മുംബൈ: ഇക്കഴിഞ്ഞ ആഗസ്ത് 25ന് മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടന്ന 'ലാക്ക്പതി ദീദി' സമ്മേളനത്തിന്റെ വേദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പുരോഗമിക്കുന്നു. സംസാരത്തിനിടയ്ക്കാണ് ഒരു സ്ത്രീയുടെ പേര് പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറയുന്നത്. ഉത്തര്‍ പ്രദേശ് സ്വദേശിനി റീന കുമാരിയെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്.റീനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുക മാത്രമല്ല ചടങ്ങില്‍ അവരെ ആദരിക്കുകയും ചെയ്തു.

മോദിയെ ആരാധാകനാക്കാന്‍ മാത്രം എന്ത് പ്രത്യേകതയാണ് റീനയ്ക്കുള്ളത് എന്ന അന്വേഷണം ചെന്നവസാനിച്ചത് ഇന്ത്യന്‍ ബാങ്കിങ്ങ്

വുമണ്‍ എന്ന വിശേഷണത്തിന് അര്‍ഹയായ റീന കുമാരിയുടെ വിജയകഥയിലാണ്.2000ലേറെ അക്കൗണ്ടുകള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന റീന ഇന്ന് ഒരു ബിസി സഖികൂടിയാണ്.ഉത്തര്‍പ്രദേശ് സ്വദേശിനി റീന കുമാരി ഇന്ത്യന്‍ ബാങ്കിങ്ങ് വുമണായതിന് പിന്നിലെ കഥ ഇങ്ങനെ..

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ഹാന്‍ഡിയ മണ്ഡലത്തിലെ നെവാഡ ഖെരുവ ഗ്രാമത്തിലാണ് റീന കുമാരി ജനിച്ചുവളര്‍ന്നത്.2021 മുതലാണ് റീനാകുമാരിയുടെ പേര് വാര്‍ത്തകളില്‍ ഉള്‍പ്പെടെ ഇടംപിടിക്കാന്‍ തുടങ്ങിയത്.ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ സഖി പദ്ധതിയില്‍ റീന സജീവമാകുന്നത് ആ വര്‍ഷം തൊട്ടാണ്.ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ വനിതകള്‍ക്കായുള്ള ബിസിനസ് കറസ്‌പോണ്ടന്റ് പ്രോഗ്രാമാണ് ബിസി സഖി. കൊവിഡ് വ്യാപനം സാധാരണ ജീവിതത്തെ താറുമാറാക്കിയപ്പോള്‍ 2020ല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതി അവതരിപ്പിച്ചത്.

ഗ്രാമത്തില്‍ താമസിക്കുന്നവര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ എളുപ്പമാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രഥമിക ഉദ്ദേശം.എന്നാല്‍ പദ്ധതിയിലൂടെ നിരവധി സ്ത്രീകള്‍ക്ക് തൊഴിലവസരവും ലഭിച്ചു.ജോലിക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ ബിസി സഖിയായി നിയമിക്കും.ഇവര്‍ക്ക് ആദ്യ ആറ് മാസം 4000 രൂപ വീതം നല്‍കും.കൂടാതെ ബാങ്കിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 50,000 രൂപയും ബാങ്കിംഗ് ഇടപാടുകള്‍ക്കുള്ള കമ്മീഷനും ലഭിക്കും. ആദ്യ ആറ് മാസത്തിന് ശേഷം കമ്മീഷന്‍ വഴി മാത്രമാകും വരുമാനം.ഇതാണ് സഖിയുടെ പ്രവര്‍ത്തന രീതി.

പദ്ധതിയെക്കുറിച്ചും അതിന്റെ അനന്തര സാധ്യതകളെക്കുറിച്ചും മനസിലാക്കിയ റീന പദ്ധതിയുടെ ഭാഗമാവുകയായിരുന്നു.സ്ത്രീകള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടും നിക്ഷേപവും ഉണ്ടാക്കി അവര്‍ക്ക് ഉന്നമനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് റീന ബിസി സഖി ജോലിയില്‍ പ്രവേശിച്ചത്.പക്ഷെ അവര്‍ പ്രതീക്ഷിച്ച അത്ര എളുപ്പമായിരുന്നില്ല സഖിയിലെ തുടക്കം.പലവിധ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നത് ഇന്നത്തെ കാലത്ത് ജനങ്ങളെ പദ്ധതിയെക്കുറിച്ച് പറഞ്ഞ് മനസിലാക്കുകയായിരുന്നു വലിയ വെല്ലുവിളി.പദ്ധതി വല്ല സാമ്പത്തിക തട്ടിപ്പുമാണോ എന്നതായിരുന്നു പലരുടെയും സംശയം.

പക്ഷെ പിന്മാറാന്‍ റീന തയ്യാറായില്ല.കഴിയുന്നത്ര പേരെ നേരില്‍ കണ്ടും കാര്യങ്ങള്‍ വിശദീകരിച്ചും സഖിയെക്കുറിച്ച് റീന നാട്ടുകാരെ ബോധവല്‍ക്കരിച്ചു.മൗത്ത് പബ്ലിസിറ്റിയിലുടെ സഖി നാട്ടില്‍ ചര്‍ച്ചാവിഷയമായി.ഒരു അക്കൗണ്ട് പോലും തുറക്കാന്‍ കഴിയില്ലെന്ന് വിചാരിച്ചിടത്തുനിന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ ഗ്രാമത്തിലുള്ള നിരവധി സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ റീനയ്ക്ക് സാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2000 ബാങ്ക് അക്കൗണ്ടുകളാണ് റീന വഴി ആരംഭിച്ചത്.

ധാരാളം സ്റ്റാഫ് ആവശ്യമായി വരുന്ന മേഖലയാണ് ബാങ്കിംഗ്.പ്രത്യേകിച്ച് ഇന്റര്‍നെറ്റ് പോയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കുറവുള്ള ഗ്രാമപ്രദേശങ്ങളില്‍.ഇവിടെയാണ് ബിസി സഖി റീന കുമാരിയുടെ പരിശ്രമം പ്രധാന ബാങ്കുകള്‍ക്ക് ലക്ഷക്കണക്കിന് ലാഭം നല്‍കുന്നത്.ഇതോടെ ബാങ്കുകാരുടെയും പ്രിയപ്പെട്ടവളായി റീന കുമാരി.2000ലെറെപ്പേരുടെ ബാങ്കിംഗ് സേവനങ്ങളെല്ലാം റീന ഒറ്റയ്ക്കാണ് ചെയ്തുകൊണ്ടിരിക്കുന്നത്.അതായത് ഒരു വലിയ ബാങ്കിലെ ജോലി ഒറ്റയ്ക്ക് ചെയ്യുന്നതുപോലെയാണിത്.

ഒരു ബിസി സഖി എന്ന നിലയില്‍ പണം നിക്ഷേപിക്കല്‍,പിന്‍വലിക്കല്‍, അക്കൗണ്ട് ആരംഭിക്കല്‍ ഉള്‍പ്പെടെയുള്ള ബാങ്കിംഗ്

സേവനങ്ങള്‍ വീടുകളിലെത്തി ചെയ്ത് കൊടുക്കുന്നു.മാത്രമല്ല, വൈദ്യുതി ബില്‍ അടയ്ക്കുക,വിള ഇന്‍ഷ്വറന്‍സ് അപേക്ഷകള്‍

സമര്‍പ്പിക്കുക തുടങ്ങിയ സഹായങ്ങളും അവര്‍ സാധാരണക്കാര്‍ക്ക് ചെയ്ത് കൊടുക്കുന്നു.ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ഒരു മാതൃകയാണ് റീന.റീനയുടെ ഈ പ്രവര്‍ത്തനമികവ് കണക്കിലെടുത്ത് ഇതിനോടകം നിരവധി പുരസ്‌കാരങ്ങളാണ് ഇവരെ തേടിയെത്തിയത്.

ഇതൊന്നും കൂടാതെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും റീനയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഓഗസ്റ്റ് 25 -ന് മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടന്ന ലാക്ക്പതി ദീദി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റീന കുമാരിയെ ആദരിച്ചതോടെയാണ് ഈ വിജയഗാഥ ലോകം അറിയുന്നത്.