ടെല്‍അവീവ്: ഹമാസിന്റെ ഗസ്സയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ ഇസ്രയേല്‍ സേന വധിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. മെയ് 14 ന് നടന്ന കടുത്ത വ്യോമാക്രണത്തില്‍ മുഹമ്മദ് സിന്‍വാറിന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സമയത്ത് ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല,

ഹമാസിന്റെ മുന്‍തലവന്‍ യഹ്യ സിന്‍വറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. യഹ്യ സിന്‍വാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന് യഹ്യ സിന്‍വാറായിരുന്നു. ഇറാനില്‍ വച്ച് ഇസ്മയില്‍ ഹനിയയെ മൊസാദ് വധിച്ചതിനെ തുടര്‍ന്നാണ് യഹ്യ സിന്‍വാര്‍ ഹമാസിന്റെ തലതോട്ടപ്പനായത്. യഹ്യയുടെ വധത്തെ തുടര്‍ന്ന് മുഹമ്മദ് സിന്‍വാര്‍ ആ പദവിയിലെത്തി.

2006 ല്‍ ഹമാസിന് വേണ്ടി ഇസ്രയേല്‍ സൈനികനായ ഗിലാദ് ഷലിതിനെ സിന്‍വാര്‍ തട്ടിക്കൊണ്ടു പോയതോടെയാണ് ഹിറ്റ്ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. 1990കളില്‍ മുഹമ്മദ് സിന്‍വാറിനെ പിടികൂടി ഒന്‍പത് മാസം ഇസ്രയേലിലും മൂന്ന് വര്‍ഷം റമല്ലയിലും തടവിലിട്ടിരുന്നു. 2000ത്തില്‍ സിന്‍വാര്‍ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.

ഗസ്സയില്‍ അവശേഷിക്കുന്ന ഹമാസിന്റെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഭൂഗര്‍ഭ കേന്ദ്രത്തിലിരുന്ന് ഹമാസിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനിടെയാണ് മുഹമ്മദ് സിന്‍വാര്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ കിറുകൃത്യമായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ കീഴിലായിരുന്നു ഹമാസിന്റെ കമാന്‍ഡ് നിയന്ത്രണ കേന്ദ്രം. ആക്രമണത്തിന് ശേഷമുള്ള വീഡിയോ ഇസ്രയേല്‍ സൈന്യം പങ്കുവച്ചു. ആശുപത്രിക്ക് കീഴിലുള്ള തുരങ്കം വീഡിയോയില്‍ കാണാം. ഈ തുരങ്കത്തിലൂടെയാണ് കമാന്‍ഡ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നത്. സിന്‍വാറിന് പുറമെ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന ഉള്‍പ്പെടെ ഒരു ഡസനോളം സഹായികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സേന പറയുന്നത്.

സിന്‍വാറിന്റെ മൃതദേഹം ഖാന്‍ യുനിസിലെ ടണലില്‍ നിന്ന് ഇസ്രയേല്‍ സൈന്യം കണ്ടെത്തിയെന്ന് സൗദി ചാനലായ അല്‍ ഹദയത് മെയ് 18 ന് റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. എന്നാല്‍ സിന്‍വാറിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെങ്കിലും സിന്‍വാറിന്റെയും ഷബാനയുടെയും മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഇസ്രയേല്‍ ഔദ്യോഗികമായി അന്ന് സ്ഥിരീകരിച്ചിരുന്നില്ല.

' ഞങ്ങള്‍ മുഹമ്മദ് സിന്‍വാറിനെ ഇല്ലാതാക്കി' -പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിനെ അറിയിച്ചു. ഇസ്മയില്‍ ഹനിയെ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിന്‍വാര്‍, ഇപ്പോള്‍ മുഹമ്മദ് സിന്‍വാറിനെയും'- അദ്ദേഹം പറഞ്ഞു. മുഹമ്മദ് ദെയ്ഫ് ഹമാസ് സെനിക വിഭാഗം തലവനായിരുന്നു. ഇസ്മയില്‍ ഹനിയെ രാഷ്ട്രീയ വിഭാഗം തലവനും.