ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് തിരിച്ചടി കിട്ടിയെന്ന വ്യാജവാര്‍ത്ത നല്‍കിയ മാത്യു സാമുവലിന്റെ യുട്യൂബ് ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പൂട്ടി. മാത്യു സാമുവലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടപ്പോള്‍ അഞ്ചല്ല ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടെന്നാണ് മാത്യു സാമുവലിന്റെ അവകാശവാദം. ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാരദ ന്യൂസ് മുന്‍ എഡിറ്റര്‍ കൂടിയായ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഓപറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ചെയ്ത വീഡിയോ ആണ് വിലക്കിന് കാരണം.

മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നുണകളാണ് അന്താരാഷ്ട്രമാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാത്യുസാമൂവല്‍ തട്ടിവിടുന്നത്. എന്തുകൊണ്ടാണ് നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ സര്‍ക്കാരിനെതിരെ നുണപ്രചചരണത്തില്‍ മുഴുകുന്നതെന്ന് മനസ്ലിലായിരുന്നില്ല. മൂന്ന് റഫാല്‍ വിമാനങ്ങള്‍, രണ്ട് മിഗ് വിമാനങ്ങള്‍ എന്നിവ വെടിവെച്ചിട്ടെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടത്. എന്നാല്‍ അഞ്ചല്ല ഏഴ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് മാത്യു സാമുവല്‍ അവകാശപ്പെടുന്നത്.

ബിബിസി, സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ തുടങ്ങിയ വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് താന്‍ ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടെന്ന് മാത്യുസാമുവല്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ നഷ്ടം എന്നാണ് മാത്യു സാമുവല്‍ പറയുന്നത്. പക്ഷെ ഈ തിരിച്ചടി ഇന്ത്യ സമ്മതിക്കുന്നില്ലെന്നും മാത്യു സാമൂവല്‍ പറയുന്നു. പൊതുവേ ഇന്ത്യയ്ക്കെതിരായ ഒരു റിപ്പോര്‍ട്ടിംഗ് രീതിയാണ് ഇന്ത്യാ-പാക് ഏറ്റുമുട്ടലില്‍ വിദേശമാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. വലിയൊരു അജണ്ട ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വീഡിയോയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാരിന് പരാതിയും കിട്ടി. 'ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു' എന്ന തലക്കെട്ടിലായിരുന്നു വീഡിയോ. എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? ചൈനയുടെ സഹായം കാണാതിരുന്നത് എങ്ങനെ? തുടങ്ങിയ വാചകങ്ങളും തലക്കെട്ടിലുണ്ടായിരുന്നു. അഡ്വ. മുഹമ്മദ് ഷബീര്‍ എന്ന വ്യക്തിയാണ് വീഡിയോയുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

ഇന്ത്യന്‍ സൈന്യത്തെ ഡിമോറലൈസ് ചെയ്യുകയും സൈന്യത്തെയും സൈനിക നടപടികളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുക എന്ന ഉദ്ദേശ്യത്തോടെയും അതുവഴി ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും കോട്ടം തട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ ചെയ്തതെന്നും ഷബീര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇത് കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുത്തു.