മൂവാറ്റുപുഴ: പുതുതായി ആരംഭിച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസിന്റെ അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍വീസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ചിത്രങ്ങളുള്ള ബാനര്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. 2026 ജനുവരി 2 വെള്ളിയാഴ്ചയാണ് സംഭവം.

മൂവാറ്റുപുഴ കല്ലൂര്‍ക്കാട് തൊടുപുഴ റൂട്ടില്‍ കെഎസ്ആര്‍ടിസി ആദ്യമായി ആരംഭിച്ച ഈ സര്‍വീസ്, വീതി കൂട്ടി പുതുക്കിപ്പണിത മൂവാറ്റുപുഴ തേനി അന്തര്‍സംസ്ഥാന പാതയിലൂടെയാണ് കടന്നുപോകുന്നത്. ഈ റൂട്ടില്‍ ഒരു ബസ് സര്‍വീസ് വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്.

ഇന്നുരാവിലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മൂവാറ്റുപുഴയില്‍നിന്ന് തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജിലേക്കുള്ള സര്‍വീസ് ഉദ്ഘാടനം ചെയ്യുകയും അതേ ബസില്‍ യാത്ര ചെയ്യുകയും ചെയ്തിരുന്നു. രാവിലെ 11 മണിയോടെ രണ്ടാര്‍ കാനം കവലയില്‍ വെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബസിന് സ്വീകരണം നല്‍കി. ഈ ചടങ്ങില്‍ എംഎല്‍എയും അല്‍ അസര്‍ മെഡിക്കല്‍ കോളജ് പ്രതിനിധികളും പ്രസംഗിച്ചു. സ്വീകരണത്തിന് ശേഷം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ചിത്രങ്ങളടങ്ങിയ ബാനര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബസിന്റെ മുന്നില്‍ സ്ഥാപിച്ചു.

ബസ് രണ്ടാര്‍ കോട്ടപ്പുറം കവലയില്‍ എത്തിയപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയും ബാനര്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

വികസന പദ്ധതികളുടെ ക്രെഡിറ്റ് എംഎല്‍എയ്ക്ക് മാത്രം ലഭിക്കണം എന്ന വാശിയും രാഷ്ട്രീയ വൈരാഗ്യവുമാണ് മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചിത്രങ്ങളുള്ള ബാനര്‍ നശിപ്പിക്കാന്‍ കാരണം എന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍, ബസിന്റെ എയര്‍ ഹോളുകള്‍ മറയ്ക്കുന്ന രീതിയില്‍ ബാനര്‍ കെട്ടിയത് ബസിന് തകരാറുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ബാനര്‍ മാറ്റിയതെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ വാദിക്കുന്നത്.

രാഷ്ട്രീയ അല്‍പ്പത്തരമെന്ന് മാത്യു കുഴല്‍നാടന്‍

അതേസമയം, ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ അല്‍പ്പത്തരമാണൈന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ കുറ്റപ്പെടുത്തി.

കുഴല്‍നാടന്റെ പോസ്റ്റ് ഇങ്ങനെ:

മുവാറ്റുപുഴയില്‍ സിപിഎം ന്റെ കലാപരിപാടികള്‍ തുടരുന്നു..

രാഷ്ട്രീയല്‍പ്പത്തരത്തിനും ഒരു പരിധി ഇല്ലേ..?

ആദ്യമായി അനുവദിച്ച ഒരു ഗ്രാമീണ റൂട്ടിലൂടെ ഉള്ള കെഎസ്ആര്‍ടിസി ബസിന്റെ കന്നി യാത്രയില്‍ ഞാനും മറ്റ് ജനപ്രതിനിധികളും പങ്കാളികളായി. ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. എന്നാല്‍ 3 കി മി കഴിഞ്ഞപ്പോള്‍ ബസിന് സിപിഎം ന്റെ വക സ്വീകരണം. പിണറായി വിജയനും, ഗതാഗത മന്ത്രിക്കും അഭിവാദ്യര്‍പ്പണം. അനുമോദിച്ച് ഞാനും രണ്ട് വാക്ക് സംസാരിച്ചു. അതുകഴിഞ്ഞപ്പോള്‍ ബസിന് മുന്നില്‍ ബാനര്‍. ബാനറിനെ ചൊല്ലി തര്‍ക്കം. ഉന്തും തള്ളും. എന്നാ വണ്ടി പോകണ്ട തടഞ്ഞിടും എന്ന് സിപിഎം. എന്തൊക്കെ നാടകമാണ് ഇത്.

ജനങ്ങളുടെ നികുതി പണം കൊണ്ട് അവര്‍ക്കു വേണ്ടി തുടങ്ങുന്ന ഒരു കെഎസ്ആര്‍ടിസിസര്‍വീസിന്റെ ആദ്യ ട്രിപ്പിന്റെ അവസ്ഥയാണ് ഇത്.

മുവാറ്റുപുഴയില്‍ മാത്രമാണോ ഇങ്ങനെ..