മലപ്പുറം: വില്‍പ്പനയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും ബിവറേജസില്‍നിന്ന് മദ്യം വാങ്ങിയത് ചോദ്യംചെയ്ത യുവാവിനെ പോലീസുകാര്‍ മര്‍ദിച്ചെന്ന് പരാതി. എടപ്പാള്‍ കണ്ടനകം ബെവ്കോ ഔട്ട്ലെറ്റിന് സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇന്നലെ രാത്രി 9.30 നാണ് സംഭവമുണ്ടായത്.

പൊലീസുദ്യോഗസ്ഥര്‍ മദ്യം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതോടെ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത് പൊലീസ് നാട്ടുകാരെ മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്.

ചങ്ങരംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

പ്രവര്‍ത്തനസമയം കഴിഞ്ഞതിന് ശേഷം രാത്രി 9.35-ന് ബെവ്കോ ഔട്ട്ലെറ്റില്‍നിന്ന് രണ്ടുപേര്‍ മദ്യം വാങ്ങുന്നതും പണം നല്‍കുന്നതും നാട്ടുകാരനായ യുവാവ് മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് കണ്ടതോടെയാണ് മദ്യം വാങ്ങാനെത്തിയ രണ്ടുപേര്‍ വീഡിയോ പകര്‍ത്തിയ യുവാവിനെ മര്‍ദിച്ചത്. തങ്ങള്‍ ചങ്ങരംകുളം സ്റ്റേഷനിലേ പോലീസുകാരാണെന്ന് പറഞ്ഞാണ് ഇരുവരും യുവാവിനെ ആക്രമിച്ചത്.

രാത്രി ഒമ്പതുമണി വരെയാണ് ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തനസമയം. രാത്രി 9.35-ന് പരാതിക്കാരന്‍ സമീപത്തെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോളാണ് ബെവ്കോ ഔട്ട്ലെറ്റില്‍നിന്ന് രണ്ടുപേര്‍ ഗേറ്റ് വഴി മദ്യം വാങ്ങുന്നതും പണം നല്‍കുന്നതും ശ്രദ്ധയില്‍പ്പെട്ടത്. ഈ സമയം ഔട്ട്ലെറ്റിന്റെ പ്രവേശനകവാടമെല്ലാം അടച്ചിട്ടിരുന്നുവെങ്കിലും ഗോഡൗണില്‍ ജീവനക്കാരുണ്ടായിരുന്നു.

തുടര്‍ന്ന് യുവാവ് ഇതിന്റെ ദൃശ്യം ചിത്രീകരിച്ചതോടെയാണ് മദ്യം വാങ്ങാനെത്തിയവര്‍ യുവാവിനെ ആക്രമിച്ചത്. അന്വേഷണത്തില്‍ ഇരുവരും ചങ്ങരംകുളം സ്റ്റേഷനിലെ പോലീസുകാരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ പോലീസോ ബെവ്കോ അധികൃതരോ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

മദ്യവില്‍പനയ്ക്കായുള്ള സമയം കഴിഞ്ഞ് രണ്ട് പേര്‍ ബിവറേജിന്റെ ഗേറ്റിന് പുറത്തുനിന്ന് ജീവനക്കാരോട് സംസാരിക്കുന്നതും പണം കൈമാറുന്നതും കണ്ട സുനീഷ് ഇത് ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇത് കണ്ടതോടെ പൊലീസുദ്യോഗസ്ഥര്‍ സുനീഷിനരികിലെത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി