മൂന്നാർ: കേരളത്തിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിലാണ് ഒന്നാണ് മൂന്നാർ. ദിവസവും ആയിരകണക്കിന് പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുവരെ പ്രകൃതി ഭംഗി ആസ്വദിക്കാൻ മൂന്നാറിലേക്ക് വരുന്നത്. ഭൂമി സ്വർഗമാകുന്ന ഒരു ഇടംകൂടിയാണ് ഈ സ്ഥലം. താഴ്വരകളിൽ മഞ്ഞ് മൂടുന്നത് കാണാൻ ദിനംപ്രതി സഞ്ചാരികളുടെ ഒഴുക്കാണ്. ഇപ്പോഴിതാ, സഞ്ചാരികളെ വീണ്ടും മാടി വിളിക്കുകയാണ് നമ്മുടെ സ്വന്തം മൂന്നാർ. പല പ്രദേശങ്ങളിലും കടുത്ത അതിശൈത്യമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. താഴ്വരകളിൽ മഞ്ഞ് മൂടുന്നത് കാണാൻ സഞ്ചാരികളും ഒഴുകിയെത്തുകയാണ്.

ഇടുക്കിയിലെ പ്രദാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ അതിശൈത്യം തുടരുകയാണ്. മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിൽ എത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലൻറ് വാലിയിൽ, മാട്ടുപ്പെട്ടി എന്നി വിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില.

പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീണ നിലയിലാണ്. വിദേശികളടക്കം മൂന്നാറിൽ എത്തിയ വിനോദ സഞ്ചാരികളെല്ലാം തണുപ്പാസ്വദിക്കുകയാണ്. രണ്ടാഴ്ച മുൻപ് ചെണ്ടുവരയിൽ താപനില പൂജ്യം രേഖപ്പെടുത്തിയിരുന്നു.

താപനില വീണ്ടും താഴ്ന്നതോടെ മൂന്നാറിൽ രാത്രിയിലും പുലർച്ചെയും ശക്തമായ തണുപ്പാണ് ഇവിടെ അനുഭവപ്പെടുന്നത്. പുൽമേടുകളിൽ രാവിലെ മഞ്ഞു മൂടി കിടക്കുന്നതു തന്നെ വേറിട്ട കാഴ്ചയായി. രാത്രി തണുപ്പ് ശക്തമാണെങ്കിലും പകൽ 25 ഡിഗ്രി വരെ താപനില ഉയരും. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്. വരുംദിവസങ്ങളിലും അതിശൈത്യം തുടരുമെന്നും വിവരങ്ങൾ ഉണ്ട്. എന്തായാലും വരുംദിവസങ്ങളിൽ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.