നാഗ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തി. 2013ന് ശേഷം ആദ്യമായാണ് മോദിയുടെ വരവ്. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ വരവ് ഏറെ ദേശീയ ശ്രദ്ധയും നേടുന്നു. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍.എസ്.എസിനുകൂടി സ്വീകാര്യനായ ഒരാളെ കണ്ടെത്തുക അനിവാര്യതയാണ് ഇപ്പോള്‍. മോഹന്‍ ഭാഗവത്ത് - മോദി കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ചര്‍ച്ചയാവും. ദക്ഷിണേന്ത്യയില്‍ നിന്നൊരാളെ ആര്‍ എസ് എസ് നിര്‍ദ്ദേശിക്കുമെന്നും സൂചനകളുണ്ട്.

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മൃതി മന്ദിരത്തില്‍ നരേന്ദ്രമോദി പുഷ്പങ്ങള്‍ അര്‍പിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തും ഒപ്പമുണ്ടായിരുന്നു. രാവിലെ നാഗ്പുര്‍ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സ്വീകരിച്ചു. ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ആര്‍എസ്എസ് നേതൃത്വത്തിലുള്ള മാധവ് നേത്രാലയം ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു പ്രധാനമന്ത്രി ശിലയിടും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി വേദി പങ്കിടും.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും അവസാനം ഒരുമിച്ച് പങ്കെടുത്തത്. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍.അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോദിയുടെ നാഗ്പുര്‍ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ബി.ജെ.പിയുമായി ആര്‍.എസ്.എസിനുണ്ടായ അകല്‍ച്ച പൂര്‍ണമായി പരിഹരിക്കാനും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാനും കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. സമകാലിക വിഷയങ്ങളെല്ലാം ചര്‍ച്ചയാകും. മലയാള സിനിമ എമ്പുരാന്‍ മുമ്പോട്ട് വച്ച ആശയവും ചര്‍ച്ചയാകും. ഓര്‍ഗനൈസറില്‍ ആര്‍ എസ് എസ് ഉയര്‍ത്തിയ നിലപാട് അതിശക്തമായിരുന്നു.

ഔപചാരികമെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും പറയുമ്പോഴും സംഘടനാ തലത്തിലും ആശയ പരമായും ഉണ്ടായ ഭിന്നത പരിഹരിക്കുകയാണ് വരവിന്റെ ലക്ഷ്യമെന്ന വിലയിരുത്തലുണ്ട്. ബിജെപിക്ക് ഇനി ആര്‍.എസ്.എസ് തണല്‍ ആവശ്യമില്ലെന്ന ജെ.പി.നഡ്ഡയുടെ പരാമര്‍ശവും തൊട്ടുപിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും മോദിയെ ചിന്തിപ്പിച്ചിരുന്നു. ആര്‍.എസ്.എസിനെ അനുനയിപ്പിക്കുകയും പിന്നീട് നടന്ന ഹരിയാന മഹാരാഷ്ട്ര, ഡല്ഹി നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അത് ഫലംകാണുകയും ചെയ്തു.

മോദിയും ബി.ജെ.പിയും പരിവാര്‍ പ്രസ്ഥാനത്തിന് അതീതമാകുന്നു എന്ന തോന്നല്‍ ആര്‍.എസ്. എസിനുണ്ട്. എല്ലാ പള്ളികളിലും ശിവലിംഗം തിരഞ്ഞു പോകേണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത് ബി.ജെ പി ക്കുള്ള കൃത്യമായ സന്ദേശമായിരുന്നു. ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരുമായി പരസ്യമായി ഏറ്റുമുട്ടുമ്പോള്‍, ഹിന്ദിയല്ല മാതൃഭാഷയെയാണ് പ്രോല്‍സാഹിപ്പിക്കേണ്ടതെന്ന് ആര്‍ എസ് എസ് വിശദീകരിച്ചിരുന്നു.