ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ സമ്മാനവുമായി ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. സെപ്റ്റംബര്‍ 17ന് 75ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് 2022 ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസ്സി അണിഞ്ഞ അര്‍ജന്റീന ജഴ്‌സിയാണ് തന്റെ ഒപ്പോടുകൂടി സമ്മാനമായി അയച്ചു നല്‍കിയത്.

ഡിസംബറില്‍ മെസ്സിയുടെ ഇന്ത്യന്‍ പര്യടനവും പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയും മുന്നില്‍ നില്‍ക്കെയാണ് ലോകഫുട്ബാളിലെ ഇതിഹാസം ലോകകപ്പില്‍ അണിഞ്ഞ ജഴ്‌സി കൈയൊപ്പ് ചാര്‍ത്തി സമ്മാനിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് മെസ്സിയും ഇന്റര്‍മിയാമിയിലെ സഹതാരങ്ങളും ഇന്ത്യന്‍ പര്യടനത്തിനായി എത്തുന്നത്. കൊല്‍ക്കത്ത, ന്യൂഡല്‍ഹി, മുംബൈ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന മെസ്സി ഡിസംബര്‍ 15ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ചയും നടത്തുന്നുണ്ട്.

75ാം പിറന്നാള്‍ സമ്മാനമായി കൈയൊപ്പ് ചാര്‍ത്തിയ ജഴ്‌സി അയച്ചതായി മെസ്സിയുടെ ഇന്ത്യന്‍ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്ന സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. ഡിസംബറിലെ പര്യടനത്തില്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയം, മുംബൈ വാംഖഡെ, ന്യൂഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം എന്നിവടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

വര്‍ഷാവസാനത്തിലെ പര്യടനത്തിന് മുമ്പായി അര്‍ജന്റീന ടീം കേരളത്തിലെത്തിയ സൗഹൃദ മത്സരവും കളിക്കുന്നുണ്ട്. നവംബര്‍ 10നും 18നുമിടയില്‍ കേരളത്തിലെത്തുമെന്നാണ് അര്‍ജന്റീന ഫെഡറേഷന്‍ അറിയിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് മെസിയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.

നവംബറില്‍ കേരളത്തില്‍ വച്ച് സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിക്കാന്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന എത്തുമെന്നും അതില്‍ മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും കേരള കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നു. മെസി നവംബറിലെ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ മെസി രണ്ടു തവണയാകും ഇന്ത്യയിലെത്തുക.