ലണ്ടന്‍: ഏറെ വിവാദം സൃഷ്ടിച്ച ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക പീഢന കേസില്‍, കോടീശ്വരനായ എപ്സ്റ്റീന് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയതിന്റെ പേരില്‍ ഇപ്പോള്‍ ഫ്‌ലോറിഡയിലെ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഗിസ്ലെയ്ന്‍ മാക്സ്വെല്ലിനെ പോലൊരു സഹായി മൊഹമ്മദ് അല്‍ ഫയേദിനും ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. തെരുവുകളില്‍ നിന്നും പെണ്‍കുട്ടികളെ വലവീശിപ്പിടിക്കലായിരുന്നു ഈ യുവതിയുടെ പ്രധാന ചുമതല. വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച്, പടിഞ്ഞാറന്‍ ലണ്ടനിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെ ഒരു പോര്‍ഷെ കാറിലായിരുന്നത്രെ ഇവരുടെ കറക്കം.

സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടെത്തിയാല്‍ അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും തന്റെ സമ്പത്തിനെ കുറിച്ച് വാതോരാതെ സംസാരിച്ച് അവരില്‍ പണക്കൊതി മുളപ്പിക്കുകയുമായിരുന്നു ഈ യുവതിയുടേ ശൈലി എന്ന് ഒരിക്കല്‍ അവരുമായി പരിചയപ്പെടാന്‍ ഇടയായ ഒരു കൗമാരക്കാരി പറയുന്നു. പിന്നീട് തന്റെ അതിസമ്പന്നനായ ബിസിനസ്സുകാരനായ സുഹൃത്തിനെ പരിചയപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുമത്രെ. ഇപ്പോള്‍ 40 വയസ്സില്‍ അധികം പ്രായമുള്ള ഇവര്‍ അക്കാലത്ത് ഹാരോഡ്‌സിലെ ഒരു സീനിയര്‍ എക്സിക്യൂട്ടീവ് ആയിരുന്നും മാത്രമല്ല, ശതകോടീശ്വരനായിരുന്ന അല്‍ ഫയെദിന്റെ അടുത്ത അനുയായിയും ആയിരുന്നത്രെ.

വലയില്‍ വീഴ്ത്തിയ പെണ്‍കുട്ടികളുമായി ഫയേദിന്റെ പാര്‍ക്ക് ലെയ്നിലുള്ള പെന്റ്ഹൗസ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്ന ഇവര്‍, ആ പെണ്‍കുട്ടികളെ ആ രാക്ഷസന് കാഴ്ച വയ്ക്കുകയായിരുന്നു പതിവ്. മാത്രമല്ല, ഓരോ മാസവും പുതിയ പുതിയ പെണ്‍കുട്ടികളെ കണ്ടുപിടിക്കുമെന്ന് ഈ യുവതി അഹങ്കരിക്കുകയും ചെയ്തിരുന്നത്രെ. ഈജിപ്ഷ്യന്‍ വംശജനായ ശതകോടീശ്വരന്റെ ലൈംഗിക്കാതിക്രമങ്ങളുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി ബി ബി സിയില്‍ വന്നതിന് തൊട്ടു പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.

ഇരുപതില്‍ അധികം പേരാണ് ബി ബി സിയോട് തങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായതായി പറഞ്ഞത്. അതില്‍ നാല് പേര്‍ പറഞ്ഞത് തങ്ങള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നായിരുന്നു. എന്നാല്‍, ഇതില്‍ സുപ്രധാന പങ്ക് വഹിച്ച കൂട്ടിക്കൊടുപ്പുകാരിയായ യുവത്യുടെ പങ്ക് ഈ പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നില്ല. ഇതാണ് പല ഇരകള്‍ക്കും മുന്നോട്ട് വന്ന് നിജസ്ഥിതി ബോദ്ധ്യപ്പെടുത്താന്‍ ധൈര്യം നല്‍കിയത്. മെയില്‍ ഓണ്‍ലൈനുമായാണ് ഇവര്‍ കഥകള്‍ പങ്കുവച്ചത്.

ഹാരോള്‍ഡ്‌സ് വിറ്റതിനു ശേഷമുള്ള കാലയളവില്‍ ഈ യുവതിയുടെ ഇരയായ പത്തൊമ്പതു കാരി മെയില്‍ ഓണ്‍ലൈനുമായി വിശദമായി സംസാരിക്കുകയുണ്ടായി. പരിചയപ്പെട്ടതിന് ശേഷം തന്നെ ഈ യുവതി അവരുടെ കാറില്‍ പാര്‍ക്ക് ലെയിന്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടു പോയി എന്നും, പോകുന്ന വഴിയില്‍, ബിസിനസ്സുകാരനായ സുഹൃത്ത് അശ്ലീല ചുവയുള്ള തമാശകള്‍ പറഞ്ഞാല്‍ കാര്യമാക്കേണ്ട എന്നും, പണം നല്‍കിയാല്‍ വാങ്ങാന്‍ മടിക്കണ്ട എന്നും പറഞ്ഞുവത്രെ. ആഡംബരമായി അലങ്കരിച്ച കിടപ്പുമുറിയിലേക്കാണ് തന്നെ കൊണ്ടു പോയതെന്ന് ഈ പത്തൊമ്പതുകാരി പറയുന്നു.

പ്രതിമാസം 2500 പൗണ്ട് നല്‍കാമെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ഫയേദ് ആവശ്യപ്പെട്ടുവത്രെ. മാത്രമല്ല, ഹാരോഡ്‌സില്‍ നിന്നും ഇഷ്ടമുള്ള ഡിസൈനര്‍ ഹാന്‍ഡ് ബാഗ് എടുക്കാമെന്നും, തന്റെ ആഡംബര നൗകയായ സെയിന്റ് ട്രോപെസില്‍ കുറച്ചു ദിവസം ചെലവഴിക്കാമെന്നും എണ്‍പതുകാരനായ ഫയേദ് പറഞ്ഞുവെന്നും അവര്‍ പറയുന്നു. അതിന് സമ്മതിക്കാതെ താന്‍ ഇറങ്ങിവന്നപ്പോള്‍, യുവതി തന്നെ ആശ്വസിപ്പിച്ചെന്നും ഫയെദുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കാന്‍ ആവശ്യപ്പെട്ടെന്നും പത്തൊമ്പതുകാരി പറയുന്നു.

കഴിഞ്ഞവര്‍ഷമാണ് ഫയെദ് തന്റെ തൊണ്ണൂറ്റിനാലാം വയസ്സില്‍ മരണമടയുന്നത്. 2010 ല്‍ ആയിരുന്നു ഇയാള്‍ ഹാരോള്‍ഡ്‌സ് 1.5 ബില്യന്‍ പൗണ്ടിന് ഖത്തറിന് വിറ്റത്. ഇപ്പോള്‍ ഫയെദിന്റെ ഇരകളെന്ന് അവകാശപ്പെടുന്നവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹാരോള്‍ഡ്‌സിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഉടമസ്ഥാവകാശം മാറി എന്നതുകൊണ്ടു മാത്രം ഹാരോള്‍ഡ്‌സിന് രക്ഷപ്പെടാന്‍ ആവില്ല എന്നാണ് 37 ഇരകളെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.