കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് തീവ്രവാദവിരുദ്ധ സേന, മാവോയിസ്റ്റ് നേതാവ് സോമനെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാന്‍ഡറാണ് സോമന്‍. കല്‍പ്പറ്റ സ്വദേശിയായ ഇയാള്‍ പോലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ്. എറണാകുളത്തേക്ക് കൊണ്ടുപോയ സോമനെ എ ടി എസ് ചോദ്യംചെയ്യുകയാണ്. മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ പേരില്‍ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ 'വാണ്ടഡ്' പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പക്ഷേ തീര്‍ത്തും അസധാരണമായ ഒരു ജീവിത കഥയാണ് സോമന്റെത് എന്നാണ് പൊലീസ് പറയുന്നത്. ചുഴലി പുലയക്കൊല്ലിയില്‍ രാമന്‍കുട്ടി-ദേവി ദമ്പതികളുടെ മകനാണ് സോമന്‍. 1990-കളില്‍ കല്‍പറ്റ ഗവ. കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എ ബി വി പി പ്രവര്‍ത്തകനായിരുന്നു. പില്‍ക്കാലത്തു വയനാട് ബ്ലേഡ് വിരുദ്ധ സമരസമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സോമന്‍ 'പോരാട്ടം' എന്ന സംഘടനയിലും തുടര്‍ന്നു മാവോയിസ്റ്റ് പ്രസ്ഥാനത്തിലും എത്തുകയായിരുന്നു.

കല്‍പറ്റയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'യുവദര്‍ശനം' മാസികയുടെയും 'ഞായറാഴ്ചപ്പത്ര'ത്തിന്റെയും ചീഫ് എഡിറ്ററായിരുന്നു സോമന്‍. 'പോരാട്ടം' ബത്തേരിയിലും കണ്ണൂരിലും കാസര്‍കോടും നടത്തിയ പ്രധാന ആക്ഷനുകളില്‍ പങ്കാളിയായിരുന്നു സോമന്‍. എന്നാല്‍ ഒരു കറുത്ത ഭൂതകാലവും സോമനുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. കല്‍പറ്റ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ചിട്ടിക്കമ്പനി, താമരശേരിയിലും ബത്തേരിയിലുമടക്കം നല്‍കിയ ചെക്ക് കേസുകളില്‍ സോമന്‍ പ്രതിയായിരുന്നു.

ഈ കേസുകള്‍ ഒഴിവാക്കുന്നതിനു വയനാട് ബ്ലേഡ് വിരുദ്ധ സമിതിയുടെ സഹായം തേടിയതിനു പിന്നാലെയാണ് സോമന്‍ 'പോരാട്ടം' പ്രവര്‍ത്തകനായത്. നിരവധി തട്ടിപ്പുകേസുകളില്‍ കുടുങ്ങി രക്ഷയില്ലാതെ മാവോയിസ്റ്റായി മാറിയ ഒരാളാണ് ഇയാളെന്നാണ് പലരും പറയുന്നത്. കല്‍പറ്റയിലെ പല പത്രക്കാര്‍ക്കും ഇയാള്‍ പണം കൊടുക്കാനുണ്ട്. ഒരു റിപ്പോര്‍ട്ടറോട് അഞ്ഞൂറ് രൂപയും വാങ്ങിയാണ് സോമന്‍ അവസാനം പോയത് എന്നാണ് അറിയുന്നത്.

മാവോവാദിസേനയില്‍ ചേര്‍ന്നതിനുശേഷം ആദ്യം നിലമ്പൂരും പിന്നീട് വയനാടുമായിരുന്നു പ്രധാനപ്രവര്‍ത്തനമേഖല. നിലവില്‍ യു.എ.പി.എ. ഉള്‍പ്പെടെ 76 കേസുകളാണ് സോമന്റെ പേരിലുള്ളത്. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് കേസുകള്‍. മാവോവാദിസേനയുടെ ദക്ഷിണമേഖലാ കമ്മിറ്റിയംഗവുമായിരുന്നു സോമന്‍. മുന്‍പ് നാടുകാണിദളത്തിന്റെ കമാന്‍ഡറായിരുന്നെങ്കിലും ദളം പിരിച്ചുവിട്ടതോടെ സി.പി. മൊയ്തീനുകീഴില്‍ കബനീദളത്തിന്റെ ഭാഗമായി. സി.പി. മൊയ്തീനും മനോജിനും സന്തോഷിനുമൊപ്പം ജൂലായ് 17-നാണ് സോമനും കാടിറങ്ങുന്നത്. പിന്നീട് കോയമ്പത്തൂരിലായിരുന്നു ഒളിയിടം.

ഏറെക്കാലം നാട്ടുകാര്‍ക്ക് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള മാവോവാദികളിലൊരാളായി സോമനെ പോലീസ് സ്ഥിരീകരിക്കുന്നത്. 2015-ല്‍ അട്ടപ്പാടിയില്‍ പോലീസിനുനേരേ നിറയൊഴിച്ചതില്‍ സോമന്‍ ഒന്നാംപ്രതിയായി. 2017-ലെ മാവോവാദി ലുക്കൗട്ട് നോട്ടീസിലും സോമനുണ്ട്. അടുത്തിടെ വയനാട്ടില്‍നടന്ന എല്ലാ മാവോവാദി ആക്ഷനുകളിലും മാവോവാദിസാന്നിധ്യം സ്ഥിരീകരിച്ചയിടങ്ങളിലും സോമനുണ്ടായിരുന്നു. 'അക്ബര്‍' എന്നൊരു വിളിപ്പേരുകൂടി സോമനുണ്ട്.

തിരഞ്ഞെടുപ്പുകാലത്ത് മാനന്തവാടിയില്‍ തൊഴിലാളികളുടെ കേന്ദ്രത്തില്‍ എത്തിയ സായുധസംഘത്തില്‍ സോമനും ഉണ്ടായിരുന്നു. നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടികൂടിയത്. പുലര്‍ച്ചെ മൂന്നരയ്ക്കുള്ള രാജ്യറാണി എക്‌സ്പ്രസില്‍ നിലമ്പൂരിലേക്ക് പോകാനായിരുന്നു ലക്ഷ്യമെന്നാണ് സൂചന. നിലവില്‍ യു.എ.പി.എ. ഉള്‍പ്പെടെ 76 കേസുകളാണ് സോമന്റെ പേരിലുള്ളത്. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് കേസുകള്‍. 2015-ല്‍ അട്ടപ്പാടിയില്‍ പോലീസിനുനേരേ നിറയൊഴിച്ചതില്‍ സോമന്‍ ഒന്നാംപ്രതിയാണ്.