കോഴിക്കോട് : മാറാട് ഭജനമഠം അടിച്ചു തകര്‍ത്തു. ബലി പെരുന്നാള്‍ ദിവസമായ ഇന്ന് രാവിലെയാണ് സംഭവം. പ്രദേശവാസിയായ നവാസ് എന്നയാളാണ് രാവിലെ ആറ് മണിയോടെ ഭജനമഠത്തില്‍ അതിക്രമിച്ച് കയറി നശിപ്പിക്കാന്‍ ശ്രമിച്ചത്.




ഭജനമഠത്തിന്റെ മുന്‍വശത്തുണ്ടായിരുന്ന തുളസിത്തറ എടുത്തെറിയുകയും അകത്ത് കയറി വിഗ്രഹവും ഫോട്ടോകളും എറിഞ്ഞു നശിപ്പിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ഭജനമഠത്തിലെ ഗുരുസ്വാമി ശ്രീനിവാസന്റെ കാല്‍ അടിച്ചൊടിക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്കു കയറാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.



മാറാട് പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് ഇതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗുരുസ്വാമി ശ്രീനിവാസനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുസ്വാമിയുടെ കയ്യിലിരുന്ന വടി അക്രമി പിടിച്ചു വാങ്ങി, അത് ഉപയോഗിച്ച് ആണ് മര്‍ദ്ദിച്ചത്. പ്രതി മാറാട് സ്വദേശി നവാസ് പോലീസ് കസ്റ്റഡിയിലാണ്.




വിദേശത്തായിരുന്ന നവാസ് രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മത്സ്യ തൊഴിലാളിയായ ഇയാള്‍ സദാസമയവും ഒരു ബാഗും തോളില്‍ ഇട്ട് നടക്കുന്ന വ്യക്തി ആണെന്നും, പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും പ്രദേശവാസികള്‍ പറയുന്നു. നവാസ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്.

സംഭവത്തെ തുടര്‍ന്ന് മാറാട് പോലീസ് സ്റ്റേഷനില്‍ വെച്ച് സര്‍വകക്ഷിയോഗം നടത്തി. പൊലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടി ഉണ്ടാകും എന്ന് പൊലീസ് ഉറപ്പു നല്‍കി. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണം എന്നും പൊലീസ് പറഞ്ഞു. രാഷ്ട്രീയ -മത സമുദായിക രംഗത്തെ പ്രതിനിധികള്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു.