പോര്‍ട്ട് മോറിസ്‌ബേ: ലോകത്തെ ഏറ്റവും ആകര്‍ഷകമായ ജോലികളില്‍ ഒന്നാണ് പൈലറ്റിന്റേത്. കനത്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആഡംബര ജീവിതവും കൂടാതെ സമൂഹത്തില്‍ ഏറെ ആദരവും ലഭിക്കുന്ന ജോലിയാണ് ഇത്. എന്നാല്‍ ഈ ജോലിയുടെ തിളക്കത്തില്‍ ഒന്നും ഭ്രമിക്കാതെ പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി തന്റെ വൈമാനിക ജീവിതം മാറ്റി വെച്ച ഒരു പൈലറ്റിന്റെ കഥ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. മാര്‍ക്ക് പാം എന്നാണ് ഈ പൈലറ്റിന്റെ പേര്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് പൈലറ്റായിരുന്നു. അമ്മാവന്‍മാരും അടുത്ത ബന്ധുക്കളില്‍ പലരും പൈലറ്റുമാരാണ്.

എന്നാല്‍ മാര്‍ക്ക് പാം പാപ്പുവാ ന്യൂ ഗിനിയയിലെ കാടുകളില്‍ സേവനം അനുഷ്ഠിക്കാനാണ് തീരുമാനം എടുത്തത്. വളരെ ദാരിദ്യവും ദുരിതങ്ങളും അനുഭവിക്കുന്ന അവിടുത്തെ ജനങ്ങളുടെ ജീവന്‍ രക്ഷാ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. പരിമിതമായ സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇവിടെ പലരും മരിക്കുക പതിവാണ്. പ്രസവസമയത്ത് സ്ത്രീകള്‍ മരിക്കുന്നതും പാമ്പുകടിയേറ്റു കുട്ടികള്‍ മരിക്കുന്നതും കൂടാതെ മലേറിയ, ക്ഷയം, അണുബാധകള്‍ എന്നിവയും ഇവിടെ വ്യാപകമായിരുന്നു.

വിദൂര ജനവാസ കേന്ദ്രങ്ങളിലേക്ക് വൈദ്യസഹായം എത്തിക്കാന്‍ യാതൊരു സംവിധാനവും ഇല്ലായിരുന്നു. ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും രണ്ട് മൂന്നും ദിവസങ്ങള്‍ വേണ്ടി വന്നിരുന്നു. സമരിറ്റന്‍ എയര്‍വെയ്സിലാണ് പാം ഇപ്പോള്‍ ജോലി ചെയ്യുന്നത്.. ഇപ്പോള്‍ ഈ പൈലറ്റിന്റെയും സഹപ്രവര്‍ത്തകരുടേയും പ്രധാന ദൗത്യം പാപ്പുവാ ന്യൂ ഗിനിയയിലെ കാടുകളില്‍ കഴിയുന്ന മനുഷ്യര്‍ക്ക് മരുന്നും വൈദ്യസഹായങ്ങളും എത്തിക്കുക എന്നതാണ്.




അവശരായിരുന്ന 1500 ഓളം പേരെയാണ് മാര്‍ക്ക് പാമും സംഘവും ചേര്‍ന്ന് വിമാനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചത്. ഇവിടെ പോളിയോ പൊട്ടിപ്പുറപ്പെട്ട സമയത്ത് പാമും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് വാക്സിനേഷന്‍ ക്യാമ്പയിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത്. ഇവരുടെ വിമാനങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ എത്രയോ കുട്ടികളുടെ ജീവന്‍ രക്ഷിച്ച പ്രതിരോധ കുത്തിവെയ്പുകള്‍ അസാധ്യമാകുമായിരുന്നു. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്താണ് പാമും സംഘവും ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. നേരത്തേ രോഗികളെ മൂന്ന് ദിവസം കൊണ്ട് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ വിമാനത്തില്‍ ഒരു മണിക്കൂര്‍ കൊണ്ട് എത്തിക്കാന്‍ സാധിക്കും.

കാലിഫോര്‍ണിയയില്‍ മന്ത്രിയായിരുന്ന സ്വന്തം പിതാവ് തന്നെയാണ് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ പാമിന്റെ മാതൃക. കൗമാര കാലത്ത് ദൈവം തന്നെയാണ് ഇത്തരം ഒരു ജീവിതം നയിക്കാന്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പൈലറ്റാകാന്‍ പരിശീലനം നത്തുന്ന കാലത്ത് സഹപാഠിയായി എത്തിയ ഒരു പാപ്പുവാ ന്യൂ ഗിനിയക്കാരനാണ് ഇക്കാര്യത്തില്‍ പാമിന് വഴികാട്ടിയായത്.




പത്തൊമ്പതാമത്തെ വയസിലാണ് അദ്ദേഹം ഇവിടെ ആദ്യമായി എത്തുന്നത്. അന്നത്തെ ഈ നാടിന്റെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി എന്നാണ് പാം ഓര്‍ക്കുന്നത്. അങ്ങനെയാണ് പില്‍ക്കാലത്ത് ഇവിടുത്തെ ജനങ്ങള്‍ക്കായി സീ പ്ലെയിന്‍ സര്‍വ്വീസ് തുടങ്ങാന്‍ അ്ദ്ദേഹം തീരുമാനിച്ചത്. മൂന്ന് ദിവസമായി അവശനിലയില്‍ കഴിയുന്ന ഒരു പൂര്‍ണ ഗര്‍ഭിണിയെ ആണ് ആദ്യമായി ഇവര്‍ വിമാനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ പാമിന്റെ സമരിറ്റന്‍ എയര്‍വെയ്സ് പാപ്പുവാ ന്യൂഗിനിയയിലെ പാവങ്ങളുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇപ്പോള്‍ മൂന്ന് സീപ്ലെയിനുകളാണ് സ്ഥാപനത്തിന്് സ്വന്തമായിട്ടുള്ളത്.