ഗൊരഖ്പുര്‍: യുപിയിലെ ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍, മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല പാലൂര്‍കോണം സ്വദേശിയായ അഭിഷോ ഡേവിഡാണ് ( 32) മരിച്ചത്. മൂന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു ഡോക്ടര്‍.

താമസിക്കുന്ന മുറിക്കുള്ളിലാണ് അഭിഷോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ നിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് അടക്കം കണ്ടെത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് ബന്ധുക്കളെ അറിയിച്ചത്. അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ താമസ സ്ഥലത്തെത്തിയത്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ പൂട്ടു തകര്‍ത്ത് അകത്തു കയറിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകും. ഒരു വര്‍ഷം മുന്‍പാണ് വിവാഹം കഴിഞ്ഞത്. മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് സഹപാഠികളും പറയുന്നത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. മുറിയില്‍ എത്തിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നിലവില്‍ അഭിഷോയുടെ കുടുംബം ഗോരഖ്പൂരില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മുറിയില്‍ നിന്ന് അമിതമായി മരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് ഗോരക്പൂര്‍ സിറ്റി എസ്പി അറിയിച്ചു. . ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

വെള്ളിയാഴ്ച ഡോ. ഡേവിഡ് കൃത്യസമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാര്‍ ഒരു ജീവനക്കാരനെ ഡോ. ഡേവിഡിനെ പരിശോധിക്കാന്‍ അയച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഹോസ്റ്റല്‍ മുറി അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ആവര്‍ത്തിച്ച് മുട്ടി വിളിച്ചിട്ടും ഡോ. ഡേവിഡ് വാതില്‍ തുറന്നില്ല. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് ജീവനക്കാരന്‍ ഡോ. കുമാറിനെ വിവരമറിയിച്ചു. തുടര്‍ന്ന് അദ്ദേഹം മറ്റുള്ളവര്‍ക്കൊപ്പം ഹോസ്റ്റലിലെത്തി. വാതില്‍ ബലമായി തുറന്നപ്പോള്‍ ഡോ. ഡേവിഡ് തന്റെ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. 'സ്വാഭാവിക മരണമാണോ അതോ ആത്മഹത്യയാണോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് ഡോ. സതീഷ് കുമാര്‍ പറഞ്ഞു