കോഴിക്കോട്: കഴിഞ്ഞ ദിവസം നിലമ്പൂര്‍ എംഎല്‍എ, പി വി അന്‍വര്‍ പൊലീസിനെതിരെ നടത്തിയ വെളിപ്പെടുത്തലില്‍ ഒരു പ്രധാന വിഷയമായി പറഞ്ഞ കാര്യമാണ്, കോഴിക്കോട്ടെ മാമി എന്ന് വിളിക്കുന്ന ആട്ടൂര്‍ മൂഹമ്മദ് എന്ന വ്യവസായിയുടെ തിരോധാനം. കഴിഞ്ഞ ഒരു വര്‍ഷമായി കാണാമറയത്തുള്ള മാമി ജീവിച്ചിരുപ്പുണ്ടോ എന്നുപോലും പൊലീസിന് വ്യക്തമായി പറയാന്‍ കഴിയുന്നില്ല.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് മാമിയെ കാണാതായത് എന്ന് അന്‍വര്‍ പറയുന്നുണ്ട്. എഡിജിപി എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ പറയുന്നു. എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധ ഉപയോഗിച്ചാണ് കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വെളിപ്പെടുത്തലോടെയാണ് മാമിയുടെ തിരോധാനം വലിയ ചര്‍ച്ചയായത്. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

മാമി എന്ന പ്രഹേളിക

ആരായിരുന്നു മാമി, എന്തായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍ എന്നത് ഇപ്പോഴും പ്രഹേളികയായി പൊലീസിന് മുന്നില്‍ തുടരുകയാണ്്. പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായിരുന്നു അദ്ദേഹം. അധികം ആരോടും സംസാരിക്കാതെ സ്വന്തംകാര്യം നോക്കിപ്പോവുന്ന ഒരു മനുഷ്യന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. പക്ഷേ മാമിക്ക് ഉന്നത തലത്തിലുള്ള പല ബന്ധങ്ങളും ഉണ്ടായിരുന്നു. അദ്ദേഹമറിയാതെ കോഴിക്കോട്ട് ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസും നടക്കില്ല എന്നാണ് പറയുന്നത്. ആഡംബര വാഹനങ്ങളുടെ വില്‍പ്പന, ഹോള്‍സെയിലായി കടപ്പ- മാര്‍ബിള്‍ കച്ചവടം, സ്വര്‍ണ്ണവ്യാപാരം, തുടങ്ങിയ നിരവധി കാര്യങ്ങളിയായി കോഴിക്കോട് മുതല്‍ മുബൈവരെ നീണ്ടുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ശൃംഖല എന്നാണ് പറയുന്നത്.

അതേസമയം ബിസിനസില്‍ അങ്ങേയറ്റം സത്യസന്ധനുമായിരുന്ന മാമി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കോഴിക്കോട്ടെ ഒരു ഷോപ്പിങ് മാളിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട്, കോടികളുടെ ഇടപാട് മാമി നടത്തിയതായി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായ കമ്മീഷന്‍ തര്‍ക്കത്തിന്റെ പേരില്‍ ചില ശത്രുക്കളും മാമിക്ക് ഉണ്ടായിരുന്നു എന്ന് പറയുന്നു. ഇവരാണോ അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ എന്ന് സംശയം ഉയര്‍ന്നതിനാല്‍ പൊലീസ് ആദ്യം ആ വഴിക്ക് അന്വേഷണം നടത്തിയിരുന്നു. പക്ഷേ കാര്യമായ വിവരം കിട്ടിയില്ല. അതുപോലെ മറ്റുപലരുടെയും ബിനാമിയാണോ മാമി എന്നും സംശയമുണ്ട്. പക്ഷേ ഇതിനൊന്നും കൃത്യമായ തെളിവുകള്‍ ഇല്ല. സുഹൃത്തുക്കളും, പരിചയക്കാരും, ഇടപാടുകാരുമൊക്കെ പല രീതിയിലാണ് മാമിയെക്കുറിച്ച് മൊഴി കൊടുത്തിട്ടുള്ളത്.

മാമിക്ക് ബിസിനസ് ശത്രുക്കളുണ്ടായിരുന്നോ എന്നതിലേക്ക് അന്വേഷണം നീണ്ടെങ്കിലും, പൊലീസിന് സൂചനകളൊന്നും കിട്ടിയില്ല. അതിനിടെ, ചില പണമിടപാടുകളെ പറ്റിയും സംശയങ്ങളുയര്‍ന്നു. തുടക്കത്തില്‍ മാമി തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന ചിലര്‍ പിന്നീട് അഭിപ്രായ ഭിന്നതകളുന്നയിച്ചു. ആദ്യം കേസ് അന്വേഷിച്ച നടക്കാവ് പൊലീസ് എസ്.എച്ച്.ഒയെ വീണ്ടും കൊണ്ടുവരണമെന്നും വേണ്ടെന്നും പറഞ്ഞായിരുന്നു ഭിന്നത. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥലം മാറിപ്പോയ ഈ ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം അന്വേഷണ സംഘത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും പുതിയ അന്വേഷണ സംഘത്തില്‍ ഇദ്ദേഹം ഉള്‍പ്പെട്ടതില്‍ കുടുംബം പിന്നീട് ദുരൂഹത ഉന്നയിച്ചു. അങ്ങനെ പോലീസ് ഇടപെടലുകളും വിവാദത്തിലായി.

പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമോ?

ജ്വല്ലറികള്‍ക്ക് സ്വര്‍ണ്ണം സപ്ലെ ചെയ്യുന്ന, കമ്മീഷന്‍ ഏജന്റായും മാമി പ്രവര്‍ത്തിച്ചതായി പറയുന്നു. ഇതുവഴിയാണ് അദ്ദേഹത്തിന് പി വി അന്‍വര്‍ പറയുന്നതുപോലെ സ്വര്‍ണ്ണക്കടത്തുസംഘവുമായി ബന്ധം വരുന്നത് എന്നും പറഞ്ഞുകേള്‍ക്കുന്നു. സ്വര്‍ണ്ണബിസിനസിനിടയിലെ പല തര്‍ക്കങ്ങളും മാമി ഇടപെട്ടാണ് പരിഹരിച്ചതത്രേ. അതിനിടെയാണ് കോഴിക്കോട്ട് ഒരു നൂറുകിലോ സ്വര്‍ണ്ണം കാണാതായതായി അഭ്യൂഹം പരക്കുന്നത്. ഇതുസംബന്ധിച്ച പ്രശ്നമാണോ മാമിയുടെ തിരോധാനത്തിന് പിന്നിലെന്നും അറിയില്ല.

പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പറഞ്ഞത് ഇങ്ങനെയാണ്-"മാമി എന്ന് പറയുന്ന കോഴിക്കോടത്തെ കച്ചവടക്കാരന്‍ ഒരുവര്‍ഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. അതും ഈ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍. എല്ലാം കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്പോ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പോലീസിന് വിവരം കൈമാറും. പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി. സുജിത് ദാസിനെ നിയന്ത്രിക്കുന്നത് എം.ആര്‍ അജിത്കുമാറാണ്-".ഈ ആരോപണത്തിലും അന്വേഷണം വേണമെന്നാണ് മാമിയുടെ ബന്ധുക്കളും ആവശ്യപ്പെടുന്നത്.

കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് പണം വാങ്ങി, പൊലീസിന് സമാന്തരമായി അന്വേഷണം നടത്തിയെന്ന ആക്ഷേപവും മാമിയുടെ തിരോധാനത്തിനുശേഷം ഉയര്‍ന്നിരുന്നു. തങ്ങള്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് പിന്നീട് കുടുംബം വ്യക്തത വരുത്തി. മാമിയുടെ ചില ജീവനക്കാരെ ചുറ്റിപ്പറ്റിയും ഊഹാപോഹങ്ങള്‍ ഉയര്‍ന്നു. രണ്ടാഴ്ച മുമ്പ് മാധ്യമം ദിനപത്രം, മാമിയെ കാണാതായി ഒരു കൊല്ലമായപ്പോള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇക്കാര്യങ്ങള്‍ എടുത്തു പറഞ്ഞിരുന്നു.

കോടികള്‍ ആസ്തിയുണ്ടെന്ന് പറയുന്ന മാമിക്ക്, നാലു ഭാര്യമാരുണ്ട്. പക്ഷേ എല്ലാ കുടുംബാംഗങ്ങളും ഒരേ മനസ്സോടെയാണ് ഇപ്പോള്‍ അന്വേഷണ ആവശ്യവുമായുള്ളത്. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി, പുത്തന്‍പണം, ലോഹം എന്നീ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചത് മാമിയെ കണ്ടിട്ടാണെന്ന ഒരു വാര്‍ത്തയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ അതുപോലെ സിനിമാറ്റിക്കായിപ്പോയി പിന്നീട് മാമിയുടെ ജീവതവും. ഇപ്പോള്‍ അദ്ദേഹം എവിടെയുണ്ടെന്നുപോലും ആര്‍ക്കും അറിയില്ല.