വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായത് വന്‍ അധോലോക സംഘങ്ങള്‍. രക്തദാഹികള്‍ എന്ന് വിളിക്കപ്പെടുന്ന ട്രെന്‍ ഡി അരാഗ്വാ സംഘത്തില്‍ പെട്ട ഒരു ഡസനോളം പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.

ടെക്സാസ്, ടെന്നിസി, നോര്‍ത്ത് കരോലിനാ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം അതിരാവിലെയാണ് റെയ്ഡ് നടന്നത്. ഹൂസ്റ്റണിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണ്. നിരവധി സ്ത്രീകളെ ഇവര്‍ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ഇതിന് തൊട്ടു മുമ്പ് വെനസ്വേലയില്‍ നിന്ന് അമേരിക്കയിലേക്ക് സ്ത്രീകളെ കൊണ്ട് വന്ന് പെണ്‍വാണിഭം നടത്തിയിരുന്ന എട്ട് പേരെയും പിടികൂടിയിട്ടുണ്ട്.

ഈ സ്ത്രീകളില്‍ പലരേയും വിമാനമാര്‍ഗമാഗം എത്തിച്ചതിന്റെ പണം നല്‍കണം എന്നാവശ്യപ്പെട്ടാണ് അധോലോകസംഘം ഭീഷണിപ്പെടുത്തിയിരുന്നത്. ഇതിന്റെ പേരില്‍ ഇവരില്‍ നിന്ന് മുപ്പതിനായിരം ഡോളര്‍ ഈടാക്കാനാണ് സംഘം ശ്രമിച്ചത്. അറസ്റ്റിലായ എല്ലാ അധോലോക സംഘാംഗങ്ങളുടേയും പേരും വിശദാംശങ്ങളും പുറത്തു വിട്ടിട്ടുണ്ട്. അമേരിക്കയില്‍ മികച്ച ജോലി വാങ്ങിത്തരാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ സ്ത്രീകളെ അമേരിക്കയില്‍ എത്തിയച്ചത്. സ്ത്രീകള്‍ക്ക് ഇവര്‍ പണം കടമായും നല്‍കിയിരുന്നു.

എന്നാല്‍ അമേരിക്കയില്‍ എത്തിയ ഇവര്‍ക്ക് ജോലി കിട്ടാതെ വരികയും ഒടുവില്‍ കടബാധ്യത തീര്‍ക്കാനും വിമാനക്കൂലി തിരികെ നല്‍കാനുമായി അധോലോക സംഘം ഇവരെ തന്ത്രപൂര്‍വ്വം പെണ്‍വാണിഭത്തിന് നിയോഗിക്കുകയായിരുന്നു. പെണ്‍വാണിഭ സംഘങ്ങളും ട്രെന്‍ ഡി അരാഗ്വാ അധോലോക സംഘത്തിന്റെ സംരക്ഷണയിലാണ് പ്രവര്‍ത്തിച്ചതെന്നാണ് സൂചന. ഇവരുടെ പേരില്‍ മനുഷ്യക്കടത്തിനും പെണ്‍വാണിഭത്തിനും കേസെടുത്തിട്ടുണ്ട്്.

കുറേനാള്‍ മുമ്പ് ചിക്കാഗോയില്‍ നടന്ന ഒരു വെടിവെയ്പ് കേസിലെ പ്രതികളായ ട്രെന്‍ ഡി അരാഗ്വാ സംഘത്തിലെ രണ്ട് പേരെ നോര്‍ത്ത് കരോലിനയില്‍ അറസ്റ്റ് ചെയ്തിരുന്നു. വന്‍ ആയുധശേഖരം കൈവശം ഉണ്ടായിരുന്ന 10 വെനിസ്വേലന്‍ അഭയാര്‍ത്ഥികളും പിടിയിലായിട്ടുണ്ട്. ഡാലസില്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ മാസം ഇരുപതിന് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ ഇതു വരെ എണ്ണായിരത്തോളം അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടിയിട്ടുള്ളത്.

വെനിസ്വേലക്കാരായ അഭയാര്‍ത്ഥികളേയും അധോലോക സംഘാംങ്ങളേയും ഏറ്റെടു്കകാന്‍ വെനിസ്വേല സര്‍ക്കാര്‍ തയ്യാറാണെന്ന് ട്രംപ് തന്നെ ഈയിടെ വെളിപ്പെടുത്തിയിരുന്നു. വെനിസ്വേലയിലെ ഒരു ജയിലില്‍ രൂപം കൊണ്ട ട്രെന്‍ ഡി അരാഗ്വാ എന്ന അധോലോക സംഘം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് കടന്നു കയറുകയായിരുന്നു.