- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഹിര്‍ സ്ഥിരം പ്രശ്നക്കാരന്‍ എന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ആരോപണം വസ്തുതാവിരുദ്ധം; ജനുവരി 14 ന് സ്കൂളില്‍ നടന്ന അടിപിടിയില്‍ മിഹിര്‍ പങ്കാളിയല്ല, വെറും സാക്ഷി മാത്രമായിരുന്നു; റാഗിങ്ങിനെ കുറിച്ച് ഔദ്യോഗിക പരാതി നല്‍കിയില്ലെന്ന വാദവും തെറ്റ്; മരിച്ചിട്ടും മിഹിറിനെ വെറുതെ വിടുന്നില്ലെന്ന് കാട്ടി അമ്മയുടെ വൈകാരികമായ മറുപടി
മിഹിര്‍ സ്ഥിരം പ്രശ്നക്കാരന്‍ എന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ആരോപണം വസ്തുതാവിരുദ്ധം
കാക്കനാട്: എറണാകുളം തൃപ്പൂണിത്തുറയില്‍ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ പ്രശ്‌നക്കാരന്‍ എന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ആരോപണത്തിനെതിരെ കുട്ടിയുടെ അമ്മ രംഗത്ത്. സ്‌കൂളിന്റെ വിശദീകണ കുറിപ്പ് തെറ്റിദ്ധാരണാജനകവും വസ്തുതാ വിരുദ്ധവുമാണെന്ന് അമ്മ പി എം രജ്‌ന കുറിപ്പില്‍ പ്രതികരിച്ചു.
റാഗിങ്ങിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിഞ്ഞതെന്ന സ്‌കൂള്‍ അധികൃതരുടെ അവകാശവാദം പൂര്‍ണമായി തെറ്റാണ്. ഇക്കാര്യത്തില്‍, ജനുവരി 23 ന് സ്‌കൂള്‍ അധികൃതര്‍ക്ക് ഔപചാരികമായി പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ അടക്കമാണ് പരാതി നല്‍കിയത്. മിഹിറിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് മറ്റുചില കുട്ടികളും റാഗിങ്ങിനെ കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നെങ്കില്‍, മിഹിര്‍ മരിക്കില്ലായിരുന്നു എന്നും അമ്മ പറഞ്ഞു.
മറ്റൊരു ഞെട്ടിക്കുന്ന കാര്യം റാഗിങ് നടത്തിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മുതിര്‍ന്ന ആള്‍ ആണെന്നുളളതാണ്. സ്‌കൂള്‍ അവകാശപ്പെടുന്നത് പോലെ ഇയാള്‍ മൈനറല്ല. പ്രശ്‌നത്തിന്റെ ഗൗരവം കുറയ്ക്കാനും, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടിയാണ് സ്‌കൂള്‍ അധികൃതര്‍ അതുമറച്ചുവച്ചത്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ പുലര്‍ത്തുന്ന മൗനം ആശങ്കാജനകമാണ്.
ജനുവരി 14 ന് സ്‌കൂളിലുണ്ടായ അടിപിടിയില്‍ മിഹിര്‍ ഭാഗഭാക്കായെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണ കുറിപ്പിലെ വാദവും തെറ്റാണ്. മിഹിര്‍ ഈ സംഭവത്തില്‍ പങ്കാളിയായിട്ടില്ല, വെറും സാക്ഷി മാത്രമായിരുന്നു. ക്ലാസ് ടീച്ചറും മിഹിറിന്റെ മൂന്നു സുഹൃത്തുക്കളും, പ്രിന്‍സിപ്പലും അക്കാര്യം ശരിവച്ചതാണ്. എന്നാല്‍, മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ മിഹിറിനെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. മിഹിറിനെ പരീക്ഷയ്ക്ക് ഇരുത്തില്ലെന്നും പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള സഹാനുഭൂതിയില്ലായ്മയും പിന്തുണയില്ലായ്മയും അവനെ സാരമായി ബാധിച്ചു. മിഹിറിന്റെ മരണശേഷവും അവനോട് അനാദരവ് കാട്ടുന്ന സമീപനമാണ് സ്‌കൂള്‍ സ്വീകരിക്കുന്നത്.
റാഗിങ്ങിനെ കുറിച്ച് മാത്രമല്ല, സ്‌കൂള്‍ അധികൃതര്‍ ഈ വിഷയം കൈകാര്യം ചെയ്ത രീതിയെ കുറിച്ചും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് മിഹിറിന്റെ അമ്മ ആവശ്യപ്പെട്ടു. സത്യം പുറത്തുവരുന്നതുവരെയും, ഉത്തരവാദികള്‍ ആരായാലും അവരെ ശിക്ഷിക്കുന്നത് വരെയും താന്‍ വിശ്രമിക്കില്ലെന്നും അമ്മ കത്തില്‍ പറഞ്ഞു.
മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരനെന്ന് സ്‌കൂള്‍
അതേസമയം, മിഹിര്‍ സ്ഥിരം പ്രശ്നക്കാരന്‍ എന്ന് കുറ്റപ്പെടുത്തി കൊണ്ടാണ്് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
'ആരോപണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയര്‍ന്നത് മിഹിറിന്റെ മരണശേഷം, തിരക്കിട്ട് നടപടികള്‍ എടുക്കരുതെന്ന് പൊലീസും നിര്‍ദേശിച്ചിട്ടുണ്ട്' ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ജനുവരി 14 ന് മിഹിര്‍ ഉള്‍പ്പടെയുളള സംഘം മറ്റൊരു കുട്ടിയെ മര്‍ദിച്ചെന്നും മുന്‍പ് പഠിച്ച സ്‌കൂളില്‍നിന്ന് ടിസി നല്‍കി പറഞ്ഞുവിട്ട വിദ്യാര്‍ഥിയാണ് മിഹിര്‍, മിഹിറിന്റെ രക്ഷകര്‍ത്താക്കളെ അടക്കം സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നതായും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നയിച്ച പരാതിയില്‍ തെളിവുകള്‍ ഇല്ല. ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെളിവില്ലെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ സമ്മതിച്ചിട്ടില്ല. സ്‌കൂള്‍ അധികൃതര്‍ക്ക് നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണ്. എന്നാല്‍ ഇതേവരെ നടത്തിയ അന്വഷണത്തില്‍ ഇത് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
മിഹിര്‍ ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമാണ് റാഗിങ് നടന്നതായി കാണിച്ച് വിദ്യാര്‍ഥിയുടെ അമ്മ പരാതി നല്‍കിയതെന്നും അതിന് മുമ്പ് ഇത്തരത്തിലൊരു പരാതി നല്‍കിയിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മിഹിറിന്റെ അമ്മ നല്‍കിയ പരാതി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് കൈമാറിയിരുന്നു. പരാതി ലഭിച്ചശേഷം മിഹിറിന്റെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുത്തിരുന്നു. എന്നാല്‍ മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ സമ്മതിച്ചിട്ടില്ല. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.
ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പരാമര്‍ശിക്കുന്ന പേരുകളും മിഹിറിന്റെ അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഏതെങ്കിലും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പേര് പരാമര്‍ശിച്ചതുകൊണ്ടുമാത്രം അവര്‍ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും അവര്‍ വിദ്യാര്‍ഥികളാണെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സ്‌കൂള്‍ അധികൃതര്‍ക്ക് നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണ്. എന്നാല്‍ ഇതേവരെ നടത്തിയ അന്വഷണത്തില്‍ ഇത് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള നടപടികളെടുക്കാന്‍ പോലീസോ പൊതുവിദ്യാഭ്യാസവകുപ്പോ നിര്‍ദേശിച്ചാല്‍ അതെടുക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. എറണാകുളം കളക്ടറേറ്റില്‍ നടത്തിയ മൊഴിയെടുപ്പില്‍ മരിച്ച കുട്ടി പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനോടും മുന്‍പ് പഠിച്ചിരുന്ന ജെംസ് മോഡേണ്‍ അക്കാദമിയോടും എന്‍.ഒ.സി. ഹാജരാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ സമര്‍പ്പിച്ചില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഇതിന് കുറച്ച് സമയംകൂടി അനുവദിക്കും. അതിനുശേഷം തുടര്‍നടപടിക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും.
സി.ബി.എസ്.ഇ. ആയാലും ഐ.സി.എസ്.ഇ. ആയാലും കേരളത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. ആവശ്യമാണ്. അത് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ലെന്നും എസ്. ഷാനവാസ് പറഞ്ഞു.
ഇതിനിടെ തൃപ്പൂണിത്തുറയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ആത്മഹത്യ പ്രേരണാക്കുറ്റം കൂടി ചുമത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നുവെന്ന് മിഹിറിന്റെ അമ്മ ആരോപിച്ചു.
തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഹിര്‍ ഫ്ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആയിരുന്നു പൊലീസ് കേസെടുത്തിരുന്നത്. റാഗിങ് പരാതിയില്‍ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് ആത്മഹത്യ പ്രേരണാക്കുറ്റം കൂടി ചുമത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് ഇന്നലെ സമര്‍പ്പിച്ചു.