- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലപീഡന ആരോപണ പോസ്റ്റ് പിന്‍വലിച്ചെങ്കിലും മസ്‌ക് വെറുതെയിരിക്കുന്നില്ല; പുതിയ പാര്‍ട്ടിയുടെ സാധ്യത തേടി ഓണ്‍ലൈന്‍ പോള്‍; പങ്കെടുത്ത 80 ശതമാനം പേരും പുതിയ പാര്‍ട്ടിക്കായി വോട്ടു ചെയ്തെന്ന് മസ്‌ക്; അമേരിക്കന്‍ പാര്‍ട്ടി എന്ന പേരുമിട്ട് ശതകോടീശ്വരന്‍; പോളില്‍ അസംതൃപ്തനെങ്കിലും മൗനം പാലിച്ച് ട്രംപ്
പുതിയ അമേരിക്കന്‍ പാര്‍ട്ടിക്കായി പോള്‍ നടത്തി മസ്‌ക്
വാഷിങ്ടണ്‍: ബാലപീഡനവുമായി ബന്ധപ്പെട്ട എപ്‌സ്റ്റീന്‍ ഫയലുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേരുണ്ടെന്ന പോസ്റ്റ് പിന്‍വലിച്ചെങ്കിലും ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് വെറുതെയിരിക്കുന്നില്ല. ട്രംപുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കിയെങ്കിലും യുഎസില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന പോളാണ് മസ്‌ക് എക്‌സില്‍ നടത്തിയത്. എക്‌സില്‍ 220 ദശലക്ഷം ഫോളോവര്‍മാരുള്ള ശതകോടീശ്വരന്‍ ചോദിച്ചു: 'രാജ്യത്തെ 80 ശതമാനം ആളുകളെയും പ്രതിനിധീകരിക്കുന്ന ഒരുപുതിയ രാഷ്ട്രീയ പാര്‍ട്ടി സൃഷ്ടിക്കാന്‍ സമയമായോ?' 100 മില്യണ്‍ വ്യൂസ് കിട്ടിയെങ്കിലും 56 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വോട്ട് രേഖപ്പെടുത്തിയത്. 80 ശതമാനം ആളുകളും പുതിയ പാര്‍ട്ടി ആവശ്യമെന്നാണ് അഭിപ്രായപ്പെട്ടത്.
' ജനങ്ങള്‍ സംസാരിച്ചു. രാജ്യത്തെ 80 ശതമാനം ആളുകളെയും പ്രതിനിധീകരിക്കാന്‍ അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന് 80 ശതമാനം പേരും ശരിവച്ചു. അത് വിധിയാണ് '-ആഹ്ലാദവാനായി മസ്‌ക് പുതിയ പാര്‍ട്ടിക്ക് അമേരിക്ക പാര്‍ട്ടി എന്നുപേരിടുകയും ചെയ്തു.
ഓണ്‍ലൈന്‍ പോള്‍ നടത്തിയതില്‍ ട്രംപിന് അനിഷ്ടമുണ്ടെങ്കിലും തല്‍ക്കാലം കുറിക്കുകൊള്ളുന്ന പ്രസ്താവനകള്‍ക്കൊന്നും മുതിര്‍ന്നില്ല. കാരണം നവംബര്‍ 26 ന് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സെനറ്റിലും കോണ്‍ഗ്രസിലും അഞ്ചു മുതല്‍ പത്ത് ശതമാനം വോട്ട് വ്യതിയാനം വന്നേക്കാം. അതുകൊണ്ട് തന്നെ ട്രംപ് തല്‍ക്കാലം മൗനം പാലിക്കും.
മൂന്നാം പാര്‍ട്ടികള്‍ പരാജയപ്പെടുമെന്നാണ് ചരിത്രം മുന്നറിയിപ്പ് നല്‍കുന്നതെന്ന് മസ്‌ക് പറയുന്നുണ്ട്. പക്ഷ സാങ്കേതിക വിദ്യ രാഷ്ട്രീയത്തെ ജനാധിപത്യവല്‍ക്കരിച്ചുവെന്നും മസ്‌ക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ഇരുവരെയും ഒന്നിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ടാണ് മധ്യസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരും പരസ്പരം ദുര്‍ബല വശങ്ങള്‍ നോക്കി ചെറുഭീഷണികള്‍ മുഴക്കുകയാണ്. എന്തായാലും പുന: സമാഗമം തല്‍ക്കാലം സാധ്യമല്ല. രൂക്ഷമായ വാക്‌പോരിന് ശേഷം ഇരുവരും അനുരഞ്ജനത്തിലേക്ക് നീങ്ങുന്നെന്ന സൂചനയാണ് മസ്‌കിന്റെ പോസ്റ്റ് പിന്‍വലിക്കല്‍.
ട്രംപിന്റെ പേര് ഉള്ളതുകൊണ്ടാണ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറംലോകം കാണാതിരുന്നതെന്ന് മസ്‌ക് ആരോപിച്ചിരുന്നു. എന്തായാലും ഈ ആരോപണം ഉന്നയിക്കുന്ന പോസ്റ്റ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. മനോനില തെറ്റിയ മസ്‌കുമായി ഇനി സംസാരിക്കില്ലെന്ന് ട്രംപ് വെളളിയാഴ്ച നയം വ്യക്തമാക്കിയിരുന്നു. വ്യാഴ്ാഴ്ച മസ്‌ക് എപ്സ്റ്റീന്‍ ബോംബ് പൊട്ടിച്ചതോടെ ഇരുവരും തമ്മില്‍ അടുക്കാനാവാത്ത വിധം അകന്നെന്ന പ്രതീതിയും വന്നു. ട്രംപുമായി അനുരഞ്ജനത്തില്‍ എത്തണമെന്ന അമേരിക്കന്‍ ഫണ്ട് മാനേജര്‍ ബില്‍ അക്ക്മാന്റെ അഭ്യര്‍ഥഥനയോടു മസ്‌ക് അനുകൂലമായി പ്രതികരിച്ചു. രണ്ടായി കഴിയുന്നതിനേക്കാള്‍ ഒന്നിച്ചിരിക്കുന്നതാണ് കരുത്തെന്ന അക്ക്മാന്റെ പോസ്റ്റിനോട് താങ്കള്‍ പറയുന്നത് തെറ്റല്ല എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.
മസ്‌കിനെതിരെയുള്ള പരസ്യ വിമര്‍ശനം പ്രസിഡന്റ് ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വൈറ്റ് ഹൗസിലെ സഹായികളും ശ്രമിക്കുന്നുണ്ട്. ഇലോണ്‍ എനിക്കെതിരെ തിരിയുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ അദ്ദേഹം അത് മാസങ്ങള്‍ക്ക് മുമ്പേ ചെയ്യണമായിരുന്നു എന്നാണ് മസ്‌കിന്റെ വിമര്‍ശനത്തോട് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ബിഗ് ബോംബെന്ന് മസ്‌ക്
ജയിലില്‍ കഴിയുമ്പോള്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച കൊടും കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം മസ്‌ക്ക്്് വെളിപ്പടുത്തിയത്. കേസ് റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു.
ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചായിരുന്നു മസ്‌കിന്റെ എക്‌സ് പോസ്റ്റ്. വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്‌സ്‌റ്റൈന്‍ ഫയലില്‍ ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകള്‍ എത്താത്തത്. ശുഭദിനം...' എന്നായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ഈ പോസ്റ്റ് കുറിച്ചു വെച്ചോളൂ, ഭാവിയില്‍ സത്യം പുറത്തു വരികതന്നെ ചെയ്യുമെന്നും മറ്റൊരു പോസ്റ്റില്‍ മസ്‌ക് കുറിച്ചു. സംഭവം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. ഇലോണ്‍ മസ്‌കിന്റെ ആരോപണത്തിന് പിന്നാലെ എപസ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
വിഷയത്തില്‍ അന്വേഷണം വേണമെന്ന് എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്‌ക് പിന്തുണച്ചിരുന്നു. ജെ.ഡി. വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്നും മസ്‌ക് പറഞ്ഞുിരുന്നു.