ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയരുമ്പോള്‍ ആശങ്ക കൂടുന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ആലുവ ശിവക്ഷേത്രം അടക്കം കഴിഞ്ഞ ദിവസം തന്നെ മുങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ പെരിയാറിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നത് ആശങ്കയാണ്. ഇടുക്കി ഡാമും നിറയുകായണ്. ഇതും തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ പ്രളയ സമാന സാഹചര്യം ഉണ്ടാകും. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യത ഉണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.

പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്‌നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. ജൂണ്‍ മാസത്തിലെ റോള്‍ കര്‍വ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയര്‍ന്നിട്ടുണ്ട്. അതിനിടെ, പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും . ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്കാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക . നിലവില്‍ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ് . 115.06 മീറ്റര്‍ വരെ ജലം സംഭരിക്കാന്‍ കഴിയും . കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.

അതിനിടെ കാലവര്‍ഷം ശക്തമായതോടെ ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ സന്തുഷ്ടരാണ് കെഎസ്ഇബി. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ 30% വെള്ളം ശേഷിച്ചിരുന്നത് ഇന്നലെ 33.20% ആയി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. 24 മണിക്കൂറിനിടെ ജലനിരപ്പ് 4 അടിയോളം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഈ സമയം ഡാമില്‍ 2333.78 അടി വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വേനല്‍മഴ കൂടുതല്‍ ലഭിച്ചതും കെഎസ്ഇബിക്ക് ഗുണമായി. തിങ്കളാഴ്ച മാത്രം 49 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. നിലവില്‍ 718.128 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളം അണക്കെട്ടിലുണ്ട്.

വേനല്‍ക്കാലത്ത് പ്രതിദിന വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരുന്നു. വേനല്‍ക്കാലത്തു മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉല്‍പാദനം പരമാവധിയാക്കി മഴക്കാലത്ത് നിലയത്തിലെ ജനറേറ്ററുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതാണ് പതിവ്. മഴ തുടര്‍ന്നാല്‍ അതുകൊണ്ട് തന്നെ വെള്ളം ഒഴുകിയെത്തുന്നത് എല്ലാ ഡാമുകളിലും കൂടും. ഈ സാഹചര്യത്തില്‍ എല്ലാ ഡാമും തുറക്കേണ്ടി വരും. ഇത് പ്രളയ സാധ്യത 2025ലും ഉണ്ടാക്കും.