കൊച്ചി: എറണാകുളം കളമശേരിയിലുള്ള മാര്‍ത്തോമ ഭവന്റെ ഭൂമിയില്‍ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തില്‍ ഇടപെട്ട് എറണാകുളം ഡിസിസിയും രംഗത്തുവന്നു. മഠത്തില്‍ അതിക്രമം നടത്താന്‍ രാഷ്ട്രീയ ഗുണ്ടകള്‍ക്ക് കയറി നിരക്കാന്‍ ഒത്താശ ചെയ്ത് ആരെന്ന് ചോദിച്ചു ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് രംഗത്തുവന്നു. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യത്തിനായി മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായതെന്നും അതിനെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച ഷിയാസ് പറഞ്ഞു.

അതേസമയം കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ പോലീസ് നടപടി വേണമെന്ന് കത്തോലിക്ക കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമപരമായ നീതി ആരുടെയും ഔദാര്യമല്ല, അത് അനുവദിച്ച് കിട്ടാന്‍ മാര്‍ത്തോമ ഭവന് അവകാശമുണ്ട്. സ്ഥലത്തെ മഠത്തിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം പോലും തടയപ്പെടുന്ന സാഹചര്യമുണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.

സമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകമായ നിലപാട് അധികാരികള്‍ സ്വീകരിക്കരുതെന്നും അതിക്രമം കാണിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുരക്ഷ ഒരുക്കാന്‍ വന്നവര്‍ കൈയേറ്റക്കാര്‍ക്ക് ഓത്താശ ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ട് മാര്‍ത്തോമ ഭവന് നീതി നടപ്പാക്കി കൊടുക്കണമെന്നും കത്തോലിക്ക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കളമശേരിയിലെ മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ നിയമ നടപടി വൈകുന്നത് പ്രതിഷേധാര്‍ഹമെന്ന് മാര്‍ത്തോമാ ഭവനം സുപ്പീരിയര്‍ ഫാ. ജോര്‍ജ് പാറയ്ക്കലും വ്യക്തമാക്കിയിരുന്നു. എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും ഇന്‍ജങ്ഷന്‍ ഓര്‍ഡറും ലംഘിച്ചുകൊണ്ടാണ് സെപ്റ്റംബര്‍ നാലിന് പുലര്‍ച്ച ഒരു മണിമുതല്‍ നാല് മണിവരെയുള്ള സമയത്ത് ഇരുട്ടിന്റെ മറവില്‍, എഴുപതോളം പേര്‍ ആസൂത്രിതമായി കളമശേരി മാര്‍ത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയില്‍ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തത്.

ഭൂമിയെ സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലായതുകൊണ്ടും ഭൂമിയുടെ മേലുള്ള മാര്‍ത്തോമാ ഭവനത്തിന്റെ കൈവശാവകാശം കോടതി അംഗീകരിച്ചിട്ടുള്ളതിനാലും നിയമപരമായ പിന്തുണ പോലീസ് നല്‍കുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നും മാര്‍ത്തോമാ ഭവനം അധികൃതര്‍ പ്രതീക്ഷി ച്ചെങ്കിലും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പോലീസിന്റെ നിഷ്‌ക്രിയത്വം തുടരുകയാണെന്ന് ഫാ. ജോര്‍ജ് പാറക്ക പറഞ്ഞു.

1982 ല്‍ മാര്‍ത്തോമാ ഭവനം അധികൃതര്‍ക്ക് സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കള്‍ 2010 ല്‍ വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളുമായി മറ്റൊരാള്‍ക്ക് അതേ സ്ഥലം വില്‍പ്പന നടത്തുകയാണുണ്ടായത്. സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ മാര്‍ത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോടതി ഡിക്രിയിലൂടെ അംഗീകരിച്ചിട്ടുള്ളതും മറുപാര്‍ട്ടിക്കോ അവരുടെ പേരില്‍ മറ്റാര്‍ക്കുമോ പ്രസ്തുത ഭൂമിയില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ലെന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

കോടതി ഉത്തരവ് ലംഘിച്ച് അതിക്രമിച്ചു കയറിയവര്‍, 45 വര്‍ഷമായുള്ള 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളും തകര്‍ത്തത്. പത്തോളം സന്യാസിനിമാര്‍ താമസിക്കുന്ന കോണ്‍വെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാ സികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കയ്യേറ്റക്കാരുടെ ചെയ്തികള്‍. പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കുകയും നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുകയും ചെയ്തു.

ഇപ്പോഴും ഇപ്രകാരമുള്ള നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയോ കയ്യേറ്റക്കാരെ തടയുകയോ ചെയ്യുന്നില്ല. പോലീസ് മേലുദ്യോഗസ്ഥരും നിഷ്‌ക്രിയരായി തുടരുകയാണ്.

നഗ്നമായ ഈ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികള്‍ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം. പരിഹാരം കണ്ടെത്താന്‍ ആവശ്യമായ ക്രിയാത്മകമായ ഇടപെടലുകള്‍ ജനപ്രതിനിധികളും നടത്തണം.

പ്രദേശത്തെ സാമൂഹിക ഐക്യത്തിനു വിഘാതമാകാത്ത തരത്തില്‍ പ്രശ്നം പരിഹരിക്കാനാണ് ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവ സമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നത്. ഇനിയും നിഷ്‌ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കില്‍ നിയമ, പ്രതിഷേധ നടപടികളിലേക്കു നീങ്ങാന്‍ ക്രൈസ്തവ സമൂഹം നിര്‍ബ ന്ധിതരാകുമെന്ന് ഫാ. ജോര്‍ജ് പാറയ്ക്ക പ്രസ്താവനയില്‍ വ്യക്തമാക്കി.