നത്...നിങ്ങള്‍ ഇങ്ങനെയാണോ ഫാമിലിയോട് യാത്ര ചെയ്യുന്നവരോട് പെരുമാറുന്നതെന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍, അവര്‍ ബാക്കില്‍ നിന്ന് തെറി വിളി തുടങ്ങി. സ്ഥിരം പരിപാടിയാണ്, യാത്ര ചെയ്യുന്നവരെ ചീത്ത വിളിക്കുന്നത്. വീഡിയോ ഇന്‍സ്റ്റയില്‍ ഇട്ടപ്പോള്‍, കുറെ ആള്‍ക്കാര്‍ അവരുടെ വീഡിയോ ഷെയര്‍ ചെയ്ത് തുടങ്ങി. ഇവന്‍ പപ്പയുടെ അടുത്ത് നായിന്റെ മോനെ..വണ്ടിയെടുത്തിട്ട് പോടാ എന്നു പറഞ്ഞു. അപ്പോ, ഭയങ്കരമായിട്ട്, ദേഷ്യം വന്നു. പപ്പ അപ്പോ ഇറങ്ങാന്‍ വേണ്ടി നോക്കി. ഞാന്‍ പപ്പയുടെ കയ്യില്‍ പിടിച്ചു. പക്ഷേ പപ്പ അപ്പോഴേക്ക് പ്രഷര്‍ കയറി പുളളി ചാടിയിറങ്ങി. പിന്നെ വണ്ടിയെടുത്തിട്ട് പോകാനും പറ്റാത്ത അവസ്ഥയായി.

പപ്പ ചെന്നയുടനെ അയാളെ ഉന്തിയിട്ട് എന്ത് അധികാരമാടാ നിനക്കുളളത് എന്നെ തെറി പറയാന്‍ പറഞ്ഞിട്ട്. പപ്പയ്ക്ക് 69 വയസുണ്ട്. പപ്പ ഇയാളെ ഉന്തിയപ്പോഴേക്കും സെക്യൂരിററിക്കാരന്‍ വന്നു പപ്പയെ ഒറ്റ തള്ള്, മീഡിയന്റെ ഹൈറ്റീന്നാണ് റോഡിലേക്ക് വീഴുന്നത്. നടുവും കയ്യും എല്ലാം കുത്തീട്ടാണ് വീഴുന്നത്. നടുവിന് ചെറിയ പ്രശ്‌നമുണ്ട്. ഡിസ്‌കിനൊക്കെ. അപ്പോഴേക്കും വൈഫും വൈഫിന്റെ സിസ്റ്ററും കൂടി പുറത്തുചാടി. വീഡിയോ എടുത്തിട്ട്. അപ്പോഴേക്ക് മാനേജര്‍ ചെരുപ്പൂരി തല്ലൊനൊക്കെ വന്നു. അപ്പോ തന്നെ വീടിന് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. വീഡിയോ അവരെ കാണിച്ചപ്പോള്‍ നിങ്ങള്‍ കേസ് കൊടുക്കണമെന്ന് പറഞ്ഞു. തലശേരി പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശക്തമായ വകുപ്പുകളൊന്നും എടുത്തിട്ടില്ല. കുട്ടികളും സംഭവത്തില്‍ വല്ലാതെ പേടിച്ചുപോയി. ടോള്‍ ഗേറ്റില്‍ ഇതുസ്ഥിരം പരിപാടിയാണ്.




പരാതി തലശേരി പൊലീസ് വേണ്ടത്ര ഗൗരവത്തോടെ സ്വീകരിച്ചില്ലെന്നും നിങ്ങളല്ലേ ഇത് തുടങ്ങി വച്ചതെന്ന് ചോദിച്ചെന്നും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ സലീന അസീസ് പറയുന്നു.



സംഭവത്തെ കുറിച്ച് സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും ടോള്‍ ബൂത്ത് ഓഫീസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, കരാറുകാരന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. തലശേരി പൊലീസിന്റെ അനാസ്ഥയ്ക്ക് എതിരെയും നടപടി സ്വീകരിക്കാന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.