തിരുവനന്തപുരം: നുണ പറയുക എന്നതാണ് ആത്യന്തികമായി എസ്എഫ്‌ഐക്കാരുടെ നിലപാട് എന്ന രാഷ്ട്രീയ വിമര്‍ശനത്തെ തള്ളിപ്പറയണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പോലും അതിന് സാധിക്കാത്ത വിധത്തിലാണ് ഈ കൂട്ടിസഖാക്കളുടെ പെരുമാറ്റം. നുണ ആവര്‍ത്തിച്ച സത്യമാക്കാന്‍ മിടുക്കന്‍മാരായ ഇവരുടെ നേതാക്കള്‍ കുറച്ചു കാലമായി പറഞ്ഞു നടക്കുന്ന നുണയാണ് വിദേശകാര്യ വിദഗ്ധന്‍ ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം.

ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ചത് തെറിവിളിച്ചതു കൊണ്ടാണ് എന്നായിരുന്നു ഇവരുടെ ക്യാപ്‌സ്യൂള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഈ നുണ പ്രചരണം ഇന്നും എസ്എഫ്‌ഐക്കാര്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പി എം ആര്‍ഷോ ഈ നുണ ആവര്‍ത്തിച്ച് രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ആ പച്ചനുണ വീണ്ടും പറഞ്ഞു കൊണ്ട് രംഗത്തുവന്നിരിക്കയാണ് എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും.

മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടി പി ശ്രീനിവാസനെ തല്ലിയത് അസഭ്യം പറഞ്ഞു കൊണ്ടാണെന്ന് ആവര്‍ത്തിച്ചത്. ടി.പി. ശ്രീനിവാസന്‍ തെറിവിളിച്ചതു കൊണ്ടാണോ തല്ലിയത് എന്ന ചോദ്യത്തിന് മറുപടി പറയവേയാണ് സഞ്ജീവ് പച്ച നുണ വീണ്ടും ആവര്‍ത്തിച്ചത്. അദ്ദേഹം തെറിവിളിച്ചില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം തെറിവിളിച്ചതാണ്. വിളിച്ചതു കൊണ്ടാണ് തല്ലിയത്. എന്നായിരുന്നു പ്രതികരണം.

അതേസമയം ഈ ആരോപണം കാലങ്ങള്‍ക്ക് മുമ്പ് ടി പി ശ്രീനിവാസന്‍ തന്നെ തള്ളിപ്പറഞ്ഞതാണ്. താന്‍ തെറി വിളിച്ചെന്ന് തെളിയിക്കാന്‍ തെളിവു ഹാജറാക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളീ തുമ്മാരുകുടി പ്രതികരണവുമായി രംഗത്തുവന്നത്. ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണിതെന്ന് പറഞ്ഞു കൊണ്ടാണ് തുമ്മാരുകുടി പ്രതികിച്ചത്. എസ്എഫ്‌ഐ നോതാവിന്റെ നുണ പൊളിച്ചു കൊണ്ട് തുമ്മാരുകുടി ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെയാണ്:

ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍ ആയിരുന്ന ശ്രീ ടി പി ശ്രീനിവാസനെ തല്ലി വീഴ്ത്തിയത്. ഒരു പതിറ്റാണ്ടു കഴിഞ്ഞും ഓരോ (തെറ്റായ) കാര്യങ്ങള്‍ പറഞ്ഞു അതിനെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു.

'തെറി പറഞ്ഞിട്ടില്ല എന്ന് ശ്രീനിവാസന്‍ പറഞ്ഞിട്ടില്ല' എന്നാണ് ഇപ്പോഴത്തെ ന്യായം. ഉണ്ട്, അദ്ദേഹം ഇക്കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ 2016 ലെ ഫേസ്ബുക്ക് പോസ്റ്റില്‍. ഇംഗ്‌ളീഷില്‍ ഉള്ള പോസ്റ്റിന്റെ ഗൂഗിള്‍ മലയാള പരിഭാഷ താഴെ കൊടുക്കുന്നു

'വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കാന്‍ ഞാന്‍ അവരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചുവെന്ന് സൂചിപ്പിക്കുന്ന ഒരു തെറ്റായ പ്രചാരണം നടക്കുന്നത് കാണുന്നതില്‍ എനിക്ക് വിഷമമുണ്ട്. ആക്രമണത്തിന് ശേഷവും ഞാന്‍ അവരോട് അങ്ങേയറ്റം മര്യാദയും സൗഹൃദവുമായിരുന്നുവെന്ന് വീഡിയോ ക്ലിപ്പുകള്‍ കാണുന്ന ആര്‍ക്കും മനസ്സിലാകും.

എനിക്ക് അടുത്തെങ്ങും ഒച്ചവെക്കാന്‍ പോലീസുകാരില്ലായിരുന്നു. മാത്രമല്ല, ഞാന്‍ പറഞ്ഞതായി കരുതപ്പെടുന്ന വാക്കുകള്‍ എന്റെ പദാവലിയിലില്ല. ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്, ആക്രമണത്തെ സാര്‍വത്രികമായി അപലപിച്ചതിലുള്ള നിരാശയില്‍ നിന്നാണ് ഇത് ഉടലെടുത്തത്.' പുതിയ തലമുറ നേതൃത്വത്തില്‍ പ്രതീക്ഷ ഉണ്ടാകണം എന്നാണ് എപ്പോഴും എന്റെ ആഗ്രഹം. അത് പലപ്പോഴും സാധിക്കാറില്ല.

മുരളി തുമ്മാരുകുടി


നേരത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ടി.പി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന് പി.എം ആര്‍ഷോ പ്രതികരിച്ചിരുന്നു. ശ്രീനിവാസന്‍ കേട്ടലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് ആ വിദ്യാര്‍ഥി അടിച്ചതെന്നും അതിന് എസ്.എഫ്.ഐ മാപ്പ് പറയേണ്ടതില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.

'എസ്.എഫ്.ഐ സംഘടനാപരമായി തീരുമാനിച്ച് ടി.പി ശ്രീനിവാസനെ തല്ലണമെന്ന് കരുതി പോയതല്ല. സമാധാനപരമായി നടക്കുന്ന ഒരു സമരത്തിനിടെ ചില വിദ്യാര്‍ഥികള്‍ അയാളെ സുരക്ഷിതമായി ഒരു ഭാഗത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വന്ന വാക്കിനെതിരെയുണ്ടായ പ്രതികരണമാണുണ്ടായത്. മുന്നില്‍ നിന്ന് തന്തയ്ക്ക് വിളിച്ചതിലുള്ള പ്രതികരണമാണ് അവിടെ ഉണ്ടായത്. ടി.പി. ശ്രീനിവാസന്റെ നിലപാടിനെതിരേയുള്ള പ്രതികരണമോ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് എതിരേയുണ്ടായ പ്രതികരണമോ ആയിരുന്നില്ല അത്.'- ആര്‍ഷോ വ്യക്തമാക്കി.

2016-ല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ടി.പി ശ്രീനിവാസന്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിക്കാന്‍ കോവളത്തെ ആഗോള വിദ്യാഭ്യാസ സംഗമത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധമുണ്ടായത്. ഇടതു സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലയ്ക്ക് നല്‍കുന്ന ബില്‍ കൊണ്ടുവന്നതോടെയാണ് ഒമ്പത് വര്‍ഷം മുമ്പത്തെ സംഭവം വീണ്ടും ചര്‍ച്ചയായത്.

സംഭവം വിവാദമായതോടെ ടി.പി.ശ്രീനിവാസനെ മര്‍ദിച്ച കേസില്‍ പ്രതിയായ ശരത്തിനെ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. എന്നാല്‍ ഇന്ന് ശരത് ഡിവൈഎഫ്‌ഐയുടെ മലയിന്‍കീഴ് മേഖലാ സെക്രട്ടറിയും വിളപ്പില്‍ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. സിപിഎമ്മിന്റെ മലയിന്‍കീഴ് ലോക്കല്‍ കമ്മിറ്റിയിലും ശരത് ഉണ്ട്. ഒന്നരവര്‍ഷം മുന്‍പാണു സഹകരണ ബാങ്കില്‍ ശരത്തിന് പാര്‍ട്ടി ജോലി നല്‍കിയത്.