- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടകളുമായി ഇരച്ചു കയറി 200 ഏക്കര്‍ എസ്റ്റേറ്റ് സ്വന്തമാക്കി; കൊല്ലത്തെ വ്യവസായിക്കെതിരെ കള്ളക്കേസുകളുമായി കുതന്ത്രങ്ങള്‍ ഒളിപ്പിച്ച നീക്കങ്ങള്‍; മുരുഗേഷ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ തകര്‍ന്നടിഞ്ഞ് പി വി അന്‍വര്‍; യുഡിഎഫ് പ്രവേശന മോഹങ്ങള്‍ക്ക് വി ഡി സതീശന്‍ തടയിടുമ്പോള്‍ അന്‍വറിന്റേത് വന്‍വീഴ്ച്ച
തിരുവനന്തപുരം: നിലമ്പൂരില്‍ നേടിയ വോട്ടുകളുടെ ബലത്തില്‍ വിലപേശാന്‍ ഇറങ്ങിയ പി വി അന്‍വര്‍ യുഡിഎഫില്‍ കയറാന്‍ പഠിച്ചപണികള്‍ പലതും നോക്കിയിട്ടും വി ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു കഴിഞ്ഞു. ഈ വാതില്‍ ഇനിയും തുറക്കാന്‍ അന്‍വര്‍ നന്നേ പാടുപെടേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയില്‍ ലഭിക്കുന്ന സൂചനകള്‍. സതീശന്റെ അഭിപ്രായത്തിന് നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ സ്വീകാര്യതയുണ്ട്. കാരണം, നിലമ്പൂരിലെ രാഷ്ട്രീയ വിജയി അദ്ദേഹമാണ്.
അന്‍വറെന്ന തലവേദനയെ ഏറ്റെടുക്കാന്‍ ഇനി മുസ്ലിംലീഗ് തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. ലീഗിനുള്ളില്‍ ചിലര്‍ക്ക് ഇപ്പോഴും അന്‍വറിനോട് താല്‍പ്പര്യമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ കാലാവസ്ഥ മാറിയാല്‍ അന്‍വര്‍ വീണ്ടും യുഡിഎഫിന്റെ വാതില്‍ മുട്ടിയേക്കാം. അതേസമയം ഇപ്പോള്‍ ഒത്തൊരുമയോടെ മുന്നോട്ടു പോകുന്ന യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ആളാണ് അന്‍വര്‍ എന്നതു കൊണ്ട് തന്നെ ഒരുകൈ അകറ്റി നിര്‍ത്താനാണ് കൂടുതല്‍ നേതാക്കള്‍ ശ്രമിക്കുക എന്നുറപ്പാണ്.
തന്റെ കളങ്കിത കച്ചവടങ്ങള്‍ക്ക് കൂട്ടായാണ് അന്‍വര്‍ രാഷ്ട്രീയത്തെ കണ്ടിരുന്നത്. എന്നാല്‍ കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രനുമായി കൊമ്പുകോര്‍ക്കാന്‍ പോയതോടെ അന്‍വറിന്റെ കച്ചവടങ്ങള്‍ക്ക് തിരിച്ചടിയായി മാറിയത്. ഇടതു മുന്നണിയില്‍ നിന്നും ചില കാര്യങ്ങള്‍ വഴിവിട്ട് നേടാന്‍ അന്‍വര്‍ ശ്രമിച്ചത് അടക്കം പരാജയപ്പെട്ടതോടെയാണ് മുന്നണി വിട്ടതും മറുപക്ഷത്തേക്ക് കണ്ണെറിഞ്ഞതും. പി വി അന്‍വറിന്റെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു കൊണ്ടുവന്നത് കൊല്ലം സ്വദേശിയായ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പോരാട്ടങ്ങളാണ്.
മുരുഗേഷിന്റെ ഭാര്യ പിതാവ് റീഗല്‍ ശ്രീധരന് നിലമ്പൂരുള്ള എസ്റ്റേറ്റിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അന്‍വറുമായി ഉടക്കുണ്ടാകുന്നത്. റീഗല്‍ എസ്റ്റേറ്റ് ഉടമ ശ്രീധരന്‍ 200 ഏക്കര്‍ വരുന്ന വസ്തുവിന്റെ പവര്‍ ഓഫ് അറ്റോണി സഹോദരനാണ് നല്‍കിയിരുന്നത്. ഈ സമയത്താണ് സഹോദരന്‍ മരണപ്പെടുന്നത്. ഇതോടെ ഈ പവര്‍ഓഫ് അറ്റോണിയും വാലിഡ് അല്ലാതായി. ഇതിനിടെയാണ് ഈ സ്ഥലം താന്‍ വാങ്ങിയെന്ന അവകാശവാദവുമായി അന്‍വര്‍ രംഗപ്രവേശം ചെയ്യുന്നത്. എസ്റ്റേറ്റ് വാങ്ങാന്‍ ഒരു ടോക്കല്‍ ശ്രീധറന്റെ സഹോദരന്റെ മകന് നല്‍കിയ ശേഷമായിരുന്നു അന്‍വറിന്‍രെ രംഗപ്രവേശം.
പി.വി അന്‍വര്‍ എം.എല്‍.എയായശേഷമായിരുന്നു ഈ ഗുണ്ടായിസും. നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് മുരുഗേഷ് നരേന്ദ്രന്റെയും കുടുംബത്തിന്റെയും റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ്. ഒരു ദിവസം പാട്ടക്കരിമ്പിന്റെ റീഗള്‍ എസ്റ്റേറ്റിന്റെ ഗെയിറ്റും ബോര്‍ഡും തകര്‍ത്ത് ഗുണ്ടാ സംഘം എസ്റ്റേറ്റിലേക്ക് ഇരച്ചെത്തി. ഈ എസ്റ്റേറ്റ് എം.എല്‍.എ അന്‍വര്‍ വാങ്ങിയിട്ടുണ്ടെന്ന് ഭീഷണി മുഴക്കി. ഇതിനു പിന്നാലെ മുരുഗേഷിന് അന്‍വറിന്റെ ഫോണെത്തി. എസ്റ്റേറ്റ് ഞാന്‍ വാങ്ങിയിട്ടുണ്ട്. എങ്കില്‍ രേഖകാണിക്കാന്‍ മുരുഗേഷ് ആവശ്യപ്പെട്ടപ്പോള്‍ രേഖയൊന്നുമില്ലെന്നും ഞാന്‍ സ്ഥലംവാങ്ങുന്നത് ഇങ്ങിനെയാണെന്നും ഇതാണ് എന്റെ സ്റ്റൈലെന്നുമായിരുന്നു അന്‍വറിന്റെ മറുപടി. കൊല്ലത്ത് നിന്നും വന്ന് നിലമ്പൂരില്‍ കളിക്കണ്ടെന്നും ഭൂമിയിലും ആകാശത്തും നിര്‍ത്താതെ പറപ്പിക്കുമെന്ന് ഭീഷണിയും മുഴക്കി.
ഈ സംഭവത്തില്‍ മുരുഗേഷ് നരേന്ദ്രന്റെ ഭാര്യ ജയ മുരുഗേഷ് നല്‍കിയ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് അന്‍വറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ഇതിനു പിന്നാലെ സമാനതകളില്ലാത്ത വോട്ടയാടലാണ് മുരുഗേഷ് നരേന്ദ്രനും കുടുംബത്തിനുമെതിരെ അന്‍വര്‍ നടത്തിയത്. മുരുഗേഷിനും ഭാര്യ ജയ മുരുഗേഷിനുമെതിരെ ആദിവാസികളെ കൊണ്ട് പരാതി നല്‍കിച്ച് പട്ടികജാതി പട്ടികവര്‍ഗ പീഢന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസെടുപ്പിച്ച് ജയിലിലടക്കാന്‍ ശ്രമിച്ചു.
കള്ളക്കേിനെതിരെ മുരുഗേഷ് നരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണത്തില്‍ കള്ളക്കേസാണെന്ന് വ്യക്തമായതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. അടിക്കടി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് റീഗള്‍ എസ്റ്റേറ്റില്‍ അതിക്രമങ്ങള്‍ നടത്തി. റബര്‍ മരങ്ങള്‍ കൈയ്യേറി ടാപ്പിങ് നടത്തി. അഞ്ച് ഏക്കര്‍ എസ്റ്റേറ്റ് തീയിട്ട് നശിപ്പിച്ചു. വാഴതൈകള്‍ വെട്ടി നശിപ്പിച്ചു. ഒരു വര്‍ഷം പ്രായമായ 2000 റബര്‍ തൈകള്‍ വെട്ടി നശിപ്പിച്ചു. 250 കമുകിന്‍ തൈകള്‍ നശിപ്പിച്ചു. ജലസേചനത്തിന് ഉപയോഗിച്ച് കുഴല്‍കിണറുകള്‍ നശിപ്പിച്ചു. മരങ്ങള്‍ മുറിച്ച് കടത്തി.
അന്‍വറിന്റെ സഹായിയുടെ വീട് തീയിട്ടുവെന്ന് പരാതിയില്‍ ജാമ്യമില്ലാ വകുപ്പില്‍ മുരുഗേഷ് നരേന്ദ്രനെയും ഭാര്യയെയും മകനെയും വരെ പ്രതികളാക്കി. കുടുംബത്തെ ഒന്നാകെ ജയിലിലടക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി ഈ നീക്കവും തടയുകയായിരുന്നു. മുരുഗേഷ് നരേന്ദ്രനും ഭാര്യയും അടക്കമുള്ളവര്‍ തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയിലും കേസെടുത്ത് വേട്ടയാടി എന്നാല്‍ പോലീസ് അന്വേഷിച്ച് കള്ളക്കേസാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ എം.എല്‍.എ പരാതി നല്‍കി ക്രൈം ബ്രാഞ്ചിന് അന്വേഷണം വിട്ടു. രണ്ടു വര്‍ഷമായി ക്രൈം ബ്രാഞ്ച് അന്വേഷിച്ചിട്ടും ഒരു തെളിവും ലഭിച്ചില്ല.
എസ്റ്റേറ്റില്‍ അതിക്രമം നടത്തുന്നത് തടയുന്നതിനും മുരുഗേഷ് നരേന്ദ്രനും കുടുംബത്തിനും എസ്റ്റേറ്റിനും ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കുകയും ചെയ്തു. എം.എല്‍.എ എന്ന പദവിയും ഗുണ്ടായിസവും പാര്‍ട്ടി ബലവും പണക്കൊഴുപ്പുംകൊണ്ട് ഭൂമി തട്ടിയെടുക്കാനുള്ള അന്‍വറിന്റെ നീക്കം മുരുഗേഷ് നരേന്ദ്രന്‍ തടഞ്ഞത് നിയമപോരാട്ടത്തിലൂടെയാണ്.
തുടര്‍ന്നിങ്ങോട്ട് അന്‍വറിനെതിരെ നിരവധി പോരാട്ടങ്ങളാണ് മുരുഗേഷ് നടത്തിയത്. ഇതോട അന്‍വറിന്റെ നിയമലംഘനങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞത്. ഏഴ് കേസ് ഹൈക്കോടതിയില്‍ അന്‍വറിന്റെ പേരില്‍ മുരുഗേഷിന്റെ നിയമ പോരാട്ടത്തിന്റെ ഫലമായി ഉള്ളത്. ഇത് കൂടാതെ മനാഫ് വധക്കേസ്, ഫോണ്‍ ചോര്‍ത്തല്‍ കേസ്, എറണാകുളത്തെ കെട്ടിടവുമായി ബന്ധപ്പെട്ട കേസ് അടക്കമുള്ളവയാണ് ഇതില്‍ വരിക. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചു കൊണ്ട് ഭൂമി കൈവശം വെച്ച അന്‍വറിന്റെ നടപടിക്കെതിരെ ഹൈക്കോടതി വിധിയടക്കം എത്തി.
നിയമം ലംഘിച്ച് നിര്‍മ്മിച്ച അന്‍വറിന്റെ നാല് തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് മുരുഗേഷിന്റെ പോരാട്ടത്തിന് ഒടുവിലാണ്. ടൂറിസം പദ്ധതിയുടെ ഭാഗമായി പി.വി അന്‍വര്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയിലില്‍ പിവിആര്‍ നാച്വറോ റിസോര്‍ട്ടില്‍ പ്രകൃതിദത്ത നീരുറവ തടഞ്ഞ് നിര്‍മ്മിച്ച 4 തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ് എത്തിയത്. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കളക്ടറും നടപടിയെടുക്കാതെ പലവട്ടം സംരക്ഷിച്ചിട്ടും തടയണ പൊളിക്കാനുള്ള കോടതി വിധിയിലേക്ക് നയിച്ചത് മുരുഗേഷ് നരേന്ദ്രന്‍ തുടക്കമിട്ട നിയമപോരാട്ടമാണ്. നിരവധി സ്വാധീന ഘടകങ്ങളെ അതിജീവിച്ചു കൊണ്ടായിരുന്നു ഈ പോരാട്ടം.
ഏഴോളം കേസുകളില്‍ അന്‍വര്‍ പ്രതിരോധത്താലാണ്. ഈ കേസുകളില്‍ ഇനി അന്‍വറിനെ പിന്തുണക്കാന്‍ ഇനി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തില്ല. ആലുവ ഈസ്റ്റ് വില്ലേജിലെ പാട്ടാവകാശം മാത്രമുള്ള 11.46 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന ആരോപണത്തില്‍ പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് അടുത്താണ്.
ആലുവയില്‍ നാവിക സേനയുടെ ആയുധ സംഭരണശാലയ്ക്കു സമീപം 99 വര്‍ഷത്തേക്കു ഹോട്ടല്‍ ഗ്രൂപ്പിനു പാട്ടത്തിനു നല്‍കിയ ഭൂമിയാണു വായ്പ തിരിച്ചടവു മുടങ്ങിയതോടെ ട്രൈബ്യൂണല്‍ ലേലത്തിനു വച്ചത്. പി.വി. അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് ഇന്ത്യ ഭൂമിയുടെ 99 വര്‍ഷത്തെ പാട്ടാവകാശം സ്വന്തമാക്കി. ഈ ഭൂമിയാണു പിന്നീടു സ്വന്തം ഭൂമിയെന്ന നിലയില്‍ നിയമവിരുദ്ധമായി നികുതിയടച്ചു സ്വന്തമാക്കിയെന്ന ആരോപണം നേരിടുന്നത്. ഈ ഭൂമി കോയമ്പത്തൂരിലെ എസ്ബിഐ ശാഖയില്‍ ഈടുവച്ചു 14 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇവിടുത്തെ കെട്ടിടം പൊളിക്കണമെന്ന ഹര്‍ജിയും ഇനി കോടതി പരിഗണിക്കാനിരിക്കയാണ്.
ഇങ്ങനെ മുരുഗേഷിനാല്‍ എല്ലാവിധത്തിലും പൂട്ടപ്പെട്ട അവസ്ഥയിലാണ് പി വി അന്‍വര്‍. തന്റെ ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ അന്‍വറിന് അധികാരം വേണം. അതിനായി നോട്ടമിട്ട വഴിയാണ് യുഡിഎഫ് എന്നത്. എന്നാല്‍, ആ വഴി സതീശന്‍ അടക്കുമ്പോള്‍ അന്‍വറിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് ഇനി അറിയേണ്ടത്.