അടൂര്‍: മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് ജീവനക്കാരന് പൊളളലേറ്റ സംഭവം ഒതുക്കി തീര്‍ക്കാനുളള സിപിഎം നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി. ഉടമസ്ഥതാ തര്‍ക്കം നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ ഭരണം നടത്തുന്നതിന് ഹൈക്കോടതി നിയോഗിച്ച റിസീവര്‍ അഡ്വ. ഡി. രാധാകൃഷ്ണന്‍ നായര്‍ക്കെതിരേ മണ്ണടി 169-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം സെക്രട്ടറി സി. പ്രകാശ് ഡിവൈ.എസ്്.പിക്ക് പരാതി നല്‍കി.

വെടിമരുന്ന് സംഭരിക്കാനോ പ്രയോഗിക്കാനോ നിയമപരമായി യാതൊരു അനുമതിയുമില്ലാത്ത ക്ഷേത്രത്തില്‍ നിയമലംഘനത്തിന് കൂട്ടു നിന്ന റിസീവര്‍ക്കെതിരേ നടപടി വേണം എന്നാണ് ആവശ്യം. ക്ഷേത്രം മണ്ണടി 169-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുളളതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ രാവിലെ 10 നാണ് സംഭവം. കര്‍ക്കിടകം ഒന്നിനോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ വെടിവഴിപാട് നടക്കുന്നതിനിടെയാണ് അപകടം. മണ്ണടി പുളിമൂട്ടില്‍ അരവിന്ദാക്ഷന്‍ പിള്ളയ്ക്കാണ് പൊളളലേറ്റത്. സാരമായ പരുക്കേറ്റ ജീവനക്കാരനെ ഓട്ടോറിക്ഷയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയറ്റത്തും കൈയ്ക്കും കാലിനുമാണ് പരുക്ക്. സാരമായി പൊളളലേറ്റിട്ടുണ്ട്. മണ്ണടി മുടിപ്പുര ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളുടെ നേതൃത്വത്തിലാണ് പൊള്ളലേറ്റ അരവിന്ദാക്ഷനെ ആശുപത്രിയില്‍ എത്തിച്ചത്.

എല്ലാ വിശേഷദിവസങ്ങളിലും ക്ഷേത്രത്തില്‍ നിയമം ലംഘിച്ച് വെടിവഴിപാടുണ്ട്. അരവിന്ദാക്ഷന്‍ പിള്ളയാണ് ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നത്. ഇദ്ദേഹത്തിന് പൊള്ളലേറ്റ വിവരം അറിഞ്ഞതിന് പിന്നാലെ സിപിഎം ഏരിയാ നേതാവ് സ്ഥലത്ത് വന്നു. അപകടം നടന്ന സ്ഥലം കഴുകി വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ചു. ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പ്രദേശം. കേസെടുക്കരുതെന്ന് കര്‍ശന നിര്‍ദേശം പോലീസിന് നല്‍കിയിരുന്നു. ഇതുകാരണം പോലീസ് അറിഞ്ഞ മട്ട് കാണിച്ചിട്ടില്ല. രഹസ്യാന്വേഷണ വിഭാഗങ്ങളെയും വിരട്ടി നിര്‍ത്തിയതിനാല്‍ റിപ്പോര്‍ട്ട് മുകളിലേക്ക് പോയിട്ടില്ല.

ഹൈക്കോടതി നിയോഗിച്ച റിസീവര്‍ക്കാണ് സംഭവങ്ങളുടെ ഉത്തരവാദിത്തമെന്ന് പരാതിയില്‍ പറയുന്നു. ക്ഷേത്രത്തില്‍ വെടിവഴിപാട് നടത്തുന്നതിന് നിയമാനുസരണം ലൈസന്‍സോ വെടിമരുന്ന് സൂക്ഷിക്കുന്നതിനുളള സൗകര്യങ്ങളോ ഇല്ലാത്തതാണ്. അനധികൃതമായി സുക്ഷിച്ച വെടിമരുന്നാണ് ഒരാള്‍ക്ക് പൊളളലേല്‍ക്കാന്‍ കാരണമായിട്ടുള്ളത്. നാട്ടുകാര്‍ വിവരം യഥാസമയം ഏാനത്ത് പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. അവിടെ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ റിസീവര്‍ക്കെതിരേ നടപടി വേണമെന്നാണ് പരാതിയില്‍ പറയുന്നത്.