കൊയ്‌റോ: മോശക്ക് ദൈവം പത്ത് കല്‍പ്പനകള്‍ നല്‍കിയ സീനായ് മല എവിയെയാണ്. അത് ഈജിപ്തിലാണെന്ന് ഒരു വിഭാഗവും സൗദി അറേബ്യയിലാണെന്ന് മറ്റൊരു വിഭാഗവും വാദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൗദി അറേബ്യയിലെ കൂറ്റന്‍ മലനിരകളിലാണ് ദൈവം പ്രത്യക്ഷപ്പെട്ടത് എന്ന വാദത്തിനാണ് വിശ്വാസ്യത കൂടുതല്‍ എന്നാണ്. സീനായ് മല സൗദ്ി അറേബ്യയിലാണെന്ന് വാദത്തെ പിന്തുണക്കുന്നവരില്‍ പ്രമുഖ ബൈബിള്‍ ഗവേഷകനായ ജോയല്‍ റിച്ചാര്‍ഡ്‌സണും ഉള്‍പ്പെടുന്നു.

ജബല്‍ അല്‍-ലോസ് എന്നറിയപ്പെടുന്ന ഈ കൊടുമുടി ബൈബിളിലെ ഇത് സംബന്ധിച്ച വിശദാംശങ്ങളുമായി ഏറെ സാദൃശ്യം ഉള്ളതാണെന്നാണ് ഇവര്‍ വാദിക്കുന്നത്. രണ്ട് തട്ടുകളായിട്ടുള്ള ഒരു ഘടനയാണ് ഈ പര്‍വ്വതത്തിന് ഉള്ളത്. വലിയൊരു പാത്രത്തിന്റെ ആകൃതിയിലുള്ള പീഠഭൂമിക്ക് പിന്നിലാണ് ഈ കൊടുമുടി ഉയര്‍ന്ന് കാണപ്പെടുന്നത്. ബൈബിളില്‍ വിവരിക്കുന്നത് മോശ ഒറ്റക്ക്

ഇവിടെ കയറുകയും മറ്റുള്ളവര്‍ താഴെ നില്‍ക്കുകയും ചെയ്തു എന്നാണ്. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് വാഗ്ദത്ത ഭൂമിയിലേക്ക് മോശ എങ്ങനെയാണ് ഇസ്രയേലുകാരെ നയിച്ചത് എന്ന് പുറപ്പാടിന്റെ പുസ്തകത്തിലും പറയുന്നുണ്ട്.

ഇത് പ്രകാരം ദൈവം മോശയെ സീനായ് പര്‍വതത്തിലേക്ക് വിളിച്ചു എന്നും അവിടെ കൂടാരം പണിയുന്നതിനും വഴിപാടുകള്‍ അര്‍പ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി എന്നുമാണ്. സംസാരിച്ചു കഴിഞ്ഞതിന് ശേഷം പത്ത് കല്‍പ്പനകള്‍ എഴുതിയ രണ്ട് ശിലാഫലകങ്ങള്‍ ദൈവം മോശയ്ക്ക് നല്‍കി. ജബല്‍ അല്‍-ലോസിന് സമീപം ഒരു വലിയ പിളര്‍ന്ന പാറ നമുക്ക് കാണാന്‍ കഴിയും. റിച്ചാര്‍ഡ്സണ്‍ ഉള്‍പ്പെടെയുള്ള ഗവേഷകര്‍ പറയുന്നത് ഇത് വെള്ളം പുറത്തുവരാനായി മോശ കല്ലില്‍ അടിച്ചതിന്റെ സ്മാരകമാണ് എന്നാണ്.

പര്‍വ്വതത്തിന് അരികിലൂടെ ഒരു കാലത്ത് ഒഴുകിയിരുന്ന നദി ഇപ്പോള്‍ വരണ്ട നിലയിലാണ് കാണപ്പെടുന്നത്. ഇതും സീനായ് മല സൗദിയിലാണെന്നതിന്റെ വ്യക്തമായ സൂചനയാണ് എന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ വലിയൊരു വിഭാഗം ഇക്കാര്യം അംഗീകരിക്കുന്നില്ല. അവര്‍ പറയുന്നത് സീനായ് പര്‍വ്വതം ഈജിപ്തിലെ സീനായിലാണ് എന്നാണ്. ഇസ്രായേലുകാരുടെ മരുഭൂമിയിലൂടെയുള്ള യാത്രയെക്കുറിച്ചുള്ള ബൈബിള്‍ വിവരണവും ഈ പ്രദേശവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നു.

ആറാം നൂറ്റാണ്ടില്‍ മൗണ്ട് സീനായ് എന്നറിയപ്പെടുന്ന ഒരു പര്‍വതത്തിന്റെ അടിവാരത്ത് നിര്‍മ്മിച്ച സെന്റ് കാതറിന്‍സ് മൊണാസ്ട്രിയുടെ സാന്നിധ്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ് ജെബല്‍ മൂസ അല്ലെങ്കില്‍ മോശയുടെ പര്‍വ്വതം എന്നാണ് വിളിക്കപ്പെടുന്നത്. അതേ സമയം റിച്ചാര്‍ഡ്സണും സഹപ്രവര്‍ത്തകരും ഇക്കാര്യം തള്ളിക്കളയുകയാണ്. 2018 ല്‍ ആദ്യമായി ജെബല്‍ അല്‍-ലോസ് സന്ദര്‍ശിച്ച വേളയില്‍ തന്നെ ബൈബിളില്‍ പരാമര്‍ശിക്കുന്ന സ്ഥലം ഇതാണെന്ന ബോധ്യമായതായി അദ്ദേഹം പറയുന്നു.

സൗദിയിലെ ഈ പര്‍വ്വതത്തില്‍ 1984 ല്‍ പന്ത്രണ്ടോളം കല്‍ത്തൂണുകള്‍ കണ്ടെത്തിയിരുന്നു. മോശ ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്നതിനായി ഒരു യാഗപീഠം പണിയുകയും പന്ത്രണ്ട് തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തതായി ബൈബിള്ില്‍ പരാമര്‍ശമുണ്ട്.


മലയ്ക്ക് സമീപം കന്നുകാലികളുടെ ശിലാചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മോശ നാല്‍പ്പത് പകലും രാത്രിയും മലയുടെ മുകളില്‍ കഴിഞ്ഞ സമയത്ത് ഇസ്രയേലുകാര്‍ ആരാധനക്കായി സ്വര്‍ണത്തില്‍ ഒരു കാളക്കുട്ടിയെ പണിതീര്‍ത്തതായി പുറപ്പാടിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.