കോഴിക്കോട്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ ഇന്‍സ്റ്റഗ്രാം ബയോ പുതുക്കി. സത്യം പുറത്തുവരിക തന്നെ ചെയ്യും എന്നാണ് പുതിയ വാചകം. ബ്ലെസിയുടെ സോഷ്യല്‍ മീഡിയ ടീം ആയിരിക്കും ഇത് അപ്് ഡേറ്റ് ചെയ്തതെന്നാണ് കരുതുന്നത്. തന്നെ അറസ്റ്റ് ചെയ്തത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും താന്‍ നിരപരാധിയാണെന്നും സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബയോ പുതുക്കല്‍ എന്നാണ് സൂചന.

അേേതസമയം, മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ ബുധനഴ്ച കോടതിയില്‍ ഹാജരാക്കി. ബെസ്ലിയുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്‍. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ ഡിജിറ്റല്‍ തട്ടിപ്പിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ഇയാളെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. നടന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാധ തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ജൂണ്‍മാസം മുതല്‍ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിചേര്‍ത്ത എട്ടോളം പേര്‍ വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തല്‍.

ഗുരുതരമായ സൈബര്‍ ക്രൈം കോഴിക്കോട് റൂറല്‍ മേഖലയില്‍ നടക്കുന്നുണ്ടായിരുന്നു. ഇതോടെ കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടക്കമായിരുന്നു ആദ്യം പണം പോയിരുന്നത്. അവിടുത്തെ ആദിവാസികളെ മുന്നില്‍ നിര്‍ത്തി തട്ടിപ്പു നടത്തിയത് വന്‍ സംഘമായിരുന്നു.

കാക്കൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കവേ സൈബര്‍ ക്രിമിനലുകല്‍ തട്ടിപ്പു പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്കും കംബോഡിയയിലേക്കും കടത്തുന്നതും ശ്രദ്ദയില്‍ പെട്ടിരുന്നു. അവിടെ ഉപയോഗിച്ച ഡിവൈസുകള്‍ വരെ പോലീസ് സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, രാജ്യത്തിന് പുറത്തുള്ള കാര്യമായതിനാല്‍ അന്വേഷണം സാധ്യമായിരുന്നില്ല. കാക്കൂരിലെ ആറ് ലക്ഷം തട്ടിയെടുത്ത കേസിലെ അന്വേഷണത്തില്‍ ബംഗളുരുവിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. ഇവിടെ ഇരിട്ടി സ്വദേശിയായ ആദില്‍ എന്നയാളുടെ അക്കൗണ്ടിലാണ് പണം എത്തിയിരുന്നത്. ഇവിടെ നിന്നും ചെക്ക് വഴി പണം പിന്‍വലിക്കുകയായിരുന്നു. ഈ അക്കൗണ്ട് മാനേജ് ചെയ്തിരുന്നത് ബ്ലെസ്ലിയും സഹദ് എന്നയാളുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തട്ടിയെടുത്ത് ആറ് ലക്ഷം രൂപ ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റാനാണ് ബ്ലെസ്ലി സഹായിച്ചത്.

അന്വേഷണം ബിഗ്‌ബോസ് താരത്തിലേക്ക് നീങ്ങിയപ്പോള്‍ ഇയാള്‍ ചൈനയിലായിരുന്നു. തുടര്‍ന്ന് ബ്ലെസലിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് കാക്കൂര്‍ പോലീസില്‍ എത്തിച്ച് താരത്തെ കസ്റ്റഡിയില്‍ എടുക്കുകയാണ ്ഉണ്ടായത്. സൈബര്‍ തട്ടിപ്പിന്റെ സൂത്രധാരന്‍മാര്‍ അടങ്ങിയ റാക്കറ്റ് വളരെ വലുതാണ് എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്ന കാര്യം. കേരള പോലീസിന്റെ ഓപ്പറേഷന്‍ സീ-ഹണ്ടില്‍ ഒരു ദിവസം കൊണ്ട് മാത്രം 250-ലധികം മലയാളികളെ പിടികൂടിയിരുന്നു.

സൈബര്‍ തട്ടിപ്പിനെതിരേ അന്വേഷണ ഏജന്‍സികള്‍ പ്രതിരോധ കോട്ട കെട്ടുമ്പോഴും രാജ്യത്ത് നഷ്ടമാകുന്ന പണത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമേ വീണ്ടെടുക്കാന്‍ കഴിയുന്നുള്ളൂ. ഇതു കൂടുതല്‍പ്പേര്‍ തട്ടിപ്പിനിറങ്ങാന്‍ കാരണമാകുന്നു. വാടകയ്ക്ക് അക്കൗണ്ടുകള്‍ നല്‍കി കമ്മിഷന്‍ പറ്റുന്ന സംഘങ്ങളിലും വ്യാജ ട്രേഡിങ് ആപ്പുകള്‍ നിര്‍മിച്ച് കോടികള്‍ തട്ടുന്നവരിലും മലയാളികളുണ്ട്. നേരത്തേ ഉത്തരേന്ത്യക്കാര്‍ മലയാളികളെ തട്ടിപ്പിനിരയാക്കിയെങ്കില്‍ ഇപ്പോള്‍ മലയാളികളുടെ വലയില്‍ ഉത്തരേന്ത്യക്കാരും വീഴുന്നുണ്ട്.

തട്ടിപ്പ് പണം എത്തുന്നത് കൂടുതലും വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്കാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിവിധ കോളേജുകളില്‍ പഠനം നടത്തുന്ന പ്രതികള്‍ അക്കൗണ്ടിലെത്തുന്ന പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുകയാണ് ചെയ്തിരുന്നത്. ഓരോ തവണയും അക്കൗണ്ടിലെത്തുന്ന തട്ടിപ്പ് പണം എടിഎം വഴി പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുമ്പോള്‍ പതിനായിരങ്ങളാണ് കമ്മിഷന്‍ ലഭിക്കുക.

സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളും പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാമെന്ന് കബളിപ്പിച്ചാണ് തട്ടിപ്പ് സംഘം വിദ്യാര്‍ഥികളെ സമീപിക്കുന്നത്. കാര്യമായ പണം കൈമാറ്റം നടക്കാത്ത ഒരു ബാങ്ക് അക്കൗണ്ടില്‍ പെട്ടെന്ന് അഞ്ച് ലക്ഷം രൂപയെത്തുന്നു. നിമിഷങ്ങള്‍ക്കകം അത് പിന്‍വലിക്കുന്നു. ഇതില്‍ അസ്വാഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ തേടി ഇറങ്ങി. അന്വേഷണത്തിലാണ് ഇത് വാടക അക്കൗണ്ട് (മ്യൂള്‍ അക്കൗണ്ട്) ആണെന്ന് ഉറപ്പിച്ചത്.

മൂന്നുമാസത്തെ നിരീക്ഷണം മൂന്നുമാസം നീണ്ട നിശ്ശബ്ദ നിരീക്ഷണത്തിന് ഒടുവിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പതിവില്‍നിന്നു വിപരീതമായി പരാതി ലഭിച്ച ശേഷമായിരുന്നില്ല അറസ്റ്റ്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍നിന്നു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.