തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം പരോളില്‍ പുറത്തിറങ്ങി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന നിഷാമിന് ആദ്യമായി ലഭിക്കുന്ന പരോളാണിത്. ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കം തീര്‍ക്കുന്നതിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ഇപ്പോള്‍ നിഷാമിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കുറ്റകൃത്യം നടന്ന പേരാമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ ദിവസവും വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, ഈ സ്റ്റേഷന്‍ പരിധിവിട്ട് പോകരുത് തുടങ്ങിയ നിബന്ധനകളായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി നിഷാമിന് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചത്.

2015 ജനുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കലിപൂണ്ട മുഹമ്മദ് നിഷാം സെക്യൂരിറ്റി ക്യാമ്പിന്‍ വാഹനമുപയോഗിച്ച് ഇടിച്ച് തകര്‍ത്തു. ഇതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമുപയോഗിച്ച് ഇടിച്ചിടുകയായിരുന്നു. പൊലീസ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി പതിനാറിന് ചന്ദ്രബോസ് മരിച്ചു.

തുടര്‍ന്ന് നിഷാമിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. 2016 ജനുവരിയില്‍ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. തുടര്‍ന്ന് പ്രതിക്ക് ജീവപര്യന്തം തടവും ഇതിന് പുറമേ 24 വര്‍ഷം തടവും 71.30 ലക്ഷം രൂപ പിഴയും കോടതി വിധിക്കുകയായിരുന്നു. പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദേശിച്ചു. വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചു. നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.